കൊച്ചി: എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന വർഗീയ പ്രചരണങ്ങൾക്ക് പിന്നിൽ സി പി എമ്മും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്ന കാര്യം പകൽ പോലെ വ്യക്തമാണെന്ന് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ജാവേദ് പർവേശ് ഫേസ്ബുക്കിൽ കുറിക്കുന്നു.
ജാവേദ് പർവേശ്
അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ :
സോഷ്യൽ എൻജിനിയറിങ് എന്ന പേരിൽ സഖാക്കൾ നടത്തുന്ന വർഗീയപ്രചാരണത്തിൻ്റെ തുടർച്ചയാണ് വെള്ളാപ്പള്ളിയുടെ വർഗീയപ്രചാരണവും. സിപിഎമ്മിന് പരമ്പരാഗതമായി ലഭിച്ചിരുന്ന ഈഴവ വോട്ടുകളിലുണ്ടായ വൻ ഇടിവ് പാർട്ടിയെ അങ്കലാപ്പിലാക്കിയിട്ടുണ്ടെന്ന് സാമാന്യബോധമുള്ള ആർക്കും അറിയാം.
എന്തെല്ലാം ഡയലോഗുകൾ അടിച്ചാലും കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാർട്ടിയായിരുന്നു സിപിഎം. ബിജെപിക്ക് ഇവിടെ വളരാൻ പറ്റാതിരുന്നതിൻ്റെ പ്രധാന തടസങ്ങളിലൊന്ന് രണ്ടു ഹിന്ദു പാർട്ടിക്ക് സ്കോപ് ഇല്ലാത്തിതിനാലായിരുന്നുവെന്ന് പറഞ്ഞത് പ്രമുഖ ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ് ആണ് . ആ കാലം മാറി.

ഓരോ തിരഞ്ഞെടുപ്പിലും യുഡിഎഫ് ഹിന്ദു വിരുദ്ധമാണെന്ന ധാരണ പൊതുജനങ്ങളിലുണ്ടാക്കാൻ സഖാക്കൾ ശ്രമിച്ചിരുന്നു. കെ.കരുണാകരനെപ്പോലെ സമ്പൂർണ്ണ ദൈവ ഭക്തനായ ഒരാളുടെ കാലത്ത് സഖാക്കൾക്ക് അതിനു കഴിഞ്ഞിരുന്നില്ല. മാത്രമല്ല പൊതുസമൂഹം വർഗീയമായി ഇന്നത്തേതുപോലെ വിഷലിപ്തമായിരുന്നില്ല.
കുഞ്ഞൂഞ്ഞ് -കുഞ്ഞാപ്പ-കുഞ്ഞുമാണി എന്ന മുദ്രാവാക്യം ഓരോ തിരഞ്ഞെടുപ്പിലും സഖാക്കൾ ഉയർത്തിയത് യുഡിഎഫ് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നവരാണെന്ന് ധാരണ സൃഷ്ടിക്കാനായിരുന്നു. മുതിർന്ന നേതാക്കൾ തന്നെ മലപ്പുറത്തെയും മുസ്ലിങ്ങളെയും കുറ്റവാളികളാക്കിക്കൊണ്ടുള്ള പ്രസ്താവനകൾ നടത്തി. ഇന്നും ഉത്തരേന്ത്യയിൽ ലൗജിഹാദ് പ്രചാരണം കൊഴുപ്പിക്കുന്നത് അന്തരിച്ച മഹാസഖാവിൻ്റെ പേരിലാണ്.
യുഡിഎഫിനെ തടയുക എന്ന ദൗത്യമാണ് കേരളത്തിലെ ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന ഈഴവ സമുദായത്തിൻ്റെ നേതാവിന് മൂത്ത സഖാവ് നൽകിയ ഉത്തരവാദിത്വം. സമൂഹം വിഘടിക്കണമെന്ന ലക്ഷ്യത്തോടെ അയാൾ നടത്തിയ അനേകം മുസ്ലിം വിരുദ്ധ പ്രസ്താവനകളുടെ തുടർച്ച മാത്രമാണ് ഒരു മാധ്യമ പ്രവർത്തകനെ വർഗീയവാദിയാക്കുള്ള ചിത്രീകരണം. യുഡിഎഫ് = ജമാഅത്തെ ഇസ്ലാമി എന്ന നരേറ്റീവ് സൃഷ്ടിച്ച് ഭൂരിപക്ഷ സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനുമുള്ള സഖാക്കളുടെ ക്രിമിനൽ ബുദ്ധിയുടെ തുടർച്ചയാണ് ഇത്.
മതവിശ്വാസത്തെയും ആചാരങ്ങളെയും അപഹസിച്ച് ദൈവത്തിൻ്റെ മുതൽ പോലും കക്കുന്ന സഖാക്കളെ തിരിച്ചറിയുന്ന, കേരളം സെക്കുലറായി തുടരണമെന്ന് വിശ്വസിക്കുന്ന, ഭൂരിപക്ഷ സമുദായമാണ് ഇവരുടെ കുതന്ത്രങ്ങൾക്ക് നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളി.
സഖാക്കളെ തിരിച്ചറിയാനും സെക്കുലർ സമൂഹത്തിന് വേണ്ടിനിലനിൽക്കാനുമുള്ള രാഷ്ട്രീയ- സാമൂഹിക ബോധം ഭൂരിപക്ഷ സമുദായത്തിനുണ്ട്. എങ്കിലും കാറിൽ കൊണ്ടുനടന്ന് , നവോത്ഥാന അധ്യക്ഷനാക്കി impunity നൽകി വിജയൻ തുറന്നുവിട്ട വർഗീയവിഷം കേരളത്തെ ദുരിത ലോകമാക്കും.
































