March 6, 2026 4:31 pm

സ്വരാജിൻ്റെ വായനയും സതീശൻ്റെ വർത്തമാനവും

ക്ഷത്രിയൻ .

തിളച്ചുമറിയുന്ന നിലമ്പൂരിൽ നിന്ന് ഏറ്റവും ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് വാഗ്ദാനം കാവിപ്പാർട്ടി വകയാണെന്ന് പറയാതെ വയ്യ.

ഉപതിരഞ്ഞെടുപ്പിൽ കാവിപ്പാർട്ടിയെ ജയിപ്പിച്ചാൽ മണ്ഡലത്തിന് ലഭിക്കാൻ പോകുന്നതെന്തൊക്കെയെന്ന് എണ്ണിയെണ്ണി പറഞ്ഞിരിക്കയാണ് സംസ്ഥാന പ്രസിഡണ്ട്.

സിനിമ കറുപ്പും വെളുപ്പിലും മാത്രമായിരുന്ന കാലത്ത് സ്ഥാനാർഥി സാറാമ്മയ്ക്ക് വേണ്ടിയുള്ള പ്രചാരണത്തിൽ അടൂർ ഭാസിയാണ് ഇതിന് മുൻപ് ഇത്രയും മൂർത്തമായ തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയിട്ടുള്ളത്. തോട്ടിൻ കരയിൽ വിമാനമിറങ്ങാൻ താവളമുണ്ടാക്കുമെന്ന് തുടങ്ങി, നികുതി വകുപ്പ് പിരിച്ചുവിടുമെന്നും വനം പതിച്ചുനൽകും എന്നുമൊക്കെയായിരുന്നു ഭാസിയുടെ വാഗ്ദാനം.

അതിനുശേഷം മലയാളക്കരയിൽ കാക്കത്തൊള്ളായിരം തിരഞ്ഞെടുപ്പ് നടന്നുവെങ്കിലും ജനമനസുകളിൽ അത്രത്തോളം ആന്തോളനമുളവാക്കിയ വാഗ്ദാനം കാവിപ്പാർട്ടിവക നിലമ്പൂരിൽ കേട്ടത് മാത്രമേ വിക്കിപീഡിയ പരതിയാൽ പോലും ലഭ്യമാകൂ.

മറ്റു പാർട്ടികൾക്ക് 60 വർഷം കൊണ്ട് ചെയ്യാൻ കഴിയാത്തത് കാവിപ്പാർട്ടി ഏഴ് മാസംകൊണ്ട് ചെയ്യുമെന്നാണ് ആശാൻ പറയുന്നത്. സ്ഥാനാർഥി സാറാമ്മയുടെ വാഗ്ദാനമായ വിമാനത്താവളം ഇല്ലെങ്കിലും കാവിപ്പാർട്ടി വാഗ്ദാനത്തിൽ റെയിലും ഹൈവേയുമെല്ലാമുണ്ട്.അതൊക്കെ യാഥാർഥ്യമാകണമെങ്കിൽ പക്ഷെ, ബിജെപി ജയിക്കണമെന്ന് മാത്രം.

ജയിക്കാൻ വിദൂരസാധ്യത പോലുമില്ലെന്നിരിക്കെ വാഗ്ദാനമെന്തേ ഇത്രയും കുറഞ്ഞുപോയെന്നാണത്രെ  നിലമ്പൂരിലെ കാവിപ്പാർട്ടിക്കാർ പോലും ചോദിക്കുന്നത്.സ്ഥാനാർഥിയുടെ പാണ്ഡിത്യം വിളമ്പിയാണ് ഇടത് മുന്നണിയുടെ പ്രചാരണം.

 

കേരള പാണിനിയെപ്പോലെയോ അതുക്കും മീതെയോ ആണ് ഭരണമുന്നണിയുടെ സ്ഥാനാർഥിയെന്ന് ചില സാഹിത്യനായകന്മാരും തിട്ടൂരം നൽകിയിട്ടുണ്ട്. അവരുടെയൊക്കെ ആവേശം കണ്ടാൽ നിലമ്പൂരിൽ നടക്കുന്നത് കേരള സാഹിത്യപരിഷത്തിലേക്കുള്ള തിരഞ്ഞെടുപ്പാണോയെന്ന് ശങ്കിച്ചാലും കുറ്റം പറയാനാകില്ല.

ചതുരവടിവിൽ പ്രസംഗിക്കുന്നയാൾ സാംസ്കാരിക പ്രതിഭയും കലയും സാഹിത്യവുമൊക്കെച്ചേർന്ന സാഹിതീപ്രവർത്തനവുമായി നടക്കുന്നയാൾ കൊള്ളരുതാത്തവനുമാകുന്ന ചിത്രമാണ് കാണുന്നത്.

