March 7, 2026 12:44 pm

പിണറായി – ബിജെപി മുന്നണിയുടെ സംയുക്ത സംരംഭങ്ങൾ…

തൃശൂർ: സംഘപരിവാർ ഒരിക്കലെങ്കിലും അഴിമതിസമ്പന്നരായ പിണറായിക്കെതിരെയോ ഈഴവമുഖ്യനെതിരെയോ നായർ മുഖ്യനെതിരെയോ സി ബി ഐ യെയോ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററിനെയോ ഉപയോഗിച്ചോ ? ഉപയോഗിക്കാൻ മുതിർന്നാൽ അവർ ഉടുത്തതിൽ മുള്ളും. കാരണങ്ങൾ ഇല്ലാതെയും,ചെറിയ കാരണങ്ങളാലും ഇന്ത്യയിലെ മറ്റിടങ്ങളിൽ ഇ. ഡി.യേയും സിബിഐയെയും വീട്ടുവേലക്കാരെ പോലെ ഉപയോഗിക്കുന്നവർ ആണല്ലോ അവർ – രാഷ്ടീയ നിരീക്ഷകനും എഴുത്തുകാരനുമായ സി.ആർ. പരമേശ്വരൻ ഫേസ് ബുക്കിൽ കുറിച്ചു.

അദ്ദേഹത്തിൻ്റെ പോസ്ററ് ഇങ്ങനെ:

പിണറായിയുടെ മൂന്നാം ഭരണം സാധ്യതയാണ്
—————————————————————————–

ന്നത്തെ കേരളത്തിലെ രാഷ്ട്രീയവേദിയിലെ ഏറ്റവും നെറികെട്ട മൂന്ന് സംഘടനാശക്തികൾ ബി.ജെ.പി.യും എസ്.എൻ. ഡി.പി. യും എൻ.എസ്.എസും ആണ്. സിപിഎം ഒക്കെ അത് കഴിഞ്ഞേ വരുന്നുള്ളൂ.

വാസ്തവത്തിൽ, ഏതു മതവിശ്വാസിയുടെ കാഴ്ചപ്പാടിൽ ആയാലും 2018ലെ സിപിഎമ്മിൻ്റെ  ശബരിമലയിലെ ചെയ്തികൾ പൊറുക്കാൻ ആകാത്ത കടുത്ത ദേവാലയധ്വംസനവും ധർമ്മോല്ലംഘനവും ( sacrilege) ആയിരുന്നു. സിപിഎം കേരളത്തിലെ ഹിന്ദുക്കളോട് ചെയ്ത അപവിത്രീകരണശ്രമം കേരളത്തിലെ മറ്റു രണ്ടു പ്രമുഖ മതങ്ങളോടാണ് ചെയ്തിരുന്നത് എങ്കിൽ കേരളത്തിന് തീപിടിക്കുമായിരുന്നു.

CR Parameswaran | Topics | Malayala Manorama Online Literatureസി. ആർ. പരമേശ്വരൻ

നടക്കാൻ പാടില്ലാത്ത രാജഹത്യ പോലുള്ള എന്തെങ്കിലും വലിയ അത്യാഹിതങ്ങൾ നടക്കുമായിരുന്നു. മതം അത്രയ്ക്ക് ആപൽക്കരമായ വൈകാരിക ശക്തിയാണ്. സുവർണ്ണ ക്ഷേത്രത്തെയും ഇന്ദിരാഗാന്ധിയെയും ഓർക്കുക . വെറുതെ പറയുന്നതല്ല.

ശബരിമലയിൽ സ്ത്രീകൾ കയറിയതിനു പിന്നാലെ അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ തൃശ്ശൂരിൽ വച്ച് പറഞ്ഞു, ഇനി മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനമില്ലാത്ത ഇടങ്ങളിൽ അതിന് ശ്രമിക്കുമെന്ന്.  ഉടനെ മറുപടിയുണ്ടായി. പിറ്റേന്ന് തന്നെ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ ഇസ്ലാമികനേതൃത്വത്തിലെ ഒരു വിഭാഗം ആളെക്കൂട്ടി വലിയ ഒരു സമ്മേളനം വിളിച്ചു.

