അരൂപി.
ഹിന്ദുമതത്തെക്കുറിച്ച് പലര്‍ക്കുമുള്ള കാഴ്ചപ്പാടുകള്‍ പലതാണ്. പരസ്പര വൈരുദ്ധ്യം പോലും കാണാം.
“ഗാന്ധിജി ഒരു ഹിന്ദുവാണെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്. താന്‍ ജനിച്ചത് ഹിന്ദുവായിട്ടാണെങ്കിലും മരിക്കുന്നത് ഹിന്ദുവായിട്ടായിരിക്കില്ല എന്ന് ഡോ.ബി.ആര്‍.അംബേദ്ക്കര്‍ പറഞ്ഞു. കാഞ്ച ഐലയ്യ താന്‍ എന്തുകൊണ്ട് ഹിന്ദുവല്ല എന്ന് വിശദീകരിക്കുന്നു. താന്‍ എന്തുകൊണ്ടാണ് ഹിന്ദുവായതെന്ന് ശശി തരൂര്‍ വിവരിക്കുന്നു. ഭന്‍വര്‍ മേഘവംശി (സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനും) തനിക്ക് ഒരു ഹിന്ദുവാകാനേ കഴിയില്ല എന്ന് പറയുന്നു. താന്‍ എന്തുകൊണ്ട് ഒരു ഹിന്ദുസ്ത്രീയല്ല എന്ന് വന്ദന സോണാല്‍ക്കര്‍ (സാമ്പത്തിക ശാസ്ത്രജ്ഞ, എഴുത്തുകാരി) വാദിക്കുന്നു. ഹിന്ദു നാഗരികതയുമായും സംസ്ക്കാരവുമായി ബന്ധപ്പെട്ട എല്ലാവരും ഹിന്ദുക്കളാണെന്ന് സവര്‍ക്കര്‍ അവകാശപ്പെടുന്നു. ഹിന്ദുമതം ഒരു ജീവിത രീതിയാണെന്ന് സുപ്രീം കോടതി നിര്‍വ്വചിക്കുന്നു. ഹിന്ദുമതമെന്നാല്‍ ബ്രാഹ്മണിസമാണെന്ന് ചിലര്‍ കരുതുന്നു.”
ഇത്തരത്തില്‍ വിവിധ വിഭാഗക്കാർക്കുള്ള കാഴ്ചപ്പാടുകള്‍ ‘ഹിന്ദുമതം – ഒരു വിസാരണൈ’ (‘ഹിന്ദുമതം – ഒരന്വേഷണം’) എന്ന തന്‍റെ ഗ്രന്ഥത്തില്‍ തമിഴ് എഴുത്തുകാരനായ ശ്രീനിവാസന്‍ രാമാനുജം വിവരിക്കുന്നുണ്ട്.

ഹിന്ദു, ഹിന്ദുമതം, ഹിന്ദുത്വം എന്നൊക്കെ ഇപ്പോള്‍ ധാരാളമായി കേള്‍ക്കുന്ന വാക്കുകളാണ്. എന്താണ് ഹിന്ദുമതം അല്ലങ്കില്‍ ഹിന്ദുത്വം? ഇന്‍ഡ്യയിലെ ഭൂരിപക്ഷം ജനങ്ങളേയും ഉള്‍ക്കൊള്ളുന്ന ഹിന്ദുമതത്തെ നിര്‍വ്വചിക്കുക എളുപ്പമല്ല. ചിക്കാഗോയിലെ സര്‍വ്വമത സമ്മേളനത്തില്‍ നടത്തിയ പ്രസിദ്ധമായ പ്രസംഗത്തില്‍ സ്വാമി വിവേകാനന്ദന്‍ ഹിന്ദുമതത്തിനെ നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്നുണ്ട്.
“ശാസ്ത്രത്തിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങള്‍ പ്രതിഫലിപ്പിക്കുന്ന വേദാന്ത തത്വ ചിന്തയുടെ ആദ്ധ്യാന്മിക ഔന്നത്യം മുതല്‍ ബുദ്ധമതക്കാരുടെ അജ്ഞേയവാദം ജൈനമതക്കാരുടെ നിരീശ്വരവാദം തുടങ്ങി വിഗ്രഹാരാധനയെക്കുറിച്ചുള്ള ആശയങ്ങളും നാനാതരത്തിലുള്ള പുരാണങ്ങളും വരെ എല്ലാറ്റിനും ഹിന്ദുമതത്തില്‍ സ്ഥാനമുണ്ട്” എന്നാണ് അദ്ദേഹം ഹിന്ദുമതത്തെക്കുറിച്ച് വിശദീകരിച്ചത്.
സ്വാമി വിവേകാനന്ദനെ ഹൈന്ദവ സംഘടനകള്‍ തങ്ങളുടെ ആത്മീയ നേതാവായി അംഗീകരിക്കുമെങ്കിലും ഹിന്ദുമതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ നിര്‍വ്വചനത്തെ ഉള്‍ക്കൊള്ളുവാന്‍ അവര്‍ തയ്യാറല്ല.
