വാഷിങ്ടണ്‍: അമേരിക്കൻ സൈന്യത്തിന്റെ 250-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ചടങ്ങിലേയ്ക്ക് പാകിസ്താന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന് ക്ഷണം. ജൂണ്‍ പതിനാലിനാണ് വാര്‍ഷികാഘോഷം.
ഇതേ ദിവസം തന്നെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജന്മദിനം. പ്രസിഡന്റ് സ്ഥാനത്ത് എത്തിയ ശേഷമുള്ള ആദ്യ ജന്മദിനമാണ് ട്രംപിന്റേത്.
അതുകൊണ്ടുതന്നെ സൈനിക വാര്‍ഷികാഘോഷത്തിനൊപ്പം ട്രംപിന്റെ ജന്മദിനവും വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ട് പരിപാടികളിലും അസിം മുനീര്‍ പങ്കെടുക്കും. പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണും അസിം മുനീര്‍ സന്ദര്‍ശിച്ചേക്കും.
പാകിസ്താനെ പുകഴ്ത്തി അമേരിക്കൻ സെന്‍ട്രല്‍ കമാന്‍ഡ് ജനറല്‍ മൈക്കല്‍ കുറില രംഗത്തെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് അസിം മുനീറിന് ക്ഷണം ലഭിച്ചത്.
ഭീകരതയെ നേരിടുന്നതില്‍ പാകിസ്താന് അസാധരണ പങ്കാളിത്തമുണ്ടെന്നായിരുന്നു മൈക്കല്‍ കുറില പറഞ്ഞത്. ഭീകര സംഘടനയായ ഇസ്‌ലാമിക്-ഖൊറസാനെതിരെ പാകിസ്താന്‍ വിജയകരമായി പോരാടി. പാകിസ്താനുമായും ഇന്ത്യയുമായും അമേരിക്ക ബന്ധം പുലര്‍ത്തണം. പാകിസ്താനുമായി അടുപ്പം ഉണ്ടെന്ന് കരുതി ഇന്ത്യയുമായി അത് പാടില്ലെന്ന് താന്‍ കരുതുന്നില്ലെന്നും മൈക്കല്‍ കുറില അഭിപ്രായപ്പെട്ടിരുന്നു.
പാകിസ്ഥാൻ സൈന്യത്തെ മതാധിഷ്ഠിതമാക്കിയ സേനാ മേധാവിയെന്ന നിലയില്‍ ജിഹാദി ആശയമുള്ള ഭീകരസംഘടനകള്‍ക്ക് ഏറെ പ്രിയമുള്ള നേതാവാണ് അസിം മുനിര്‍. അസിം നടത്തിയ പ്രകോപന പ്രസംഗത്തിന് ശേഷമാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നത്.