‘ആ പൂതി ബേണ്ട. കവുത്ത് ബെട്ടും’ എന്നൊന്നും അവർ പറഞ്ഞില്ല. എന്നാൽ ഏറെക്കുറെ പരോക്ഷമായി അതുതന്നെ പറഞ്ഞു. വീരശൂരൻമാരായ കോടിയേരിയും പിണറായിയും കുലസ്ത്രീകമ്മികളും മുതൽ അന്തംകമ്മി കടന്നലുകൾ വരെ ആരും പിന്നീട് ഇന്നേവരെ മുസ്ലിം ദേവാലയങ്ങളിലെ സ്ത്രീ പ്രവേശനം എന്ന കാര്യം മിണ്ടിയിട്ടില്ല.

ഈ കേരളയാഥാർത്ഥ്യം ഇരിക്കെയാണ് പിണറായിയും കൂട്ടരും സെലക്ടീവായ നെറികെട്ട മതേതരത്വ പ്രയോഗം ഹിന്ദുക്കളുടെ മേൽ അന്ന് നടത്തിയത്.

ബി.ജെ.പി. എന്ന കക്ഷി കേരളത്തിലെ ഏറ്റവും നെറികെട്ട കക്ഷിയും ഹിന്ദുവഞ്ചകരും ആകുന്നത് ശബരിമല സംഘർഷം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ക്ഷേത്രവിധ്വംസകനായ പിണറായിയെ എല്ലാവിധത്തിലും സംരക്ഷിക്കാൻ തുടങ്ങിയത് കൊണ്ടാണ്. ലാവലിൻ, സ്വർണക്കടത്ത്, റിവേഴ്സ് ഹവാല,ലൈഫ് മിഷൻ എന്നീ കാര്യങ്ങളിൽ ആ കാലത്തെ കോലാഹലം ഒന്ന് ഓർത്തു നോക്കുക.

പിന്നെ, ബിജെപി അതൊക്കെ ഫ്രീസറിൽ വച്ചു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന് എത്രയോ മുമ്പ് പിണറായിയുടെ കരിമണൽ കൊള്ളയുടെ വിശദാംശങ്ങൾ ബിജെപി സർക്കാരിൻ്റെ കയ്യിലുണ്ട്. എന്നിട്ടും അത് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാതെ മറച്ചുവച്ച് അവർ സിപിഎമ്മിന് രണ്ടാംഭരണം സമ്മാനിച്ചു.

ഈ സംരക്ഷണം ഇപ്പോഴും തുടരുന്നു.ഈ വിധത്തിലാണ് എൻ.എസ്.എസിനും എസ്.എൻ.ഡി.പി.ക്കും മുൻപേ ബി.ജെ.പി ഹിന്ദു സമൂഹത്തിനെയും കേരള സമൂഹത്തെയും പിന്നിൽ നിന്ന് കുത്തിയത്.

‘ഹിന്ദുരാഷ്ട്രസ്ഥാപനത്തിനുള്ള ഞങ്ങളുടെ കുതന്ത്രരഥ (juggernaut )ത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത്തരം അധർമ്മകൃത്യങ്ങളൊക്കെ ആവശ്യമാണ്.’ എന്നാണ് ബിജെപിക്കാർ രഹസ്യമായി പറയുന്നത്. പോകിനെടാ, നിൻ്റെ രാഷ്ട്രീയപരീക്ഷണങ്ങൾ ഒക്കെ ഞങ്ങൾ സാധാരണക്കാരായ മൂന്നരക്കോടി മലയാളികളുടെ നെഞ്ചത്ത് അല്ല വേണ്ടത്.

ഇന്ത്യൻ ശരാശരിയിൽ ഏറ്റവും സമ്പൽസമൃദ്ധവും സംസ്കാര സമ്പന്നവും ആയിരുന്ന കേരളത്തിനെ പാപ്പരാക്കാനും സംസ്കാരദരിദ്രമാക്കാനും ഒരുവനെ നിർബാധം അനുവദിച്ചല്ല പരീക്ഷണങ്ങൾ നടത്തേണ്ടത്. കാരണങ്ങൾ ഇല്ലാതെയും,ചെറിയ കാരണങ്ങളാലും ഇന്ത്യയിലെ മറ്റിടങ്ങളിൽ ഇ. ഡി.യേയും സിബിഐയെയും വീട്ടുവേലക്കാരെ പോലെ ഉപയോഗിക്കുന്ന സംഘപരിവാർ ഒരിക്കലെങ്കിലും അഴിമതിസമ്പന്നരായ പിണറായിക്കെതിരെയോ ഈഴവമുഖ്യനെതിരെയോ നായർ മുഖ്യനെതിരെയോ അവയെ ഉപയോഗിക്കാൻ മുതിർന്നാൽ അവർ ഉടുത്തതിൽ മുള്ളും.