തത്വചിന്തയിലധിഷ്ഠിതമായ വാദപ്രതിവാദങ്ങളിലേര്‍പ്പെടാനും ചോദ്യം ചെയ്യാനും ചിന്താഗതികളെ വിമര്‍ശിക്കാനുമെല്ലാമുള്ള സ്വാതന്ത്ര്യം പണ്ട് ഭാരതത്തിലുണ്ടായിരുന്നു. എന്നാല്‍ കാലക്രമേണ ആ സ്വതന്ത്ര ചിന്തകളെ അടിച്ചമര്‍ത്തിക്കൊണ്ട് പൗരോഹിത്യ മതം ബലപ്പെട്ടു.
ശ്രുതികളുടേയും സ്മൃതികളുടേയും പിന്‍ബലത്തില്‍ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളെ അടിച്ചമര്‍ത്താനും ചൊല്‍പ്പടിക്ക് നിര്‍ത്താനും പൗരോഹിത്യ മേധാവിത്വത്തിനായി. ആ അടിച്ചര്‍ത്തലിന് ഭരണാധികാരികളുടെ സഹായം കൂടി ഉപയുക്തമാക്കാന്‍ പൗരോഹിത്യ മേധാവികള്‍ക്ക് കഴിഞ്ഞു. ഈ പൗരോഹിത്യ മതം സ്ഥാപിച്ച ഹിന്ദുമതവും ആ മതത്തിലധിഷ്ഠിതമായ ഹിന്ദുരാഷ്ട്രവും സ്ഥാപിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ കേള്‍ക്കുന്ന ‘ഹിന്ദുത്വ’ത്തിന്‍റെ രാഷ്ട്രീയം.
![]()
പൗരോഹിത്യ ഹിന്ദുമതത്തിന്‍റെ ആധികാരിക പ്രമാണങ്ങളാണ് ശ്രുതികളും സ്മൃതികളും. സ്മൃതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മനുസ്മൃതി. മനുസ്മൃതിയിലൂടെയാണ് ചാതുര്‍വര്‍ണ്യ വ്യവസ്ഥ നടപ്പിലാക്കിയത്. ചാതുര്‍വര്‍ണ്യമാണ് ജാതി വ്യവസ്ഥയുടെ അടിസ്ഥാനം.
ആ ജാതി വ്യവസ്ഥ ബ്രാഹ്മണ്യത്തിന്‍റേയും തൊട്ട്കൂടായ്മയുടെയും അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പറയുന്നതില്‍ തെറ്റില്ല. ഈ തൊട്ടുകൂടായ്മയിലൂടേയും തൊട്ടുകൂടാത്തവരുടെ നിലനില്‍പ്പിലൂടെയുമാണ് ഹിന്ദുമതം നിലനില്‍ക്കുന്നതെന്ന് പോലും പറയാം.
ഈ പരമ്പരാഗത ബ്രാഹ്മണ്യത്തെ ആധുനിക ഹിന്ദു ആദര്‍ശങ്ങളുമായി ലയിപ്പിച്ച് ഒരു ആദര്‍ശ ഹിന്ദു സമൂഹത്തെ വികസിപ്പിക്കുവാനാണ് ആര്‍.എസ്.എസ്. അടക്കമുള്ള ഹിന്ദുത്വ സംഘടനകളുടെ ലക്ഷ്യമെന്ന് അവര്‍ അവകാശപ്പെടുന്നു. ക്രമേണ ഹിന്ദു-ഹിന്ദുസ്ഥാന്‍ എന്ന അടിത്തറയിലുള്ള ഒരു രാഷ്ട്രം സൃഷ്ടിക്കുകയാണ് അവരുടെ ആത്യന്തിക ലക്ഷ്യം.
2035-ഓടെ ആ ലക്ഷ്യം കൈവരിക്കാനാവുമെന്നാണ് ഈ സംഘടനകള്‍ കരുതുന്നത്. അപ്രകാരം രൂപീകൃതമാകുന്ന ‘അഖണ്ഡ ഹിന്ദുരാഷ്ട്ര’ത്തിന്‍റെ ഭരണഘടന പോലും ഇക്കഴിഞ്ഞ മഹാകുംഭമേളക്കാലത്ത് പ്രകാശനം ചെയ്തിരുന്നു. സ്വാമി ആനന്ദ് സ്വരൂപ് മഹാരാജിൻ്റെ അധ്യക്ഷതയില്‍ രൂപീകൃതമായ ഹിന്ദുരാഷ്ട്ര സംവിധാന്‍ നിര്‍മ്മല്‍ സമിതിയാണ് ഈ ഭരണഘടനക്ക് രൂപം നല്‍കിയത്.
