തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുന്ന സിനിമ വരുന്നു. സ്തുതിഗീതമൊരുക്കിയതിന് പിന്നാലെയാണ് ഈ ഡോക്യുമെന്‍ററി.
സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ളോയീസ് അസോസിയേഷൻ ആണ് നിർമാണം. ‘പിണറായി ദി ലജൻഡ്’ എന്നതാണ് പേര്.
സർക്കാറിന്‍റെ നാലാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി തലസ്ഥാനത്ത് ഡോക്യുമെന്‍ററി പ്രദർശിപ്പിക്കും. കാരണഭൂതനും കാവലാളുമായി പിണറായിയെ പാടിപ്പുകഴ്ത്തിയതിന് പിന്നാലെയാണ് നേതാവിനെ ഇതിഹാസമായി വാഴ്ചത്തി ഡോക്യുമെന്‍ററി എത്തുന്നത്.പതിനഞ്ച് ലക്ഷം രൂപയാണ് ചെലവ്.
നേതാവിന്‍റെ ജീവചരിത്രവും ഭരണ നേട്ടങ്ങളും നേതൃപാടവവും ഉൾക്കൊള്ളുന്നതാണ് പ്രമേയം. തുടർഭരണം ലക്ഷ്യമിട്ട് നീങ്ങുന്ന പിണറായിക്കുള്ള സമ്മാനമാണ് ഈ ഡോക്യുമെന്‍ററി. നേരത്തെ അസോസിയേഷൻ സുവർണജൂബിലി മന്ദിര ഉദ്ഘാടനത്തിന് പിണറായി എത്തുമ്പോൾ കേൾപ്പിക്കാൻ തയ്യാറാക്കിയ വാഴ്ചത്ത് പാട്ട് വിവാദമായിരുന്നു .
വ്യക്തിപൂജ വിവാദം സിപിഎമ്മിൽ വലിയ ചർച്ചയായിരിക്കുമ്പോഴായിരുന്നു വാഴ്ത്ത് പാട്ടിറക്കിയത്. .
ഇതിനിടെ സംഘടനയിൽ സെക്രട്ടറിയെയും പ്രസിഡന്‍റിനെയും അനുകൂലിക്കുന്നവർ തമ്മിലുള്ള ഭിന്നത പൊട്ടിത്തെറിയിലെത്തി. കൗൺസിൽ യോഗം ചേർന്ന് ജനറൽ സെക്രട്ടറി കെ.എൻ. അശോക് കുമാറിനെ നീക്കിയതായി സംസ്ഥാന പ്രസിഡന്‍റ് അറിയിച്ചു.
നാലു മാസമായി പരിപാടിയിൽ പങ്കെടുക്കാത്തതിനാണ് നടപടിയെന്നായിരുന്നു വിശദീകരണം.തീരുമാനത്തിൽ പ്രതിഷേധിച്ച് അശോക് കുമാറും മറ്റ് മൂന്ന് പേരും യോഗത്തിൽ നിന്നിറങ്ങിപ്പോയി.