പരസ്പരം ബദലുകൾ എന്നു തെറ്റിദ്ധരിപ്പിച്ച് സംയുക്തമായി നടത്തുന്നു എന്ന് സംശയിക്കേണ്ട അയ്യപ്പസംഗമ കോലാഹലങ്ങൾക്കും സർക്കാർ- ഗവർണർ യുദ്ധം എന്ന ചക്കലത്തിപ്പോരിനും അപ്പുറം ബിജെപി -സിപിഎം അവിഹിതം ഒരു യാഥാർത്ഥ്യമാണ് എന്ന് ജനങ്ങൾ മനസ്സിലാക്കണം. ഒരു തൃശ്ശൂർക്കാരൻ എന്ന നിലയിൽ എനിക്കുറപ്പാണ് സുരേഷ് ഗോപിയുടെ ജയം, പിണറായിയുടെ കുടുംബ സുരക്ഷിതത്വത്തിനു പകരമായി അദ്ദേഹം ബിജെപിക്ക് സമ്മാനിച്ചതാണ് എന്ന്.

പൂരം കലക്കൽ രാത്രിയിൽ ഉണർന്നിരുന്ന ഞാൻ അന്ന് ഇവിടെ നടത്തിയ പ്രവചനം നൂറ്റമ്പത് ശതമാനം സത്യമായി വന്നു. ദുർബലരായ സി.പി.ഐയുടെ കാര്യം പോകട്ടെ,ഇക്കാര്യം എല്ലാം അറിയുന്ന എൻ്റെ സുഹൃത്തായ വി.എസ്.സുനിൽകുമാറിന് പോലും ഹൃദയം തുറന്ന് ഒന്ന് പ്രതിഷേധിക്കാൻ ആകാത്ത വിധം കാര്യങ്ങളെ മാനിപ്പുലേറ്റ് ചെയ്യാൻ ആകുന്നു എന്നതാണ് പിണറായിയുടെ ശാക്തികമഹാകുടിലതയുടെ ജയം. കോൺഗ്രസ് ട്രോളുകൾക്കപ്പുറം മൂന്നാം വട്ടം പിണറായി ഭരണം ഏറെക്കുറെ യാഥാർത്ഥ്യമാകും.

ഇതൊന്നും കോൺഗ്രസിനോട് പറഞ്ഞിട്ട് കാര്യമില്ല. ആയ കാലത്ത് അഴിമതിയുടെ അമ്മയായിരുന്ന ആ പാർട്ടി അതിൻ്റെ അസ്തമയത്തിൽ എത്തിയ പാർട്ടിയാണ്. മക്കളെ, ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയശൂന്യത വിധികല്പിതമാണ്. സംഘപരിവാർ പ്രപഞ്ചനിയമമനുസരിച്ച് ഒടുവിൽ ജീർണ്ണിച്ച് തീരുന്നത് വരെ രാഷ്ട്രീയ ശൂന്യത തുടരും. കോൺഗ്രസിൻ്റെ കാര്യം പറഞ്ഞാൽ,കേരളത്തിൽ തെരഞ്ഞെടുപ്പ് യുദ്ധം തുടങ്ങുന്നതിനു മുൻപേ തന്നെ അതിനുള്ളിൽ അധികാരദുരയാണ്.

അവരുടെ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പ് ദുർബലമാണ്. എതിരാളിക്കെതിരെയുള്ള ജനങ്ങൾക്കിടയിലെ ഭരണവിരുദ്ധവികാരം കൊണ്ടുമാത്രം ആരും ഒരു തെരഞ്ഞെടുപ്പ് ജയിച്ച ചരിത്രമില്ല. പിണറായിസ്റ്റ് ഭരണകൂടം പത്തുകൊല്ലം കൊണ്ട് കള്ളു സമൃദ്ധമായി കൊടുത്തും നക്കാപ്പിച്ച കൊടുത്തും ഒരു നല്ല വിഭാഗം ജനങ്ങളെ മനുഷ്യസഹജമായ പ്രാഥമികമായ പ്രതികരണശേഷിയോ മൂല്യബോധമോ പോലും ഇല്ലാത്തവരാക്കിയിട്ടുണ്ട്.

