ക്ഷത്രിയന്‍
മഴ തോര്‍ന്ന പ്രതീതിയിലായിട്ടുണ്ട് ഇടത് മുന്നണി. മോന്‍ത ചുഴലിക്കാറ്റും ഇടത് മുന്നണിയിലെ കൊടുങ്കാറ്റും ഒന്നിച്ചാണ് തീരം തൊട്ടത്. ഒരാഴ്ച നീണ്ട കടുത്ത മത്സരത്തില്‍ ആര് ജയിച്ചുവെന്നത് ഇപ്പോഴും തീരുമാനമായിട്ടില്ല. ഇക്കാലമത്രയും ഒരടി മുന്നോട്ടും രണ്ടടി പിന്നോട്ടുമെന്നത് സ്ഥായീഭാവമായിരുന്ന സിപിഐ ഇത്തവണ രണ്ടടി മുന്നിട്ടുനില്‍ക്കുന്നുവെന്നാണ് ചിലരൊക്കെ പറയുന്നത്. എന്നാല്‍ ചീറ്റപ്പുലി പതുങ്ങിയത് ഉറങ്ങാനല്ല, ചാടാന്‍ തന്നെയാണെന്ന് ഓര്‍ക്കണമെന്ന് മറ്റുചിലര്‍ക്കും അഭിപ്രായമുണ്ട്.
സത്യത്തില്‍ ആരാണ് ജയിച്ചത്. ബിനോയ് വിശ്വമാണോ പിണറായി വിജയനാണോ? ഒറ്റനോട്ടത്തില്‍ ഒരു പണത്തൂക്കം മുന്നില്‍ ബിനോയ് ആണെങ്കിലും അനാദൃശ്യവിജയം വിജയനാണെന്ന് കരുതുന്നതിലും തെറ്റില്ല. എന്തായിരുന്നു പ്രശ്‌നം. പിഎംശ്രീ പദ്ധതിയില്‍ വിദ്യാഭ്യാസവകുപ്പ് രഹസ്യമായി ഒപ്പിട്ടു എന്നതായിരുന്നു പ്രശ്‌നം. ഒപ്പിടുന്നതിന്റെ തലേനാള്‍ കൂടി അന്വേഷിച്ചിട്ടും കമായെന്ന് മിണ്ടാതെ ധാരണാപത്രം ഒപ്പിട്ടതിലാണ് സിപിഐ ചൊടിച്ചത്. അതായത് ഈ വിഷയത്തില്‍ വല്യേട്ടന്‍ പറ്റിച്ചുവെന്ന് സിപിഐക്കാര്‍ക്കൊരു കുണ്ഠിതം. ഒന്നുംരണ്ടും പറഞ്ഞുപറഞ്ഞ് ഇതെന്തൊരു സര്‍ക്കാരാണെന്ന് ചെറിയേട്ടനും എന്ത് സിപിഐ എന്ന് വല്യേട്ടനും സംശയിക്കുന്നിടം വരെ കാര്യങ്ങളെത്തി.

എന്‍ഇപിയെ കൊടില് കൊണ്ടുപോലും തൊടില്ലെന്ന് ആണയിട്ടുകൊണ്ടേയിരുന്ന ശിവന്‍ കുട്ടിയണ്ണന്‍ പീച്ചേമൂഡ് അടിച്ചത് ഞൊടിയിടയിലാണ്. ഒപ്പിട്ടുപോയതിനാല്‍ ഇനി പറഞ്ഞിട്ടുകാര്യമില്ലെന്ന് കാരണഭൂതനും പറഞ്ഞുവച്ചു.
ഗ്രഹണസമയത്ത് ഞാഞ്ഞൂലിന് മാത്രമല്ല, സിപിഐക്കും വിഷമുണ്ടാകുമെന്ന വിധമാണ് സിപിഐ ചീറ്റിക്കൊണ്ടിരുന്നത്. രണ്ടാലൊന്ന് എന്ന മട്ടില്‍ ബിനോയ് ഒരുമ്പെട്ടിറങ്ങുകയും ചെയ്തു. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നിട്ടുണ്ടെങ്കിലും ബിനോയിയുടെ നാക്കിന്‍ പരിസരത്തുകൂടി രക്ഷപ്പെടാനാകില്ലെന്ന തോന്നലും ശക്തമായി. മന്ത്രിസഭാ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കല്‍ ഉള്‍പ്പെടെ ചര്‍ച്ചയായപ്പോഴാണ് വല്യേട്ടന് ബോധോദയമുണ്ടായത്.
