കൊച്ചി: ആദ്യം ജനങ്ങളുടെ നട്ടെല്ലൊടിക്കുക, പിന്നെ അവരെ നക്കാപ്പിച്ച കൊടുത്ത് അടിമകളാക്കുക, കൂടെ നിറുത്തുക – ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിനെക്കുറിച്ച് വിലയിരുത്തി രാഷ്ടീയ നിരീക്ഷകനും യു എൻ ഡി പിയിൽ ഉപദേഷ്ടാവുമായിരുന്ന പ്രമോദ് കുമാർ ഫേസ്ബുക്കിൽ അഭിപ്രായം കുറിച്ചു.
പോസ്ററിൻ്റെ പൂർണരൂപം താഴെ:
ബീഹാർ തെരഞ്ഞെടുപ്പിലെ ഫലം കാണുമ്പോൾ തോന്നുന്നത് നിരാശയോ, നിസ്സഹായതയതോ ഒന്നുമല്ല, മറിച്ച് നിസ്സംഗതയാണ്.
ഒരു തെരഞ്ഞെടുപ്പിൽ ഇതിൽക്കൂടുതൽ ഒന്നും ഒരു പ്രതിപക്ഷ സഖ്യത്തിന് ചെയ്യാനാവില്ല, എന്നിട്ടും ഇത്രയും ഭീകരമായി തോറ്റു, അഥവാ ഭരിച്ചിരുന്നവർ തന്നെ ജയിച്ചു എന്ന് പറയുമ്പോൾ ജനാധിപത്യത്തിന്റെ സാധ്യതകൾ ഇത്രയേ ഉള്ളൂ എന്ന അവസ്ഥയോട് താദാത്മ്യം പ്രാപിക്കുക എന്നത് മാത്രമേ വഴിയുള്ളൂ. ഇതാണ് ജനങ്ങൾക്കു വേണ്ടതെങ്കിൽ അങ്ങനെ ആയിക്കോട്ടെ.
പക്ഷെ അത്രയും ലളിതമല്ല കാര്യങ്ങൾ എന്നത് അസ്വസ്ഥതയുളവാക്കുന്നതാണ്. ഇത്രയും സ്ത്രീകൾ കൂട്ടം കൂട്ടമായി ഒരിക്കലുമില്ലാത്ത പോലെ വന്ന് വോട്ടു ചെയ്തത് തന്നെയാവണം വിജയകാരണം. തെരഞ്ഞെടുപ്പിനു തൊട്ടു മുൻപ് പതിനായിരം – ഒന്നും രണ്ടും മൂന്നുമൊന്നുമല്ല – പതിനായിരം രൂപ അവരിൽ ഓരോരുത്തർക്കും ബാങ്കുകൾ വഴി എത്തിച്ചു കൊടുത്തു എന്ന് പറയുമ്പോൾ പ്രതിശീർഷ വരുമാനത്തിൽ ഇന്ത്യയിൽ ഏറ്റവും താഴെ നിൽക്കുന്ന അതിദരിദ്രർ ആയ ജനങ്ങൾ അവർക്കല്ലാതെ ആർക്കാണ് വോട്ടു ചെയ്യുക?
ബീഹാറിന്റെ ശരാശരി വാർഷിക പ്രതിശീർഷ വരുമാനത്തിന്റെ പതിന്നാലു ശതമാനമാണ് ഈ തുക എന്നോർക്കുക. സംസ്ഥാനത്തിന്റെ വരുമാനമനുസരിച്ച് ഭീമമായ തുക. ഇത് തമിഴ് നാട്ടിലെ കണക്കനുസരിച്ചു നോക്കിയാൽ 36000 രൂപ വരും. അത്രയും പണമാണ് ഓരോ സ്ത്രീയ്ക്കും തെരഞ്ഞെടുപ്പടുത്തപ്പോൾ കൊടുത്തത്.
രാഷ്ട്രീയത്തെ വർഗീയ ധ്രുവീകരണം കൊണ്ട് നേരിടുന്ന വിദ്യ പ്രാവർത്തികമായതിനു ശേഷം, അതെ പണി “വെൽഫെയർ” ഉപയോഗിച്ച് ചെയ്തെടുക്കുന്നതാണ് ഇങ്ങനെയുള്ള പണം കൊടുക്കൽ. ഉല്പാദനപ്രക്രിയകളോ, സമ്പത്തുൽപാദിക്കലോ, ജോലികൾ, വ്യവസായം, കൃഷി, വിദ്യാഭ്യാസനിലവാരം എന്നിവ ഉയർത്തുന്നതോ ഒന്നുമല്ല ഇന്ന് ഇന്ത്യയിൽ ഭരണത്തുടർച്ച ഉറപ്പാക്കുന്നത്, ഇത്തരത്തിലുള്ള “ക്യാഷ് ട്രാൻസ്ഫറുകൾ” ആണ്.
