ക്ഷത്രിയൻ .
നമ്മുടെ പ്രിയ നടനും ബിജെപിയുടെ കേരളത്തിലെ ‘ഒരേയൊരു’ ലോക്‌സഭാ അംഗവുമായ സുരേഷ് ഗോപി ചേട്ടൻ, കേന്ദ്രത്തിൽ ഒരു മന്ത്രിയുമായി ഇരിക്കുകയാണല്ലോ.
കേരളത്തിന് കിട്ടിയ ഒരു ബമ്പർ സമ്മാനം പോലെയാണ് ഈ മന്ത്രിസ്ഥാനം. പക്ഷേ, ചേട്ടൻ ചെയ്യുന്ന കാര്യങ്ങളെല്ലാം എപ്പോഴും അങ്ങ് നേർരേഖയിലല്ല. തൃശൂരിലെ മാതാവിൻ്റെ സ്വർണ കിരീടം, വോട്ട് ചേർക്കാൻ ഇറങ്ങിയത്, പിന്നെ ‘കലുങ്ക്’ ചർച്ച വരെ ഒന്നും ലക്ഷ്യം കണ്ടില്ല.
പലതും നല്ല ഒന്നാന്തരം ട്വിസ്റ്റും ക്ലൈമാക്സും ഉണ്ടാക്കിയിട്ടുണ്ട്. ഒരു സിനിമയില്ലാത്ത കുറവ് അദ്ദേഹം ഇങ്ങനെ നികത്തുന്നുണ്ടോ എന്ന് സംശയം!
ഏറ്റവും പുതിയ കഥ എയിംസിനെ ചൊല്ലിയാണ്. എല്ലാ സംസ്ഥാനങ്ങൾക്കും എയിംസ് കൊടുക്കും എന്ന് കേന്ദ്രം പണ്ട് പറഞ്ഞിട്ടുണ്ട്. പലർക്കും കിട്ടി, നമ്മുടെ കേരളത്തിന്റെ കാര്യം മാത്രം ഇപ്പോഴും ‘കിട്ടാനുണ്ട്’ എന്ന അവസ്ഥയിലാണ്.
ഇതിനിടയിലാണ് നമ്മുടെ സുരേഷ് ഗോപി ചേട്ടൻ ഒരു ‘വെടി’ പൊട്ടിച്ചത്. പക്ഷേ, അതും അങ്ങ് ലക്ഷ്യത്തിൽ കൊണ്ടില്ല, പോക്കറ്റിൽ നിന്ന് തന്നെ പാളിപ്പോയി!

എയിംസ് എവിടെ വരണം എന്നൊക്കെ തീരുമാനിക്കുന്നത്, സംസ്ഥാനം സ്ഥലം നിർദ്ദേശിക്കുമ്പോൾ, കേന്ദ്രമാണ് അവസാന തീരുമാനം എടുക്കുന്നത്. കേരളത്തിന് എയിംസ് തരുമെന്ന് പറഞ്ഞിട്ടുണ്ട് എന്നല്ലാതെ, ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
എന്നാൽ പിന്നെ എന്തിനാണ് ഈ ചർച്ച? ആർക്കുമറിയില്ല! പക്ഷേ, രാഷ്ട്രീയക്കാർക്ക് ഇതൊരു ‘സ്ഥിരം ചർച്ചാവിഷയം’ ആണല്ലോ.
സംസ്ഥാന സർക്കാർ എയിംസിനായി കണ്ടുവെച്ചിരിക്കുന്നത് കോഴിക്കോട്ടെ കിനാലൂർ ആണ്. അപ്പോഴാണ് നമ്മുടെ ഗോപി ചേട്ടൻ പറയുന്നത്: “വേണ്ട! ആലപ്പുഴയിൽ മതി! അല്ലെങ്കിൽ, വേണ്ട… തൃശൂരിൽ ആയാലും കുഴപ്പമില്ല.”
അത് രണ്ടും നടക്കുന്നില്ലെങ്കിൽ ‘ആ എയിംസ് തമിഴ്‌നാടിന് കൊടുത്തേക്കാം’ എന്നും! (തമിഴ്‌നാടിന് ഓൾറെഡി ഒരെണ്ണം ഉണ്ടെന്നുള്ള രഹസ്യം അദ്ദേഹം അറിഞ്ഞില്ലേ ആവോ!)
