ക്ഷത്രിയൻ ..
മഹദ്വചനങ്ങൾക്ക് മാർദ്ദവമില്ലെങ്കിൽ ഉദ്ദേശ്യശുദ്ധിയാൽ മാപ്പ് നൽകൂ എന്ന് കവി പറഞ്ഞുവച്ചത് എത്ര നന്നായി.ഒരുവിധം കാര്യങ്ങളിലെല്ലാം രക്ഷപ്പെടാൻ പര്യാപ്തമാണ് ആ കവിവചനം.
കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയിൽനിന്നുള്ള വാർത്തപ്രകാരം വിദ്യാലയങ്ങളിൽനിന്ന് അന്യമായ ചൂരൽ കഷായം തിരികെയെത്താനും ഉദ്ദേശ്യശുദ്ധി സഹായിച്ചേക്കും. പരസ്പരം കലഹിച്ച മൂന്ന് കുട്ടികളെ ശാന്തരാക്കാൻ ചൂരൽ പ്രയോഗിച്ച അധ്യാപകനെതിരെ മൂവരിൽ ഒരാളുടെ രക്ഷിതാവ് കോടതി കയറിയതാണ് ചൂരലിന് പിന്നിലെ ഉദ്ദേശ്യശുദ്ധി ഓർമ്മിപ്പിക്കാൻ പ്രേരകം.
കാലമേറെയായി വിദ്യാലയങ്ങളിൽ അട്ടപ്പുറത്താണ് ചൂരലിൻ്റെ സ്ഥാനം.ന്യൂജെൻ പിള്ളേർക്ക് ചൂരലെന്താണെന്നോ ചൂരൽ കഷായം എന്താണെന്നോ എന്നൊന്നും അറിയില്ല. കുട്ടികൾ നന്നായില്ലെങ്കിലും തരക്കേടില്ല, ചൂരലിൻ്റെ പേരിൽ പൊലീസും കോടതിയുമായി കെട്ടിമറിയാൻ കഴിയില്ല എന്നതിനാലാണ് അധ്യാപകർ ചൂരൽ കയ്യൊഴിഞ്ഞത്.
പഴയകാലത്ത് അധ്യാപകരുടെ പ്രധാന ആയുധം ചൂരൽ ആയിരുന്നു.പൊലീസിന് ലാത്തിയെന്നത് പോലെ അധ്യാപകന് ചൂരൽ എന്നതായിരുന്നു കീഴ്വഴക്കം. രക്ഷിതാക്കൾക്ക് മക്കളോടുള്ള സ്നേഹം വർധിച്ചതോടെയാണ് അധ്യാപകരുടെ ആയുധപ്രയോഗം അതിരുവിടുന്നുവെന്ന പരാതി ശക്തമായത്.ലോക രാഷ്ട്രങ്ങൾ ആണവായുധം ഉപേക്ഷിക്കണം എന്നതിനെക്കാൾ ശക്തമായാണ് അധ്യാപകർ ചൂരൽ ഒഴിവാക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടത്.
ഹൈക്കോടതിയുടെ പുതിയ പരാമർശം അനുസരിച്ച് ചൂരൽ തിരികെയെത്താനുള്ള സാധ്യതയാണ് തെളിയുന്നത്. ചൂരൽ തിരിച്ചുവരുന്നതോടെ ഓരോരാൾക്കും ഓരോ ചൂരൽ, ചൂരൽ അച്ചടക്കത്തിൻ്റെ പ്രതീകം തുടങ്ങി പുതിയ ആപ്തവാക്യങ്ങൾക്കും അവസരമുണ്ട്. ഹൈക്കോടതി പരാമർശം അവസരമാക്കാൻ അധ്യാപകർ ഇനി അമാന്തിക്കേണ്ട കാര്യമേയില്ല.പരാമർശത്തിൽ സൂചിപ്പിച്ചത് പോലെ ഉദ്ദേശ്യശുദ്ധി പരിപാവനമായാൽ മതി.