ബനാറസ് ഹിന്ദു സര്‍വ്വകലാശാല, സമ്പൂര്‍ണ്ണാനന്ദ് സംസ്കൃത സര്‍വ്വകലാശാല, ഡല്‍ഹി സംസ്കൃത സര്‍വ്വകലാശാല എന്നിവിടങ്ങളിലെ 25 പണ്ഡിതന്മാർ ചേര്‍ന്നാണ് ഇത് തയ്യാറാക്കിയത്. മനുസ്മൃതി, അര്‍ത്ഥശാസ്ത്രം, രാമായണം, ഭഗവദ്ഗീത എന്നിവയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ ഭരണഘടനയിലെ വ്യവസ്ഥകള്‍ പലതും നിഷ്ക്കര്‍ഷിച്ചിട്ടുള്ളത് എന്നും അതിന്‍റെ കര്‍ത്താക്കള്‍ അവകാശപ്പെടുന്നു.
അപ്രകാരം ഹിന്ദുത്വത്തെ കേന്ദ്ര ബിന്ദുവായി പ്രതിഷ്ഠിച്ച് സ്ഥാപിതമാകുന്ന ഹിന്ദുരാഷ്ട്രം ബ്രാഹ്മണാധിപത്യ രാഷ്ട്രമായിരിക്കുമെന്നും അത് ബ്രാഹ്മണ്യത്തിലേക്കും വര്‍ണ്ണാശ്രമത്തിലേക്കും തിരികെ പോയി സവര്‍ണ്ണ ഏകാധിപത്യ രാഷ്ട്രമാകുമെന്നും ഭയപ്പെടുന്നവര്‍ ഏറെയാണ്. ആ ഹിന്ദു രാഷ്ട്രത്തിലെ ജനത ജനനത്തിന്‍റേയോ പദവിയുടേയോ അടിസ്ഥാനത്തില്‍ ശ്രേണീകരിക്കപ്പെട്ടവരായിരിക്കുമെന്നും അതിനാല്‍ ഹിന്ദുരാഷ്ട്രം അസമത്വ രാഷ്ട്രമായിരിക്കുമെന്നും അവര്‍ ആശങ്കപ്പെടുന്നു.
എന്നാല്‍ ഈ ഹിന്ദുത്വ വക്താക്കള്‍ കരുതുന്നത് പോലെയോ പ്രചരിപ്പിക്കുന്നത് പോലെയോ ഉള്ള പൗരോഹിത്യ മതമല്ല യഥാര്‍ത്ഥ ഹിന്ദുമതം എന്നാണ് പണ്ഡിതരുടെ അഭിപ്രായം. പൗരോഹിത്യ മതം സെമറ്റിക് മതങ്ങളെപ്പോലെ വിശ്വാസത്തിന്‍റെ മതമാണ്.
എന്നാല്‍ ഹിന്ദു മതം യുക്തിയുടേയും സത്യാന്വേഷണത്തിന്‍റേയും മതമാണ് എന്നും, സത്യന്വേഷണത്തിന് ഉപയോഗിക്കേണ്ടത് വിശ്വാസമല്ല യുക്തിയാണെന്നും അവര്‍ ഉപദേശിക്കുന്നു. ജാതി വ്യവസ്ഥകളും ഉച്ചനീചത്വങ്ങളും ദേവതാരാധനകളുമെല്ലാമാണ് ഹിന്ദുത്വം എന്ന് കരുതന്നവര്‍ക്ക് യഥാര്‍ത്ഥ ഹിന്ദുമതത്തെക്കുറിച്ച് അറിയില്ലന്നും അവര്‍ ആരോപിക്കുന്നു.
മതത്തിന്‍റെ പിന്നിലെ യുക്തിയും സത്യവും ആരും പറയില്ലന്ന് റോബര്‍ട്ട് ഇംഗര്‍സോള്‍ എന്ന സുപ്രസിദ്ധ യുക്തിവാദി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങിനെയായിരുന്നു:
“ആ സത്യം പറയാന്‍ പുരോഹിതര്‍ക്ക് അനുവാദമില്ല; അവര്‍ ദേവാലയങ്ങളില്‍ നിന്ന് പുറത്താകും. അദ്ധ്യാപകര്‍ക്ക് അത് പറയാന്‍ ധൈര്യമില്ല; അവര്‍ക്ക് ജോലി നഷ്ടപ്പെടും. രാഷ്ട്രീയക്കാര്‍ ഒരിക്കലുമത് പറയില്ല; അവര്‍ തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കും. പത്രാധിപന്മാരും തയ്യാറാവില്ല; അവരുടെ പത്രത്തിന്‍റെ പ്രചാരം ഇടിയും. കച്ചവടക്കാരും പറയില്ല; അവര്‍ക്ക് പതിവുകാര്‍ നഷ്ടപ്പെടും. ആഭിജാത വര്‍ഗ്ഗം നാവനക്കില്ല; അവര്‍ക്ക് സമുദായം ഭൃഷ്ട് കല്‍പ്പിക്കും. കീഴാളരുടെ കാര്യം പറയാനുമില്ല; അവര്‍ക്ക് അന്നം തന്നെ മുടങ്ങും”.































