ആർ ഗോപാലകൃഷ്ണൻ.
കാലത്തെയും ചരിത്രത്തെയും വരകളുടെ ചെപ്പിലൊതുക്കിയ വലിയ കലാകാരനായിരുന്നു കാർട്ടൂണിസ്ററ് അബു ഏബ്രഹാം. അദ്ദേഹത്തിൻ്റെ ജന്മശതാബ്ദി പ്രമാണിച്ച്, കഴിഞ്ഞ വർഷം മദ്ധ്യമലോകം ധാരാളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു… ബുധനാഴ്ച ആയിരുന്നു അദ്ദേഹത്തിൻ്റെ 101-ാം ജന്മവാർഷികം.
രാജ്യാന്തര പ്രസിദ്ധി നേടിയ അബു, തനതായ ഒരു ആവിഷ്ക്കാര ശൈലിയുടെ ഉടമയായിരുന്നു . കുറച്ച് വരകൾ കൊണ്ട് ഏത് പ്രശ്നത്തെയും നർമത്തിലൂടെ അവതരിപ്പിക്കാനുള്ള കൗശലവും വശമുള്ള ഇരുത്തം വന്ന കാർട്ടൂണിസ്റ്റ്.
വിദേശ പ്രസിദ്ധീകരണങ്ങളിൽ നിന്ന് മടങ്ങിയ അബു 1969 മുതൽ ഇന്ത്യൻ എക്സ്പ്രസ്സിലെ പോക്കറ്റ് കാർട്ടൂണായ പ്രൈവറ്റ് വ്യൂവിൽ കൂടി ദേശീയ രംഗത്ത് ശ്രദ്ധ നേടി.
അബു ആ കോളത്തിൽ സൃഷ്ടിച്ച രണ്ട് കാർട്ടൂൺ കഥാപാത്രങ്ങൾ ഇന്ത്യൻ രാഷ്ട്രീയ-സാമൂഹ്യരംഗങ്ങളിലെ സമസ്യകൾ സരസമായി വ്യാഖ്യാനിക്കുന്ന പ്രതീകങ്ങളായി മാറി.
അടിയന്തരാവസ്ഥക്കാലത്ത് ബാത്ത് ടബ്ബിലിരുന്ന് ഓർഡിനൻസ് ഒപ്പിടുന്ന രാഷ്ടപതി
രാഷ്ട്രീയ നാടകങ്ങളെ കാർട്ടൂണുകള്‍ കൊണ്ട് രൂക്ഷമായി പരിഹസിച്ചു. ഒറ്റവരിയിലുള്ള എഡിറ്റോറിയലുകള്‍ എന്നാണ് ഈ കാർട്ടൂണുകൾ വിശേഷിപ്പിക്കപ്പെട്ടിരുന്നത്.
‘അറ്റുപുറത്ത് മാത്യു ഏബ്രഹാം’, ഏബ്രഹാം എന്ന പേരിലാണ് ആദ്യകാലത്ത് വരച്ചിരുന്നത്; 1956-ൽ അദ്ദേഹം ലണ്ടനിലെ ‘ഒബ്സർവർ’ പത്രത്തിൽ കാർട്ടൂണിസ്റ്റായപ്പോൾ ആണ് ‘അബു ഏബ്രഹാം’ എന്ന പേരു സ്വീകരിച്ചത്.
1975-ലെ അടിയന്തരാവസ്ഥ കാലത്ത് വരച്ച കാർട്ടൂണുകൾ, അവയിലെ വിമർശനങ്ങൾ, ഏറെ ശ്രദ്ധ നേടി. 1982 മുതൽ 1988 വരെ അബു രാജ്യസഭാംഗവുമായിരുന്നു. ഈ വേളയിലും, കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കാർട്ടൂണുകൾ വരക്കുന്നതിന് മടിച്ചില്ല.
മാവേലിക്കരയിൽ ആണ് ജനനം; 1924 ജൂൺ 11-ന്. മാവേലിക്കര ചെറുകോൽ ആറ്റുപുറത്ത് കുടുംബത്തിലെ അഡ്വക്കേറ്റ് ഏ.എം. മാത്യുവാണ് പിതാവ്. മാതാവ് കണ്ടമ്മ. ചെറുപ്പത്തിൽ കൂട്ടുകാർ ‘അബു’ എന്നാണ് വിളിച്ചിരുന്നത്.
മൂന്ന് വയസ്സുള്ളപ്പോൾ തന്നെ ചിത്രങ്ങൾ വരക്കാൻ തുടങ്ങി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1945-ൽ ബിരുദം നേടി. ജോലി അന്വേഷിച്ച് മുംബൈയിലേക്ക് പോയ എബ്രഹാം ‘ബോംബെ ക്രോണിക്കിളിൽ’ കാർട്ടൂണിസ്റ്റ് / പത്രപ്രവർത്തകനായി.
