March 6, 2026 4:40 am

സ്വന്തമെന്ന പദത്തിനെന്തർത്ഥം…..

സതീഷ് കുമാർ വിശാഖപട്ടണം

ദൈവത്തിൻ്റെ ദാസി എന്ന അർത്ഥത്തിൽ ദേവന് സമർപ്പിക്കപ്പെട്ട സ്ത്രീകളായിരുന്നു ദേവദാസികൾ .

ക്ഷേത്രവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവരും നൃത്ത -സംഗീത കലകളിൽ പ്രാവീണ്യം നേടിയവരുമായിരുന്നു ദേവദാസികൾ .കാലാന്തരത്തിൽ ദേവദാസികളെ മതപുരോഹിതന്മാർ ലൈംഗികമായി ഉപയോഗിക്കുകയും ,അത് അവരുടെ അവകാശമായി കണക്കാക്കപ്പെടുകയും ചെയ്തിരുന്നുവെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു .

Sreekumaran Thampi, the mark of a master - The Hindu

തമിഴ്നാട്ടിലെ തഞ്ചാവൂർ, ആന്ധ്രപ്രദേശിലെ പെദ്ദാപുരം, രാജമന്ദ്രി തുടങ്ങിയ സ്ഥലങ്ങൾ ആയിരുന്നുവത്രെ ദേവദാസി സമ്പ്രദായം വ്യാപകമായി നിലനിന്നിരുന്നത്.ഒരുകാലത്ത് ഇവർക്ക് സമൂഹത്തിൽ വലിയ സ്ഥാനമാനങ്ങളും ഉണ്ടായിരുന്നുവത്രേ.

വിക്രമാദിത്യ കഥകളിലെ പേശാമടന്തയും ഏറെ പ്രശസ്തമായ” മൃച്ഛകടികം ” നാടകത്തിലെ വസന്തസേനയുമെല്ലാം ഭാരതത്തിലെ ദേവദാസി സമ്പ്രദായത്തിൻ്റെ പ്രതിരൂപങ്ങളായിരുന്നുവല്ലോ .ചുരുക്കത്തിൽ കാമകലയിലൂടേയും നൃത്തകലയിലൂടേയും പുരുഷ സമൂഹത്തെ സുഖിപ്പിക്കുക എന്നത് ഇവരുടെ കുലത്തൊഴിലായി മാറിയെന്നാണ് പണ്ഡിതമതം .

ദേവദാസികളുടെ നൃത്തത്തിന് ദാസിയാട്ടം എന്നാണ് പൊതുവേ പറയപ്പെട്ടിരുന്നത്.രസരാജനായ ശൃംഗാരമാണ് ദാസിയാട്ടത്തിൽ കൂടുതൽ ആവിഷ്കരിക്കപ്പെട്ടിരുന്നതെന്നാണ് ചരിത്രം.ഈ ദാസിയാട്ടമാണ് പിൽക്കാലത്ത് കേരളത്തിൻ്റെ തനതു കലാരൂപമായ “മോഹിനിയാട്ടം ” ആയി വികാസം പ്രാപിച്ചത്.

തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുനാളായിരുന്നു മോഹിനിയാട്ടത്തിന് ഇന്ന് കാണുന്ന പ്രൗഢിയും അംഗീകാരവും എല്ലാം ഉണ്ടാക്കിയെടുത്തതത്രെ !സ്വാതി തിരുനാൾ നൃത്തരൂപത്തിനും ,വേഷവിധാനങ്ങൾക്കും പുതിയ ശൈലിയും രൂപകൽപ്പനയും ചെയ്തതായി പറയപ്പെടുന്നുണ്ട് .

Mohiniyattom (1976) - IMDb

കേരളീയകലകളുടെ കേദാരമായ കലാമണ്ഡലത്തിൽ മോഹിനിയാട്ടം ഇന്ന് ഒരു പ്രധാന പാഠ്യവിഷയമാണ്. മോഹിനിയാട്ടം എന്ന ക്ഷേത്രകലയെ ലോകത്തിന് പരിചയപ്പെടുത്തി കേരളത്തിന്റെ ഖ്യാതി വാനോളം ഉയർത്തിയ പ്രശസ്ത മോഹിനിയാട്ടനർത്തകി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയെ ഇവിടെ ആദരവോടെ ഓർക്കുന്നു.

ഇനി ഈ കലാരൂപത്തിൻ്റെ നാൾവഴികളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ വേദനിപ്പിക്കുന്ന, മനസ്സിനെ വേട്ടയാടുന്ന പല കഥകളും കേൾക്കാൻ കഴിയും.ദാസിയാട്ടം ആയാലും മോഹിനിയാട്ടം ആയാലും പുരുഷൻ്റെ ശൃംഗാര ചേതനകളെ ഉണർത്തുക എന്നുള്ളതായിരുന്നു ഈ ലാസ്യ ലാവണ്യനൃത്തകലാരൂപത്തിൻ്റെ അന്തിമലക്ഷ്യം. തുള്ളിത്തുളുമ്പുന്ന പെണ്ണുടലിൻ്റെ നിമ്നോന്നതകളിൽ പുരുഷകാമനകൾ അഭിരമിക്കുമ്പോഴും സ്ത്രീ ശരീരത്തിന്റെ വിങ്ങലുകൾ സമൂഹം ശ്രദ്ധിക്കാറില്ല.

Mohiniyaattam - Malayalam Movie Songs Database

ഈ ദുഃഖകരമായ കാഴ്ചപ്പാടിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു 1976 -ൽ ശ്രീകുമാരൻ തമ്പി കഥയെഴുതി സംവിധാനം ചെയ്ത് നിർമ്മിച്ച “മോഹിനിയാട്ടം ” എന്ന ചലച്ചിത്രം .സ്ത്രീ മോഹിനിയായി പുരുഷൻ്റെ മുന്നിൽ ജീവിതം ആടിത്തീർക്കുകയാണെന്ന ഒരു വലിയ സന്ദേശമാണ് ഈ ചിത്രത്തിലൂടെ ശ്രീകുമാരൻ തമ്പി സമൂഹത്തിനുമുന്നിൽ അവതരിപ്പിച്ചത്.

പത്ത് വർഷങ്ങൾക്ക് മുൻപ് അദ്ദേഹം ഈ ലേഖകന് നൽകിയ ഒരു അഭിമുഖത്തിൽ മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ സിനിമ “മോഹിനിയാട്ടം” ആയിരുന്നു എന്ന് പറഞ്ഞതായി ഓർക്കുന്നു .രാഗമാലിക കമ്പൈൻസിൻ്റെ ബാനറിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ പുറത്തുവന്ന ഈ ചിത്രത്തിൽ ലക്ഷ്മി ആയിരുന്നു നായിക. അതോടൊപ്പം വിധുബാലയും കനകദുർഗ്ഗയും ചിത്രത്തിൽ സ്ത്രീത്വത്തിൻ്റെ വിവിധ ഭാവങ്ങളെ പ്രതിനിധീകരിച്ചു .

ഹാസ്യ നടനായിരുന്ന അടൂർ ഭാസി വളരെ ഉജ്ജ്വലമായ ഒരു കഥാപാത്രത്തെയാണ് മോഹിനിയാട്ടത്തിൽ അവതരിപ്പിച്ചത് .അടൂർ ഭാസിയായിരുന്നു ഈ ചിത്രത്തിലെ നായകൻ എന്നാണ് എൻ്റെ ഓർമ്മ .കൂടാതെ കെ പി ഉമ്മറും എം ജി സോമനും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.

കഥയും തിരക്കഥയും സംവിധാനവും നിർമ്മാണവും കൂടാതെ ചിത്രത്തിലെ ഗാനങ്ങൾ എഴുതിയതും ശ്രീകുമാരൻ തമ്പി തന്നെയായിരുന്നു .ദേവരാജൻ മാസ്റ്റർ ഗാനങ്ങൾക്ക് സംഗീതം പകർന്നു .

“സ്വന്തമെന്ന പദത്തിനെന്തർത്ഥം ബന്ധമെന്ന പദത്തിനെന്തർത്ഥം …”

https://youtu.be/SUqsZXnMjq4?t=9

എന്ന തത്വചിന്താപരമായ ഒരു ഗാനം ഈ ചിത്രത്തിലൂടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി.

“ആറന്മുള ഭഗവാൻ്റെ
പൊന്നു കെട്ടിയ ചുണ്ടൻവള്ളം ….”എന്ന ഗാനം പി ജയചന്ദ്രൻ പാടി മനോഹരമാക്കി .

മണ്ണൂർ രാജകുമാരനുണ്ണി എന്നൊരു പുതിയ ഗായകനെ ശ്രീകുമാരൻ തമ്പി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുകയുണ്ടായി .അദ്ദേഹം പാടിയ

“രാധിക കൃഷ്ണാരാധിക ….’

https://youtu.be/T5RxTEDG6xU?t=16

എന്ന ഗാനം അക്കാലത്ത് ആകാശവാണിയിൽ സ്ഥിരമായി കേൾക്കാമായിരുന്നത് പാട്ടോർമ്മകളുടെ ചില വായനക്കാരെങ്കിലും ഓർക്കുന്നുണ്ടായിരിക്കും .

മാധുരി പാടിയ “കണ്ണീരു കണ്ടാൽ ചിരിക്കുമെടി ….” ആയിരുന്നു ചിത്രത്തിലെ
മറ്റൊരു ഗാനം .

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത “മണിയൻപിള്ള അഥവാ മണിയൻപിള്ള ” എന്ന ചിത്രത്തിലെ മണിയൻപിള്ള രാജു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പിന്നീട് ആ പേരിൽ അറിയപ്പെട്ട നടനും നിർമ്മാതാവും ഒക്കെയായി മാറിയ സുധീർകുമാറിൻ്റെ ആദ്യ ചിത്രവും “മോഹിനിയാട്ടം “ആണ്.

സിനിമയിൽ അഭിനയിക്കണമെന്ന മോഹത്തോടെ ശ്രീകുമാരൻ തമ്പിയെ കാണാൻ എത്തിയ മണിയൻപിള്ള രാജുവിനെ റോൾ ഒന്നുമില്ലെന്ന് പറഞ്ഞ് മടക്കി അയച്ചുവത്രെ. കണ്ണീരോടെ ഇറങ്ങിപ്പോയ മണിയൻപിള്ള രാജുവിൻ്റെ ദുഃഖം കണ്ട് മനസ്സലിഞ്ഞ തമ്പിയുടെ രാജേശ്വരി മണിയൻപിള്ളയെ തിരിച്ചുവിളിപ്പിച്ചു. അങ്ങനെയാണ് രാജുവിന് ആദ്യത്തെ വേഷം ലഭിച്ചതെന്നും എവിടെയോ വായിച്ചതായി ഓർക്കുന്നു.

1976 ഒക്ടോബർ മൂന്നാം വാരം തിയേറ്ററുകളിൽ എത്തിയ “മോഹിനിയാട്ടം “എന്ന ചിത്രം ഇപ്പോൾ ഗോൾഡൻ ജൂബിലിയിലേക്ക് പ്രവേശിക്കുകയാണ് .

ബാല്യത്തിൽ പിതാവിൻ്റെ മുന്നിലും കൗമാരത്തിൽ സഹോദരൻ്റെ മുന്നിലും യൗവ്വനത്തിൽ ഭർത്താവിൻ്റെ മുന്നിലും വാർദ്ധക്യത്തിൽ മകൻ്റെ മുന്നിലും ജീവിതം ആടി തീർക്കേണ്ടി വരുന്ന കുറെ മോഹിനിമാരുടെ കഥ എന്ന ഈ സിനിമയുടെ പരസ്യവാചകം ഇപ്പോഴും ഓർമ്മകളിൽ തങ്ങിനിൽക്കുന്നു

—————————————————————————

(സതീഷ് കുമാർ : 9030758774)
————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News