ആരോഗ്യമന്ത്രാലയത്തിന്റെ ചുമതലയൊന്നുമില്ലാത്ത നമ്മുടെ ‘സിനിമയിലെ നായകൻ’ എന്തിനാണ് ഈ വിഷയം എടുത്ത് തലയിൽ വെച്ചത് എന്ന് ആർക്കും പിടികിട്ടിയിട്ടില്ല!
അദ്ദേഹം തന്‍റെ വാദം ന്യായീകരിക്കാൻ പറഞ്ഞ കാരണമാണ് ഏറ്റവും രസകരം: “ആലപ്പുഴയാണ് കേരളത്തിലെ ഏറ്റവും വലിയ ജില്ല, ജനസാന്ദ്രത മലപ്പുറത്തും.”
ഇവിടെയാണ് കഥയിലെ വമ്പൻ ട്വിസ്റ്റ്! ഏറ്റവും വലിയ ജില്ല: അത് ഇടുക്കിയാണ് ചേട്ടാ! എറണാകുളത്തിന്റെ ചില ഭാഗങ്ങൾ ഇടുക്കിക്ക് കൊടുത്തതോടെ പാലക്കാടിനെ മറികടന്ന് ഇടുക്കി ഒന്നാമതെത്തി. ആലപ്പുഴയോ? അത് ഏറ്റവും ചെറിയ ജില്ലയാണ്!
ജനസാന്ദ്രത ഏറ്റവും കൂടുതൽ തിരുവനന്തപുരത്താണ്. ആലപ്പുഴയും കോഴിക്കോടും ഒക്കെ കഴിഞ്ഞ്, നാലാം സ്ഥാനത്താണ് മലപ്പുറം വരുന്നത്.
ഈ രണ്ട് ‘ഭൂമിശാസ്ത്രപരമായ സത്യങ്ങളും’ എന്ത് അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി പറഞ്ഞതെന്ന് ആർക്കുമറിയില്ല. ഒരുപക്ഷേ, ‘ഡയലോഗ് ഡെലിവറി’യുടെ കൂട്ടത്തിൽ അങ്ങ് വന്നുപോയതാകാം!
ഇതോടെ സുരേഷ് ഗോപിക്ക് കിട്ടിയത് ഒരു ‘പുലിവാലാണ്’. ബിജെപിക്ക് ഉള്ളിൽത്തന്നെ ആളുകൾ മുറുമുറുക്കാൻ തുടങ്ങി. ‘കാസർകോട് വേണം’, ‘കോഴിക്കോട് സ്ഥലം റെഡിയാണല്ലോ’, ‘കേന്ദ്രസർക്കാർ മിണ്ടാതിരിക്കുമ്പോൾ എന്തിനാണ് ഇദ്ദേഹം ആവശ്യമില്ലാത്ത ചർച്ച ഉണ്ടാക്കുന്നത്’ എന്നൊക്കെയാണ് അണിയറ സംസാരം. പാവം ബിജെപി പ്രവർത്തകർ!
ഇതിനിടെ ആലപ്പുഴ എംപി കെ.സി. വേണുഗോപാൽ, ഗോപി ചേട്ടന്‍റെ ‘ആലപ്പുഴ വാദത്തെ’ സ്വാഗതം ചെയ്തു. സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് ആകട്ടെ, “വിവാദമുണ്ടാക്കി എയിംസ് കളഞ്ഞുകുളിക്കരുത്” എന്ന് താക്കീതും നൽകിയൊതുങ്ങി നിൽക്കുന്നു.
കൊല്ലത്ത് ബിജെപി പരിപാടിക്ക് വന്ന കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ അവർകൾ മൊഴിഞ്ഞത് ഇങ്ങനെ: എയിംസ് വരും, വരാതിരിക്കില്ല. ഉചിതമായ സമയത്ത്, സ്ഥലത്ത്.. കഥ ഇവിടെ തീരുന്നില്ല എന്ന് സാരം.. ഗോപിച്ചേട്ടന് ഇനിയും ഡയലോഗ് വിടാൻ ചാൻസ്… ഈ എയിംസ്-ഗോപി കോമഡി ഷോ തുടർന്നുകൊണ്ടേയിരിക്കും!

