ബിവറേജസിൻ്റെ മുമ്പിലെ ഉപഭോക്താക്കളിൽ പകുതി പേരും തേളു കടിച്ചാലോ പാമ്പ് കടിച്ചാലോ പോലും സംവേദന ശക്തി നഷ്ടപ്പെട്ടവരാണ്. മൂക്കറ്റം ജവാൻ കുടിച്ച് കാലബോധമറ്റ് അർദ്ധബോധത്തിൽ കഴിയുമ്പോൾ അവർക്കിപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടി എന്നാൽ അത് എ കെ ഗോപാലൻ്റെയോ വിഎസ് അച്യുതാനന്ദൻ്റെയോ കാലത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്.

മറ്റൊരു സംഘം വോട്ടർമാർ സ്വാതന്ത്ര്യാനന്തരകേരളത്തിലെ ഏറ്റവും മൂല്യബോധമറ്റ, പ്രചാരണം നടത്താനും വോട്ട് ചെയ്യാനും പിണറായി ശ്രദ്ധാപൂർവ്വം വളർത്തിയെടുത്തിട്ടുള്ള ‘ വൈറ്റ് കോളർ’ വർഗ്ഗമാണ്. വൈസ് ചാൻസലർമാർ മുതൽ ഉള്ള എല്ലാ അക്കാദമിക ജീവികളും, എൻ.ജി.ഒ – ഗസറ്റഡ് ചൂഷകരും സാംസ്കാരിക സാരമേയങ്ങളും ശാസ്ത്രസാഹിത്യ പരിഷത്തുകാരും ഒക്കെ ഇതിൽപ്പെടും.

ഇവരുടെ ഒക്കെ ഒത്തുചേർന്നുള്ള സംരംഭങ്ങൾ വിജയിച്ചു കൂടെന്നില്ല. പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റുകാരുടെ ആയിരക്കണക്കിന് ഒറ്റപ്പെട്ട ഇരകളുടെ ഏഴയലത്ത് പോലും ആശ്വാസവുമായി ചെല്ലാത്ത ഒരു പ്രതിപക്ഷം ഉള്ളയിടത്ത്.

പിണറായി -ബിജെപി മുന്നണിയുടെ സംയുക്ത സംരംഭങ്ങൾ അലസമാണെന്ന് കരുതരുത്.പതിവ് ന്യായീകരണ തൊഴിലാളികൾക്ക് പകരം സൂക്ഷ്മമായ ന്യായീകരണവുമായി കുറെ എണ്ണത്തിനെ പിണറായി -ബിജെപി മുന്നണി മാധ്യമങ്ങളിൽ അഴിച്ചുവിട്ടിട്ടുണ്ട്. അവർ ബിജെപിയെയും പിണറായിയെയും ഒരുപോലെ പിന്തുണയ്ക്കുന്നവരാണ്.

ഉദാഹരണത്തിന്,ഫക്രുദീൻ അലി എന്ന ഒരു യൂട്യൂബർ ഇന്നലെ ടോക്കിങ് പോയൻ്റ് എന്ന ഒരു പരിപാടിയിൽ പറയുന്നത് പിണറായി ജനാധിപത്യ വാദിയാണ്, സുകുമാരൻ നായർ ആണ് കേരള രാഷ്ട്രീയത്തിലെ ഏക സെക്കുലർ വ്യക്തി എന്നൊക്കെയാണ്.

ഇയാൾ രാജീവ് ചന്ദ്രശേഖരൻ്റെയും ആരാധകനാണ്.ഇയാളെ പതിവായി ഏഷ്യാനെറ്റിൽ മറ്റു പാനലിസ്റ്റുകൾ പഞ്ഞിക്കിടാറുള്ളതാണ്. ഇതിപ്പോൾ യൂട്യൂബ് ചാനൽ ആകയാൽ പ്രതിരോധങ്ങൾ ഇല്ലല്ലോ. ജെ.എൻ.യു. വിലാസം ന്യായീകരണ തൊഴിലാളിയാകയാൽ ആധികാരികനാട്യവും ഉണ്ട്.  ഇയാളെക്കാൾ ലജ്ജാഹീനനായി ഞാൻ കണ്ടിട്ടുള്ളത് ജേക്കബ് ജോർജ് എന്നോ മറ്റോ പേരുള്ള ആർക്കും വേണ്ടി കുരയ്ക്കുന്ന ഒരു പത്രക്കാരനെയാണ്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News