മാരത്തോണ്‍ ചര്‍ച്ചകളിക്കിടയില്‍ രൂപം കൊണ്ട ഉപാധികള്‍ ബിനോയിക്കും കൂട്ടര്‍ക്കും സ്വീകാര്യമാകുന്നതാണ് പിന്നെ കേരളം കണ്ടത്. ധാരണാപത്രം ഒപ്പുവച്ച സാഹചര്യത്തില്‍ പിറകോട്ട് പോകാനാകില്ലെന്നാണ് വിവരമുള്ളവരൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഏഴംഗ ഉപസമിതിയും അവര്‍ തമ്മില്‍ ചര്‍ച്ചയും അതിന്മേല്‍ തീരുമാനവുമൊക്കെയായി കാലംകഴിക്കാനായേക്കുമെന്ന കാഞ്ഞബുദ്ധിയാണ് വല്യേട്ടനെ ഭരിക്കുന്നത്. അണ്ടിമുക്കിലെ രണ്ട് സഖാക്കള്‍ തമ്മിലൊരു ധാരണയുണ്ടാക്കിയാല്‍ പോലും ധാരണപ്രകാരമേ കാര്യങ്ങള്‍ നീങ്ങൂവെന്നതാണ് പൊതുതത്വം. അത് മരവിപ്പിക്കണമെങ്കില്‍ രണ്ടുപേരും മനസുവെക്കണം. അല്ലാതെ ഒരാള്‍ മാത്രം വിചാരിച്ചാല്‍ മരവിപ്പിക്കല്‍ നടക്കില്ല. അങ്ങനെയെങ്കില്‍ രണ്ട് ഗവണ്മെന്റുകള്‍ തമ്മിലുണ്ടാക്കിയ ധാരണ എങ്ങനെ ഒരു കക്ഷി മാത്രം വിചാരിച്ചാല്‍ മരവിപ്പിക്കാന്‍ കഴിയുമെന്ന് പാര്‍ട്ടി ക്ലാസുകളില്‍ സ്ഥിരമായി പങ്കെടുക്കുന്നവര്‍ക്ക് പോലും ഉത്തരം പറയാനാകാത്ത സംശയമാണ്.

ചെറിയേട്ടനും വല്യേട്ടനും അനുരഞ്ജനമായ സ്ഥിതിക്ക് നടപടികളില്‍ മെല്ലെപ്പോക്ക് മതിയെന്നാണത്രെ വിദ്യാഭ്യാസ വകുപ്പിനുള്ള നിര്‍ദേശം. വേഗത്തില്‍ ലഭിക്കാന്‍ സ്പീഡ് പോസ്റ്റില്‍ അയക്കേണ്ട, കിട്ടുമ്പോള്‍ കിട്ടട്ടെയെന്ന മട്ടില്‍ സാദാ തപാലില്‍ മതിയെന്ന് ചുരുക്കം. രണ്ടായാലും സമയം വൈകിയാണെങ്കിലും കിട്ടേണ്ടിടത്ത് കിട്ടുമെന്ന സത്യം ഇരുകൂട്ടരെയും നോക്കി പല്ലിളിക്കുന്നു.
ആരാണ് ജയിച്ചത്, ആരാണ് തോറ്റത് എന്നത് ഇനിയും വെളിവാകേണ്ട കാര്യമാണ്. ഒന്നും പറയാതെ സിപിഐയെ പറ്റിച്ചുവെന്നതാണ് ഇന്നലെവരെയുള്ള വസ്തുത. ഇന്നിപ്പോഴാകട്ടെ സിപിഐയെ പറഞ്ഞുപറ്റിച്ചു എന്നതും വസ്തുത. ഉപസമിതി, കൂടിയാലോചന, റെവ്യൂ എന്നതൊക്കെ അജഗളസ്തനമാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. വാസ്തവത്തില്‍ ഇത്തവണയും തോറ്റത് സിപിഐ തന്നെയാണ്. ധാരണാപത്രത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അതുപോലെ തന്നെ വന്നുചേരും, ഇന്നല്ലെങ്കില്‍ നാളെയെന്ന് മാത്രം.

