ഇടത് നിർത്തിയ സ്ഥാനാർഥി അടുത്ത ഏഴുമാസം നിയമസഭയിൽ ഇല്ലാതെ പോയാൽ സംസ്ഥാന നിയമസഭയുടെ തന്നെ മഹിമ ചോർന്നുപോയേക്കുമെന്ന ആശങ്കയിലാണ് ചില സാഹിത്യനായകർ. അതുകൊണ്ടുതന്നെ നിലമ്പൂരിൽ വോട്ടില്ലെങ്കിലും വോട്ടെടുപ്പ് ദിവസം സ്വന്തം വീട്ടിൽ പ്രതീകാത്മകമായി വോട്ട് ചെയ്ത് സായൂജ്യമടയാനുള്ള ഒരുക്കത്തിലുമാണത്രെ അവർ.

കേരളം കണ്ട ഒന്നാംതരം വായനക്കാരനാണ് നിലമ്പൂരിലെ ഇടത് സ്ഥാനാർഥിയെന്നാണ് പറയപ്പെടുന്നത്. കക്ഷിയ്ക്ക് അങ്ങനെയൊരു സാക്ഷ്യപത്രം നൽകുന്ന കൂട്ടത്തിൽ പ്രതിപക്ഷ നേതാവ് വായിക്കുമെങ്കിലും വർത്തമാനത്തിൽ കാണുന്നില്ലെന്ന അഭിപ്രായക്കാരനുമുണ്ട്.

സ്വരാജിൻ്റെ ഭാഷണത്തിന് ചതുരവടിവും അച്ചടിഭാഷയുമാണെന്ന് കുറ്റപ്പെടുത്തുന്നവർക്കുള്ള അംഗീകാരമാണ് അതെന്ന് വേണം കരുതാൻ. വായിച്ചത് പോലെ സംസാരിക്കണമെന്നാണ് സാഹിത്യകാരൻ്റെ പക്ഷം. അങ്ങനെ സംസാരിക്കുമ്പോഴാണ് ചതുരവടിവൊക്കെ വരുന്നത്.

വായിച്ചത് മനസിലാക്കി കാര്യം പറയുക എന്നതാണ് സാമാന്യയുക്തിയും ബുദ്ധിയും.വായിച്ചത് പോലെ പറയുക വാർത്താ വായനക്കാരാണ്. അവരെയായും പുസ്തകം വായിക്കുന്ന വിഭാഗത്തിൽപ്പെട്ട വായനക്കാരായി പരിഗണിക്കാറില്ല.

ആധാരമെഴുത്തുകാരെ ആരെങ്കിലും എഴുത്തുകാരെന്ന് വിശേഷിപ്പിക്കാറുണ്ടോ?  വായിച്ചതിൽനിന്ന് ഉൾക്കൊള്ളേണ്ടത് മാത്രം ഉൾക്കൊണ്ട് സംസാരിക്കുന്നവരാണ് യഥാർഥ വായനക്കാരൻ.എന്നുവച്ചാൽ പ്രതിപക്ഷനേതാവിനാണ് വായനയുടെ കാര്യത്തിൽ മികവ് എന്ന് ചുരുക്കം. സാഹിത്യകാരന്മാർ പറയുന്നത് സാധാരണക്കാർക്ക് എളുപ്പത്തിൽ മനസിലാകണമെന്നില്ല.സതീശനെ ചൂണ്ടി സ്വരാജിനെ തോണ്ടിയതാണോ സാഹിത്യകാരനെന്നും സംശയിക്കാവുന്നതേയുള്ളൂ.

പിതൃശൂന്യരെന്ന് പറഞ്ഞാൽ സാധാരണക്കാരന് പെട്ടെന്ന് അർഥം കിട്ടണമെന്നില്ല. തന്തയില്ലായ്മ എന്നാണെങ്കിൽ എളുപ്പത്തിൽ മനസിലാവുകയും ചെയ്യും. അല്ലെങ്കിലും നിയമസഭയ്ക്കകത്തെന്തിന് ചതുരവടിവ്. മണിയാശാനും പി.കെ.ബഷീറുമൊക്കെ ചതുരവടിവുകാരല്ലല്ലോ.

എന്നിട്ടും പറയേണ്ടത് പറയാൻ അവർക്ക് വല്ല തടസവുമൊണ്ടോ? പ്രതിപക്ഷ നേതാവ് മറുപക്ഷത്തുണ്ടെങ്കിൽ സ്വരാജിനെ സഭയിലേക്ക് അയക്കാതിരിക്കുന്നതാണ് നല്ലത്. മണ്ടത്തരം കേട്ടാൽ തിരുത്തിക്കൊടുക്കുന്നതിൽ സതീശനുള്ള വിരുത് ‘കിഫ്ബി സ്റ്റേറ്റ്’ തുടങ്ങി പലതിലും സ്വരാജ് തന്നെ അനുഭവിച്ചറിഞ്ഞതാണല്ലോ.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

One Response

  1. നന്നായിട്ടുണ്ട്. കേരളത്തിലെ സാഹിത്യ ശി രോമണികൾക്ക് ഒരു കൊട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News