കോഴിക്കോട്: സി പി എമ്മുമായി ബന്ധപ്പെട്ട് സംസ്ഥാനം ഞെട്ടുന്ന ഒരു വാർത്ത താമസിയാതെ പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നറിയിപ്പ് നൽകി.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയം പ്രചരിപ്പിച്ച് സിപിഎമ്മുകാർ അധികം കളിക്കരുത് എന്ന് അദ്ദേഹം അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഞാൻ ഭീഷണിപ്പെടുത്തുകയാണെന്ന് നിങ്ങൾ വിചാരിക്കരുത്. ഭീഷണിയല്ലേ എന്ന് ചോദിച്ചാൽ ആണ്. ഈ കാര്യത്തിൽ സിപിഎമ്മുകാർ അധികം കളിക്കരുത്. വരാനുണ്ട്. കേരളം ഞെട്ടിപ്പോകും. വലിയ താമസം ഒന്നും വേണ്ട. ഉടൻ തന്നെ സിപിഎമ്മിൽ ഒരു പൊട്ടിത്തെറി ഉണ്ടാകും.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ മകനെതിരായ ഗുരുതര ആരോപണം മറയ്ക്കാനാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിവാദം സിപിഎം ചര്‍ച്ചയാക്കുന്നത്.
അതേസമയം, പ്രതിപക്ഷ നേതാവിൻ്റെ വസതിയായ കൻ്റോൺമെൻ്റ് ഹൗസിൽ തുടർച്ചയായി സുരക്ഷാ വീഴ്ച ഉണ്ടായതില്‍ പൊലീസിനെതിരെ സതീശൻ വിമര്‍ശനം ഉന്നയിച്ചു. നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് കത്തും നൽകി.
ഇന്നലെ പോർവിളികളുമായി എസ്എഫ്ഐ പ്രവർത്തകർ പ്രധാന ഗേറ്റ് വരെ എത്തി.പൊലീസ് ഇവരെ തടയാൻ തയ്യാറായില്ല. ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെന്നും സുരക്ഷാവീഴ്ചകളിൽ അടിയന്തര നടപടി വേണമെന്നുമാണ് പ്രതിപക്ഷ നേതാവിന്‍റെ കത്തിലെ ആവശ്യം.
ആക്രമികൾ കണ്ടോൺമെൻ്റ് ഹൗസിൽ കയറി ചെടിച്ചട്ടികൾ ഉൾപ്പെടെ അടിച്ച് തകർത്തു. ആർക്കും അക്രമം നടത്താവുന്ന അവസ്ഥയിലാണ് പ്രതിപക്ഷ നേതാവിന്‍റെ വസതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിക്കാരോട് ഒരു പ്രത്യേക കാര്യം പറയാനുണ്ട്. ഇന്നലെ ഒരു കാളയുമായി കൺൻ്റോമെൻ്റ് ഹൗസിലേക്ക് പ്രകടനം നടത്തി. ആ കാളയെ കളയരുത്. അത് പാർട്ടി ഓഫീസിന്‍റെ മുറ്റത്ത് കെട്ടിയിടണം. ഈ അടുത്ത ദിവസം ബിജെപിക്ക് ആവശ്യം വരും. ആ കാളയുമായി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ട സ്ഥിതി പെട്ടെന്ന് ഉണ്ടാകും. അല്പം കാത്തിരുന്നാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.