ചൂരൽ പ്രയോഗത്തെക്കുറിച്ച് ഹൈക്കോടതി വിധി പറയുന്ന നേരത്തുതന്നെയാണ് സംസ്ഥാന വിദ്യാഭ്യാസ അധികൃതർ ഡൽഹിയിൽ പിഎംശ്രീ പദ്ധതിയിൽ ഒപ്പുവച്ചതും. വല്യേട്ടൻ്റെ ഉദ്ദേശ്യശുദ്ധിയാണ് ചെറിയേട്ടൻ ഉൾപ്പെടെയുള്ളവർ സംശയിക്കുന്നത് എന്നിടത്താണ് കാര്യങ്ങളുടെ കിടപ്പ്. ഒപ്പിട്ടതിലൂടെ കേന്ദ്രത്തിൽനിന്ന് കുറേ പണം സംസ്ഥാനത്തിന് ലഭിക്കുമെന്ന ഉദ്ദേശ്യമാണ് വലിയേട്ടനുള്ളത്.
ചരിത്രം പാടെ അപനിർമിക്കാനുള്ള കാവിപ്പാർട്ടിയുടെ ഉദ്ദേശ്യത്തിൽ സർക്കാർ തലവച്ചുകൊടുത്തുവെന്ന് പറയാനാണ് ചെറിയേട്ടൻ വിയോജിപ്പിലൂടെ ഉദ്ദേശിക്കുന്നത്. രണ്ട് ഉദ്ദേശ്യങ്ങളും തമ്മിൽ യോജിക്കുന്നില്ലെന്ന സംഗതി വേറെ.
ഉദ്ദേശ്യശുദ്ധിയാൽ മാപ്പ് നൽകൂവെന്ന് അപേക്ഷിക്കുകയേ വല്യേട്ടന് ഇനി നിർവാഹമുള്ളൂ. മാവോയിസ്റ്റ് വിഷയം മുതൽ ഒന്നിന് പിറകെ മറ്റൊന്നായി സിപിഐ ഉയർത്തിയ പ്രതിഷേധങ്ങളൊക്കെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമായിരുന്നുവെന്ന് അനുഭവിച്ചറിഞ്ഞ മലയാളികൾ ഇനിയെന്തൊക്കെ കാണാനിരിക്കുന്നു.
അല്ലെങ്കിലും ഈ ഉദ്ദേശ്യശുദ്ധി എന്നത് പെട്ടെന്നാർക്കും പിടികിട്ടാത്ത മഹാ പ്രഹേളികയാണ്. രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഉറയ്ക്കാത്ത കോൺക്രീറ്റിൽ ഇറങ്ങിയതിനെക്കുറിച്ച് പ്രതികരിച്ച കോന്നിക്കാരുടെ സി പി എം എംഎൽഎയുടെ ഉദ്ദേശ്യശുദ്ധിയും ആരും കാണാതെ പോകരുത്. ജനീഷ് എന്തോ അബദ്ധം പറഞ്ഞുവെന്ന രീതിയിലാണ് പലരുടെയും പ്രതികരണം.
പെട്രോൾ വില സംബന്ധിച്ച് ബി ജെ പി യുടെ മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ നടത്തിയത് പോലെ ഉന്നത ബൗദ്ധിക നിലവാരത്തിലുള്ളതാണ് ജനീഷിൻ്റെ ഹെലികോപ്റ്റർ പരാമർശമെന്ന് തിരിച്ചറിയേണ്ടതുണ്ട്. ചെളിപോലെയുള്ള കോൺക്രീറ്റിൽ ടയർ വീണാൽ ഹെലികോപ്റ്റർ പിന്നെ മുകളിലോട്ട് പോകുമോയെന്നാണ് ജനീഷിനെക്കാൾ ജീനിയസ് എന്ന് കരുതുന്ന ചിലരൊക്കെ പരിഹസിക്കുന്നത്.
ഹെലികോപ്റ്റർ മുകളിലോട്ട് പോയില്ലെങ്കിലും അതിനകത്തുള്ളവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അവരുടെ ആത്മാവ് മുകളിലോട്ട് പോകുമെന്ന് മാത്രമേ കോന്നി അംഗം കരുതിയിട്ടുണ്ടാകൂ. അതിനാണിപ്പോൾ ആ പാവത്തിനുമേൽ പലരും കുതിര കയറുന്നത്.
ആപ്പിൾ തലയിൽ വീണതാണ് ന്യൂട്ടൺ ഗുരുത്വാകർഷണ സിദ്ധാന്തം കണ്ടുപിടിക്കാൻ ഇടയാക്കിയത്. ഹെലികോപ്റ്റർ ഉറക്കാത്ത കോൺക്രീറ്റിൽ ഇറങ്ങിയത് ജനീഷിനും ചിന്തിക്കാൻ വക നൽകിയെന്ന് കരുതിയാൽ മതി.

