40 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ, ബോംബെ ക്രോണിക്കിൾ, ശങ്കേഴ്സ് വീക്ക്ലി, ബ്ലിറ്റ്സ്, ട്രിബ്യൂൺ, ദി ഒബ്സർവർ, ദി ഗാർഡിയൻ, ദി ഇന്ത്യൻ എക്സ്പ്രസ്, തുടങ്ങി വിവിധ പത്രങ്ങളിൽ പ്രവർത്തിച്ചു.
1953 ൽ , ലണ്ടനിലെ ഒരു പത്രപ്രവർത്തകനായ ഫ്രെഡ് ജോസ്സിനെ കണ്ടുമുട്ടി. അദ്ദേഹം ലണ്ടനിലേക്ക് ക്ഷണിച്ചു. അങ്ങനെ 32-ാം വയസ്സിൽ, ‘പഞ്ച്’ എന്ന ലോകപ്രസിദ്ധ മാഗസിനിൽ കാർട്ടൂണിസ്റ്റ് ആയി ജോലി നേടി.
തുടർന്ന് 1956 മുതൽ പത്തുവർഷം ‘ഒബ്സർവർ’ വാരികയിലും, 1966-69 കാലത്ത് മാഞ്ചസ്റ്റർ ഗാർഡിയൻ ദിനപത്രത്തിലും കാർട്ടൂണിസ്റ്റായി ജോലി നോക്കി.
അങ്ങനെ,16 വർഷക്കാലം ലണ്ടനിൽ ജോലി ചെയ്തു. 1969-ൽ ഇന്ത്യയിലേക്ക് മടങ്ങി. തുടർന്ന് 1981 വരെ രാഷ്ട്രീയ കാർട്ടൂണിസ്റ്റ് ആയി ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിൽ .
1981-മുതൽ ഫ്രീലാൻസ് കാർട്ടൂൺ പത്രപ്രവർത്തനത്തിലേക്ക് മാറി. അടുത്ത വർഷം അദ്ദേഹം രാജ്യസഭാ അംഗമായി. 1988-ൽ രാജ്യസഭയിലെ അംഗത്വം അവസാനിച്ചപ്പോൾ, അദ്ദേഹം ജന്മനാടായ കേരളത്തിലേക്ക് തിരിച്ചു വന്നു. തിരുവനന്തപുരത്താണ് താമസമുറപ്പിച്ചത്.
ഇക്കാലത്ത് ‘മേമ്പൊടി’ എന്ന കാർട്ടൂൺ പരമ്പര മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വരച്ചിരുന്നു. ആനയെയും കാക്കയെയും കാർട്ടൂൺ കഥാപാത്രങ്ങളാക്കിയായിരുന്നു അത് അവതരിപ്പിച്ചത്. അക്കാലത്ത്, കാലിക പ്രസക്തിയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചില പംക്തികളും കൈകാര്യം ചെയ്തു.
വിയറ്റ്നാം, കംബോഡിയ, ക്യൂബ, ജപ്പാൻ, ആസ്ട്രേലിയ , ഫ്രാൻസ്, കെനിയ, എത്യോപ്യ, യൂഗ്ളോസ്ളാവ്യ, പോളണ്ട്, ഹംഗറി, അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളിൽ പര്യടനം നടത്തി ആ നാടുകളിലെ ജനജീവിതം മനസ്സിലാക്കി.
1970-ൽ നോഹയുടെ പെട്ടകത്തെ അടിസ്ഥാനമാക്കി ബ്രിട്ടിഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനുവേണ്ടി അബു നിർമിച്ച ‘നോ ആർക്ക്സ്’ (No Arks) എന്ന പ്രതീകാത്മകചിത്രം ലണ്ടൻ ചലച്ചിത്രമേളയിൽ മെരിറ്റ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ട് .കേരള ലളിതകലാ അക്കാദമി അംഗമായും പ്രവർത്തിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് പ്രസിദ്ധീകരിക്കാനാവാതെ പോയ ലേഖനങ്ങളും കാർട്ടൂണുകളും ചേർത്ത് Games of the Emergency എന്ന പുസ്തകം പുറത്തിറക്കി. Abu on Bangladesh (1972), Private View (1974), Arrivals and Departures (1983) എന്നിവയാണ് മറ്റ് കൃതികൾ. പ്രസാധകരായ പെൻഗ്വിനു വേണ്ടി ഇദ്ദേഹം എഡിറ്റ് ചെയ്ത പുസ്തകമാണ് Penguin Book of Indian Cartoons (1988).
2002 ഡിസംബർ 1-ന്, 78-ാം വയസ്സിൽ അന്തരിച്ചു. ഇംഗ്ലണ്ടുകാരിയായ സൈക്കിയാണ് ഭാര്യ. മക്കള്‍: ഐഷ, ജാനകി.
————————————————————————————————————-
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
___________________________________________________________
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക