March 6, 2026 6:29 am

ദരിദ്രരില്ലാത്ത കേരളവും മരവിച്ച മലയാളികളും

ക്ഷത്രിയന്‍

മധുരമനോഞ്ജമെന്നൊക്കെ ചൈനയെ വിശേഷിപ്പിച്ച പരിചയമേ മലയാളികള്‍ക്കുള്ളൂ. അതൊക്കെ മാറിയിരിക്കയാണ്. അതിദാരിദ്ര്യമുക്തമായതോടെ കേരളം ചൈനയേക്കാള്‍ മധുരമനോഞ്ജമായിരിക്കയാണ്. ദാരിദ്ര്യം പമ്പ കടന്നതോടെ എന്തൊക്കെയാണ് കാണാതാവുക. പട്ടിണിപ്പാവങ്ങള്‍ എന്ന വാക്ക് മലയാള നിഘണ്ടുവില്‍നിന്ന് ഇക്കൊല്ലം തന്നെ നീക്കം ചെയ്യും. ഉടുതുണിക്ക് മറുതുണിയില്ലാത്തവര്‍ എന്നൊരു വിഭാഗം കേരളത്തില്‍ ഉണ്ടാവുകയേയില്ല. ബസ് സ്റ്റാന്റുകളിലും തീവണ്ടികളിലുമൊക്കെ അരച്ചാണ്‍ വയറിനുവേണ്ടി വയറ്റത്തടിച്ച് പാടുന്നവരില്ലേ, അവരെയൊന്നും ഇനി കണികാണാന്‍ പോലും കിട്ടുകയില്ല. ആകാശം മേല്‍ക്കൂരയാക്കി ജീവിക്കുന്ന ഒരാളെപ്പോലും ഭൂമി മലയാളത്തില്‍ കണ്ടുന്നുവരില്ല. കുടിവെള്ളം കിട്ടാതെ ഉഴലുന്നവരെ കാണണമെങ്കില്‍ ഇനി സഹ്യനുമപ്പുറം പോകേണ്ടിവരും. ദാരിദ്ര്യം ഇല്ലാതായ സാഹചര്യത്തില്‍ കുടിക്കാന്‍ മാത്രമല്ല, കുളിക്കാന്‍ വരെ മിനറല്‍ വാട്ടര്‍ ഉപയോഗിക്കുന്നവരായിരിക്കും ഇനി കേരളത്തില്‍.

കാരണഭൂതന്റെ ഇംഗിതം നിറവേറ്റിക്കൊടുക്കാന്‍ മൂന്നുപേര്‍ അഭ്രപാളികളില്‍നിന്നിറങ്ങിവരുമെന്നായിരുന്നു പ്രചാരണം. ഇന്നലെവരെ ദാരിദ്രത്തില്‍ കഴിഞ്ഞ അതിദരിദ്രവാസികളായിരുന്നുവത്രെ മൂവരും. അവസാനം രണ്ടുപേര്‍ മുങ്ങി. ഒരാള്‍ മാത്രം പൊങ്ങി. മുങ്ങിയ രണ്ടുപേര്‍ക്കും അല്ലറചില്ലറ ദാരിദ്ര്യം അവശേഷിക്കുന്നതിനാലാകാം അവസാനനിമിഷം കാലുമാറിയത്. സംസ്ഥാനത്ത് സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം നടന്നത് ഓര്‍മ്മയിലുള്ളവര്‍ ഓര്‍ക്കുന്ന കാര്യമുണ്ട്. ജീവിതത്തിന്റെ അവസാനകാലത്ത് നാലക്ഷരം പഠിച്ച അമ്മൂമ്മയാണ് പ്രഖ്യാപനം നടത്താനെത്തിയത്. അതായത് അക്ഷരമെന്തെന്നറിയാതിരുന്ന ജീവിതത്തിന്റെ അന്ത്യകാലത്ത് അക്ഷരം പഠിച്ചൊരു അമ്മൂമ്മ. ആ തിയറി അനുസരിച്ച് അതിദാരിദ്യമുക്തം പ്രഖ്യാപിക്കാനെത്തിയ താരരാജാവിനെ കുറ്റം പറഞ്ഞുകൂടാ. സിനിമയില്‍ ദരിദ്രവേഷം അഭിനയിച്ചിട്ടുണ്ടത്രെ കക്ഷി.

