March 6, 2026 6:08 am

അമേരിക്കയുടെ ഭീഷണി : റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചു

ന്യൂഡൽഹി : റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇന്ത്യ വന്‍തോതില്‍ വെട്ടിക്കുറച്ചു എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ജനുവരിയിലെ കണക്കുകള്‍ പ്രകാരം 40 ശതമാനം എണ്ണ കുറച്ചിട്ടുണ്ട് . 2025 ജനുവരിയിലെ കണക്കുകളുമായി തട്ടിച്ചുനോക്കുമ്പോഴാണ് ഈ കുറവ്.ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്ന രാജ്യമാണ് റഷ്യ.

റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങുന്നത് കുറയ്ക്കണം എന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. റഷ്യയുടെ എണ്ണയ്ക്ക് അമേരിക്ക ഉപരോധം ചുമത്തിയിട്ടുണ്ട്. അവിടെ നിന്ന് എണ്ണ വാങ്ങുന്ന കമ്പനികള്‍ക്കെതിരെ നടപടി എടുക്കുമെന്ന ഭീഷണിയുമുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ കമ്പനികള്‍ റഷ്യന്‍ എണ്ണ കൈയ്യൊഴിഞ്ഞത്.

2025 ജനുവരിയില്‍ റഷ്യയില്‍ നിന്ന് 481 കോടി ഡോളറിന്റെ ക്രൂഡ് ഓയില്‍ ആണ് ഇന്ത്യയിലേക്ക് ഇറക്കിയത്. എന്നാല്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ഇത് 286 കോടി ഡോളറായി കുറഞ്ഞു. ഫെബ്രുവരിയില്‍ വീണ്ടും കുറച്ചു. ഫെബ്രുവരിയിലെ ആദ്യത്തെ പത്ത് ദിവസത്തെ കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

റഷ്യയില്‍ നിന്ന് ലഭിച്ചിരുന്ന ക്രൂഡ് ഓയിലിന് വില കുറവായിരുന്നു. അതുകൊണ്ടാണ് ഇന്ത്യ കൂടുതല്‍ വാങ്ങിയത്. 2022ല്‍ 21 ശതമാനം എണ്ണ ഇന്ത്യ വാങ്ങിയത് റഷ്യയില്‍ നിന്നാണ്. 2023ല്‍ ഇത് 35 ശതമാനമായി ഉയര്‍ന്നു. 2024ലും ഏകദേശം അത്ര തന്നെ ക്രൂഡ് ഓയില്‍ വാങ്ങി. എന്നാല്‍ 2025ല്‍ നേരിയ തോതില്‍ കുറയ്ക്കാന്‍ തുടങ്ങി. 2026 ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം പ്രതിദിനം വാങ്ങുന്ന എണ്ണയില്‍ റഷ്യയേക്കാള്‍ മുന്നിലുള്ളത് സൗദി അറേബ്യയാണ്.

അമേരിക്കയും ഇന്ത്യയും തമ്മില്‍ വ്യാപാര കരാറിന് ധാരണയായിട്ടുണ്ട്. നേരത്തെ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് അയക്കുന്ന ചരക്കുകള്‍ക്ക് നികുതി ഉണ്ടായിരുന്നില്ല. പിന്നീട് ട്രംപ് 50 ശതമാനം ചുമതത്തി. റഷ്യയുടെ എണ്ണ വാങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടി ചുമത്തിയ 25 ശതമാനവും ഇതില്‍പ്പെടും. ഇപ്പോള്‍ ചര്‍ച്ച നടത്തി മൊത്തം ഇറക്കുമതി നികുതി 18 ശതമാനമാക്കിയിട്ടുണ്ട്. കൂടാതെ അമേരിക്കയില്‍ നിന്ന് കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങാമെന്ന് ഇന്ത്യ സമ്മതിച്ചു എന്നാണ് വാര്‍ത്തകള്‍.

അടുത്ത അഞ്ച് വര്‍ഷത്തിനകം ഉഭയകക്ഷി വ്യാപാരം 50000 കോടി ഡോളര്‍ ആക്കി ഉയര്‍ത്താനാണത്രെ ലക്ഷ്യമിടുന്നത്. റഷ്യയുടെ എണ്ണ വാങ്ങുന്നത് കുറയ്ക്കുമ്പോള്‍ ഇന്ത്യയ്ക്ക് പകരം എണ്ണ എവിടെ നിന്ന് കിട്ടുമെന്ന ചോദ്യം ബാക്കിയാണ്. കഴിഞ്ഞ ദിവസങ്ങളിലെ കണക്ക് ഇക്കാര്യത്തില്‍ ഉത്തരം നല്‍കുന്നുണ്ട്. സൗദി അറേബ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ കൂടുതല്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News