രസകരമായ കാര്യം “ക്യാഷ് ട്രാൻസ്ഫർ” 1997-ലെ കറൻസി ക്രൈസിസ് വന്നതിനു ശേഷം പൊതുവിൽ ജനദ്രോഹികളായ വേൾഡ് ബാങ്ക് തന്നെ കിഴക്കേനേഷ്യയിൽ ശുപാർശ ചെയ്ത കാര്യമാണ്, ഇന്ന് ലോകം മുഴുവൻ സാമൂഹ്യ സുരക്ഷയുടെ ഭാഗമായി (അതായത് ജനങ്ങളെ അപകടകരമായ ഫിനാൻഷ്യൽ ഷോക്കുകളിൽ നിന്നും രക്ഷിക്കാൻ വേണ്ടിയുള്ള ധനസഹായം) നടപ്പിലാക്കി വരുന്നത്.
പക്ഷെ അതിനെ തെരഞ്ഞെടുപ്പടുക്കുമ്പോൾ വോട്ടു പിടിക്കാനുള്ള ഒരു സംവിധാനമായി ഉപയോഗിക്കുന്നത് ഭരണത്തിലിരിക്കുന്ന പാർട്ടികൾ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നതിന് തുല്യമാണ്. നിയമവിരുദ്ധമാണോ? അല്ല; എന്ത് ചെയ്യാൻ കഴിയും? ഒന്നും ചെയ്യാൻ കഴിയില്ല; ഇത് സാമൂഹ്യ സുരക്ഷയാണോ? അല്ലേ അല്ല. ഇത് തുടങ്ങി വച്ചത് ജനാധിപത്യത്തിന് പുല്ലുവില കല്പിച്ചിരുന്ന ജയലളിതയാണ്. അന്ന് കരുണാനിധി വളരെ ഖിന്നനായിരുന്നു എന്ന് അദ്ദേഹത്തെ അറിയുന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്.
ബിഹാറിലെ വിജയം ഏറ്റവും സന്തോഷിപ്പിക്കേണ്ടത് കേരളത്തിലെ മാർക്സിസ്റ്റുകളെയാണ് കാരണം അവരും തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയപ്പോൾ ഇത് പോലെ ഒരു തുക പ്രഖ്യാപിച്ചു – അറുപതു ലക്ഷം പേർക്ക്. ഭൂരിപക്ഷ വർഗീയ ധ്രുവീകരണം എന്ന ആദ്യപടി ചെയ്തു കഴിഞ്ഞതിനു ശേഷമാണ് ശേഷിക്കുന്ന ആയുധമായ ഈ ക്യാഷ്-ഫോർ-വോട്ട്. അതിലവർ വിജയിക്കുമോ, ഇല്ലയോ എന്നുറപ്പിച്ചു പറയാൻ കഴിയില്ല കാരണം കണക്കുകൾ പ്രകാരം കേരളത്തിന്റെ ജനങ്ങളുടെ വരുമാനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ പത്തു വര്ഷം കൊണ്ട് താഴോട്ടാണ്.
പോരാത്തതിന് ഒരു കുടുംബത്തിന്റെ ശരാശരി കടം രണ്ടു ലക്ഷം രൂപയാണ്. ആരോഗ്യം, ഗതാഗതം എന്നീ കാര്യങ്ങളിൽ ഇന്ത്യയിൽ ഏറ്റവും കാശ് ചെലവാക്കേണ്ടി വരുന്ന ജനത. ഒരു ജനതയെ അങ്ങനെ ഒരവസ്ഥയിൽ എത്തിച്ചിട്ട് കയ്യിൽ കുറച്ചു കാശു വച്ച് കൊടുക്കുമ്പൾ അവർ നന്ദിയും, പ്രതീക്ഷയും കൊണ്ട് വീണ്ടും വോട്ടു ചെയ്യും.
ബിഹാറിൽ കോൺഗ്രസ്സും തേജസ്വിയും ഒന്നും കാണാതെ പോയ അടിയൊഴുക്കും ഇതു തന്നെ. തെരഞ്ഞെടുപ്പിലെ അടിയൊഴുക്കുകൾ നദികളിലെ അടിയൊഴുക്കുകളേക്കാൾ മാരകമാണ്. ആ അടിയൊഴുക്കളെ മാനേജ് ചെയ്യാൻ അതുണ്ടാക്കി വിടുന്ന ഭരണവർഗത്തിനാണ് കഴിയുക, അതു കൊണ്ടാണ് “പ്രൊ-ഇൻകംബന്റ്” വിജയങ്ങൾ ഇപ്പോൾ ഒരു സ്ഥിരം ട്രെൻഡ് ആയി മാറുന്നത്.
ആദ്യം ജനങ്ങളുടെ നട്ടെല്ലൊടിക്കുക, പിന്നെ അവരെ നക്കാപ്പിച്ച കൊടുത്ത് അടിമകളാക്കുക, കൂടെ നിറുത്തുക, സ്റ്റാലിൻ പണ്ട് കോഴിക്കുഞ്ഞിൻ്റെ പൂട പറിച്ചു കളഞ്ഞ പോലെ. രാഷ്ട്രീയം അറബിക്കടലിൽ പോയിമറയട്ടെ. ജോൺ ലെനൺ ഭരണകൂടങ്ങളെക്കുറിച്ച് പറഞ്ഞ കാര്യം ഓർത്ത് നിസ്സംഗരാവുക മാത്രമാണ് മാർഗം.