മരവിപ്പിക്കലിന്റെ കാലമായതിനാലാകാം അതിദാരിദ്ര്യമുക്തിയുടെ പേരില്‍ കേരളീയരെ മൊത്തം മരവിപ്പിലാക്കിയിരിക്കയാണ് കാരണഭൂതന്‍. മരവിപ്പിലായ സമൂഹത്തിലല്ലാതെ ഇത്തരം മരവിപ്പിക്കല്‍ നടക്കില്ലതന്നെ. കേന്ദ്രവും കേരളവും തമ്മിലുള്ള ധാരണാപത്രത്തിന്റെ മരവിപ്പ് തന്നെ എങ്ങുമെത്തിയിട്ടില്ല. അപ്പോഴാണ് ജനങ്ങളെ മുഴുവന്‍ അലിഖിത മരവിപ്പിലാക്കിക്കൊണ്ട് അതിദാരിദ്ര്യമുക്ത പ്രഖ്യാപനം.

മരവിപ്പെന്നൊക്കെപ്പറഞ്ഞാല്‍ വല്ലാത്തൊരു സംഗതിയാണ്. ശസ്ത്രക്രിയക്ക് മുന്‍പുള്ള മരവിപ്പിക്കലാണ് അനസ്തീഷ്യ. ശരീരം മുഴുവന്‍ മരവിപ്പിക്കുന്ന രീതിയുമുണ്ട്, ചില ഭാഗങ്ങള്‍ മാത്രം മരവിപ്പിക്കുന്ന ലോക്കല്‍ ബോഡി അനസ്തീഷ്യയുമുണ്ട്. പിഎം ശ്രീ മരവിപ്പിക്കല്‍ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്നതിന് ഇതുവരെ രൂപമായിട്ടില്ല. മരവിപ്പിക്കണമെന്നാവശ്യപ്പെടുന്ന കത്ത് തന്നെ സെക്രട്ടറിയറ്റില്‍ മരവിച്ചു കിടക്കുന്നുവെന്നാണ് വിവരം. കാരണഭൂതന്‍ കറക്കമൊക്കെക്കഴിഞ്ഞ് തിരിച്ചെത്തിയാല്‍ കത്ത് പ്രയാണം തുടങ്ങുമത്രെ. മരവിപ്പിക്കണമെന്നാവശ്യപ്പെടാനുള്ള സംസ്ഥാനത്തിന്റെ ആവശ്യം ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറയുന്നത്. മരവിപ്പിക്കല്‍ നടന്നാലും ഇല്ലെങ്കിലും സിപിഐക്കാരെ മൊത്തം വല്യേട്ടന്‍ മരവിപ്പിച്ചുകിടത്തി എന്നത് വസ്തുത. കേട്ടിടത്തോളം മരവിപ്പിക്കല്‍ നടക്കാന്‍ പോകുന്ന കാര്യമല്ലെന്നാണ് വിവരം. അവസാനം മരവിപ്പിക്കല്‍ തീരുമാനം മരവിപ്പിക്കേണ്ടിവരുമോ എന്നും സംശയിക്കാവുന്നതേയുള്ളൂ.

പണ്ട് ഇടത് മുന്നണി ബന്ധം പിന്‍വലിക്കുമെന്ന് രാവിലെ പത്രക്കാരോട് പറഞ്ഞ ആര്‍എസ്പി നേതാവ് വി.പി.രാമകൃഷ്ണപ്പിള്ള വൈകിട്ട് പിന്‍വലിക്കാനുള്ള തീരുമാനം പിന്‍വലിച്ച് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിട്ടുണ്ട്. അതുപോലെ മരവിപ്പിക്കാനുള്ള നിര്‍ദേശം മരവിപ്പിക്കുന്നുവെന്ന തീരുമാനം വന്നാലും അത്ഭുതപ്പെടേണ്ടതില്ല.

 

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News