വാഷിങ്ടണ്‍: അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയായ ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ച.
79-കാരനായ അദ്ദേഹത്തെ കുറച്ചുദിവസങ്ങളായി പൊതുവേദികളില്‍ കാണാനില്ലെന്നാണ് സാമൂഹികമാധ്യമമായ എക്‌സിലെ ചില കുറിപ്പുകള്‍ പറയുന്നത്.78 വര്‍ഷവും ഏഴുമാസവുമായിരുന്നു സ്ഥാനാരോഹണവേളയില്‍ അദ്ദേഹത്തിന്റെ പ്രായം.
എന്നാൽ പ്രചരിക്കുന്ന വാർത്തകളിൽ അധികവും ഊഹാപോഹങ്ങൾ മാത്രമാണെന്ന് വൈററ് ഹൌസ് പറയുന്നു. ഡോക്ടർമാർ അദ്ദേഹത്തിൻ്റെ ആരോഗ്യത്തിൽ പൂർണ്ണ തൃപ്തി രേഖപ്പെടുത്തുന്നുണ്ടെന്നും വൈററ് ഹൌസ് വക്താവ് വിശദീകരിച്ചു.
ഓഗസ്റ്റ് 30, 31 തീയതികളില്‍ ട്രംപിന് പൊതുപരിപാടികളൊന്നും നിശ്ചയിക്കപ്പെട്ടിട്ടില്ലെന്നും ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിന്റെ കൈപ്പത്തിയുടെ പുറംഭാഗത്ത് ചതവുപോലെ കാണപ്പെടുന്ന ഫോട്ടോകള്‍ പുറത്തെത്തിയത് ഇത്തരം നിഗമനങ്ങളുടെ ആക്കംകൂട്ടി. അതേസമയം, ഇതെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണെന്നാണ് മറ്റൊരു കൂട്ടരുടെ വാദം.

ഓഗസ്റ്റ് അവസാനത്തെ രണ്ടാഴ്ച ന്യൂജേഴ്‌സിയിലെ ബെഡ്മിനിസ്റ്ററിലെ റിസോര്‍ട്ടില്‍ ചെലവഴിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍,അദ്ദേഹം ആ പരിപാടി ഉപേക്ഷിക്കുകയും വൈറ്റ് ഹൗസില്‍ത്തന്നെ തുടരാന്‍ തീരുമാനിക്കുകയുമായിരുന്നു.
ട്രംപിന്റെ ആരോഗ്യം മികച്ചനിലയിലാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് പ്രതികരിച്ചിരുന്നു. യുഎസ് ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം.വൈറ്റ് ഹൗസില്‍ നാലുവര്‍ഷ ഭരണകാലയളവ് അദ്ദേഹം പൂര്‍ത്തിയാക്കുമെന്നും പറഞ്ഞ വാന്‍സ്, അതിദാരുണമായ ദുരന്തമുണ്ടാകുന്നപക്ഷം അമേരിക്കയുടെ കമാന്‍ഡര്‍ ഇന്‍ ചീഫായി ചുമതലയേറ്റെടുക്കാന്‍ സന്നദ്ധനാണെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മൂന്നാമത്തെ വൈസ് പ്രസിഡന്റാണ് വാന്‍സ്.
സമീപകാലത്ത് ട്രംപ് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ കൈകളിൽ പാടുകൾ മറയ്ക്കാൻ അദ്ദേഹം മേക്കപ്പ് ഉപയോഗിച്ചതായും ആരോപണങ്ങൾ ഉയർന്നു. ഈ പാടുകൾക്ക് പല കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.പതിവായുള്ള ഹസ്തദാനം മൂലമുണ്ടാകുന്ന ചതവുകൾ, രക്തം കട്ടപിടിക്കാതിരിക്കാൻ ഉപയോഗിക്കുന്ന ആസ്പിരിൻ മരുന്ന്, വാർധക്യം മൂലമുള്ള നേർത്ത ചർമം എന്നിവ കാരണങ്ങളാകാം. അതേസമയം, ഇത് ഞരമ്പുകൾക്ക് ഉണ്ടാകുന്ന തകരാറായ ക്രോണിക് വെനസ് ഇൻസഫിഷ്യൻസി ആണെന്നും ചിലർ അഭിപ്രായപ്പെടുന്നു.
ട്രംപിന് ക്രോണിക് വെനസ് ഇൻസഫിഷ്യൻസി എന്ന രോഗം സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.കാലുകളിലെ ഞരമ്പുകളിൽ രക്തം കെട്ടിക്കിടക്കുന്ന അവസ്ഥയാണിത്. ഇത് നീർക്കെട്ട്, വേദന, ചർമ്മത്തിന് നിറവ്യത്യാസം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം.
ആരോഗ്യ വിദഗ്ദ്ധർ പറയുന്നതനുസരിച്ച്, 70 വയസ്സിൽ കൂടുതലുള്ളവരിൽ ഈ അവസ്ഥ സാധാരണമാണ്. എന്നാൽ ഇത് ഗുരുതരമായ ഒരു രോഗമല്ല. കാലുകൾ ഉയർത്തി വെക്കുക, കംപ്രഷൻ സ്റ്റോക്കിങ്സ് ഉപയോഗിക്കുക തുടങ്ങിയ ലളിതമായ ചികിത്സകളിലൂടെ ഈ അവസ്ഥയെ നിയന്ത്രിക്കാൻ സാധിക്കും.
ട്രംപിൻ്റെ നടത്തത്തിലും സംസാരത്തിലുമുള്ള ചില മാറ്റങ്ങൾ അദ്ദേഹത്തിന് ഫ്രണ്ടോടെംപോറൽ ഡിമൻഷ്യ പോലുള്ള മാനസികരോഗങ്ങൾ ഉണ്ടെന്ന ഊഹാപോഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ വൈറ്റ് ഹൗസ് ഈ വാദങ്ങളെ നിഷേധിക്കുകയും ട്രംപിൻ്റെ മാനസികവും ശാരീരികവുമായ ആരോഗ്യം മികച്ച നിലയിലാണെന്ന് അറിയിക്കുകയും ചെയ്തു. ഏപ്രിൽ മാസത്തിൽ നടത്തിയ വാർഷിക വൈദ്യപരിശോധനയിൽ ട്രംപിന് മികച്ച കോഗ്നിറ്റീവ് സ്കോർ ലഭിച്ചതായും വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു.































