ടിറാന: പൊതു ഇടപാടുകളിലെ അഴിമതി തുടച്ചുനീക്കാൻ ‘ഡീയെല്ല’ എന്ന പേരുള്ള ഒരു ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് സംവിധാനത്തെ മന്ത്രിയായി നിയമിച്ചുകൊണ്ട് ലോകശ്രദ്ധ നേടി അൽബേനിയ.
ഈ നീക്കം ലോകത്തിലെ ഭരണരീതികളിൽ ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്.‘ഡീയെല്ല‘ എന്ന സംവിധാനം പൊതു ഇടപാടുകളിൽ മനുഷ്യന്‍റെ ഇടപെടലുകൾ ഒഴിവാക്കി, അഴിമതി പൂർണ്ണമായും ഇല്ലാതാക്കാൻ ലക്ഷ്യമിടുന്നു.
സർക്കാർ ടെൻഡറുകൾ, കരാറുകൾ തുടങ്ങിയവയിൽ വേഗതയും സുതാര്യതയും ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. മനുഷ്യന്‍റെ പക്ഷപാതപരമായ തീരുമാനങ്ങളെക്കാൾ കൂടുതൽ നീതിയുക്തമായ സമീപനം ഇതിന് സാധ്യമാകും.

എന്നാൽ, ഈ നീക്കത്തിനെതിരെ നിരവധി ആശങ്കകളും ഉയർന്നിട്ടുണ്ട്. ഒരു ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് സംവിധാനം തെറ്റായ തീരുമാനം എടുത്താൽ ആര് അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നത് പ്രധാന ചോദ്യമാണ്. മാത്രമല്ല, ഡാറ്റാ സുരക്ഷ,ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് സംവിധാനത്തെ കൃത്രിമമായി സ്വാധീനിക്കാൻ സാധ്യതയുണ്ടോ എന്നെല്ലാമുള്ള ആശങ്കകളും നിലനിൽക്കുന്നു. ഈ വിഷയത്തിൽ പ്രതിപക്ഷം ശക്തമായ എതിർപ്പാണ് രേഖപ്പെടുത്തിയത്. മനുഷ്യന്‍റെ സാന്നിധ്യമില്ലാത്ത ഒരു മന്ത്രി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരാണെന്ന് അവർ വാദിക്കുന്നു.
തെക്കുകിഴക്കൻ യൂറോപ്പിൽ, ബാൾക്കൻ ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ ചെറിയ രാജ്യം അതിന്‍റെ രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ ഈ നൂതനമായ നീക്കത്തിലൂടെ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടൂ. അഴിമതിക്കെതിരെ പോരാടാനുള്ള ഒരു ഭരണകൂടത്തിന്‍റെ ധീരമായ നടപടിയായി ഇതിനെ ചിലർ കാണുമ്പോൾ, മറ്റുചിലർ ഇതിനെ ഭരണഘടനാപരമായ വെല്ലുവിളിയായി ഉയർത്തിക്കാട്ടുന്നു.

ബാൾക്കൻ ഉപദ്വീപിൽ, അഡ്രിയാറ്റിക്, അയോനിയൻ കടൽത്തീരങ്ങളോടു ചേർന്നാണ് അൽബേനിയയുടെ സ്ഥാനം. മൊണ്ടെനെഗ്രോ, കൊസവോ, വടക്കൻ മാസിഡോണിയ, ഗ്രീസ് എന്നീ രാജ്യങ്ങളുമായി ഇത് അതിർത്തി പങ്കിടുന്നു. തലസ്ഥാനമായ ടിറാന രാജ്യത്തിന്‍റെ പ്രധാന വാണിജ്യ-സാംസ്കാരിക കേന്ദ്രമാണ്. അൽബേനിയ ഒരു ഏകീകൃത പാർലമെൻ്ററി റിപ്പബ്ലിക് ആണ്. പ്രസിഡന്‍റ് ബജ്റാം ബെഗാജാണ് രാഷ്ട്രത്തലവൻ, പ്രധാനമന്ത്രി എഡി റാമ സർക്കാർ തലവനും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാർട്ടിയാണ് നിലവിൽ രാജ്യം ഭരിക്കുന്നത്. പാർലമെൻ്റ് തിരഞ്ഞെടുക്കുന്ന പ്രസിണ്ണ്ടാണ് രാജ്യത്തിന്‍റെ പരമാധികാരി.

പ്രധാനമന്ത്രി എഡി റാമ
ഏകദേശം 24 ലക്ഷം (2.4 ദശലക്ഷം) ആണ് അൽബേനിയയുടെ ജനസംഖ്യ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തൊഴിലവസരങ്ങൾ തേടിയുള്ള കുടിയേറ്റം കാരണം ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. അൽബേനിയ ഒരു മതേതര രാഷ്ട്രമാണ്. ഇസ്‌ലാം, ക്രിസ്തുമതം എന്നിവയാണ് പ്രധാന മതങ്ങൾ. 2023-ലെ സെൻസസ് പ്രകാരം 50.67% പേർ ഇസ്‌ലാം മതവിശ്വാസികളും, 16.02% പേർ ക്രിസ്തുമത വിശ്വാസികളും ആണ്. അതേസമയം, 13.83% പേർക്ക് മതവിശ്വാസമില്ല. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് മതങ്ങൾ നിരോധിച്ചിരുന്നതിനാൽ പലർക്കും മതപരമായ കാര്യങ്ങളിൽ വലിയ താൽപര്യമില്ല. എങ്കിലും, മതസൗഹാർദ്ദം രാജ്യത്തിന്‍റെ ഒരു പ്രധാന സവിശേഷതയായി നിലകൊള്ളുന്നു.
ലോകത്ത് ആദ്യമായി ഒരു ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് സംവിധാനത്തെ മന്ത്രിയായി നിയമിച്ച അൽബേനിയയുടെ ഈ പരീക്ഷണം വിജയിക്കുമോ ഇല്ലയോ എന്ന് കണ്ടറിയണം. ഏതായാലും, സാങ്കേതികവിദ്യയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് ഈ രാജ്യം തുടക്കമിട്ടിരിക്കുന്നു































