വാഷിങ്ടൺ: അമേരിക്കയിൽ ഗവൺമെൻ്റ് നടപ്പാക്കുന്ന, ഷട്ട്ഡൗൺ എന്ന ‘അടച്ചുപൂട്ടൽ പദ്ധതി’മൂലം നിരവധി പ്രവർത്തനങ്ങൾ മുടങ്ങിയിട്ട് മൂന്നാഴ്ചയായി.അത്യാവശ്യ വിഭാഗങ്ങൾ മാത്രമേ തുറക്കുന്നുള്ളൂ.
ശമ്പളമില്ലാതെ ജോലി ചെയ്യുന്നവരും, ശമ്പളമില്ലാത്ത നിർബന്ധിത അവധിയിൽ പ്രവേശിച്ചവരും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.വിമാന സർവീസുകൾ വൈകുന്നു. ഭക്ഷ്യസഹായ പദ്ധതി നിർത്തിവെച്ചേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ‘അടച്ചുപൂട്ടൽ പദ്ധതി’ നീണ്ടാൽ ജനജീവിതവും ദുസ്സഹമാകും.
പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻ്റെ തലതിരിഞ്ഞ നയങ്ങളും ഡെമോക്രാറ്റ്, റിപ്പബ്ലിക്കൻ പാർടികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളുമാണ് ഇതിന് കാരണം. സർക്കാർ ഏജൻസികളുടെ പ്രവർത്തനത്തിനുള്ള പണം അനുവദിക്കുന്ന ധനവിനിയോഗ ബില്ല് സെനറ്റിൽ വെച്ഛ് അംഗീകരിപ്പിച്ചെടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. തുടർച്ചയായ 11-ാം തവണയും ഇതിനുള്ള ശ്രമം പരാജയപ്പെട്ടു.

ഷട്ട്ഡൗൺ നീളുന്ന സാഹചര്യത്തിൽ റിപ്പബ്ലിക്കൻ സെനറ്റർമാർ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ സന്ദർശിച്ചു. ഡെമോക്രാറ്റുകളുടെ ആവശ്യങ്ങൾക്ക് വഴങ്ങില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇതോടെ ഷട്ട്ഡൗൺ ഉടൻ അവസാനിക്കില്ലെന്ന് വ്യക്തമായി.
സാമ്പത്തിക വർഷാരംഭമായ ഒക്ടോബർ ഒന്നിന് ആരംഭിച്ച ഷട്ട്ഡൗണിനെ തുടർന്ന് 750,000ത്തിധികം ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. പൊതു സുരക്ഷയ്ക്ക് അത്യാവശ്യമായ സൈനിക ഉദ്യോഗസ്ഥർ, നിയമ നിർവഹണ ഉദ്യോഗസ്ഥർ, അതിർത്തി സംരക്ഷണ ഉദ്യോഗസ്ഥർ, എയർ ട്രാഫിക് കൺട്രോളർമാർ എന്നിവർ ശമ്പളമില്ലാതെ ജോലി ചെയ്യുന്നുണ്ട്.

പ്രസിഡന്റ് ട്രംപിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം, ഒക്ടോബർ 15ന് 1.3 ദശലക്ഷം സൈനികർക്ക് ശമ്പളം ലഭിച്ചിരുന്നു. സൈനികർക്കുള്ള അടുത്ത ശമ്പളം നവംബർ ഒന്നിനാണ് നൽകേണ്ടത്. ഇതിനാവശ്യമായ പണം സർക്കാരിൻ്റെ പക്കലുണ്ടോ എന്ന് വ്യക്തമല്ല. എന്നാൽ സൈബർ സുരക്ഷ, മെഡിക്കൽ പരിചരണം, ആയുധ പരിപാലനം, രഹസ്യാന്വേഷണം, ലോജിസ്റ്റിക്സ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിച്ചിട്ടില്ല.
ഷട്ട്ഡൗൺ ഒക്ടോബർ 22-ാം തീയതിയിലേക്ക് പ്രവേശിച്ചതോടെ ഇത് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ ഷട്ട്ഡൗണായി മാറി. നേരത്തെ, 1995-1996 കാലഘട്ടത്തിലെ ഷട്ട്ഡൗണായിരുന്നു ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തേത്. നവംബർ അഞ്ചുവരെ ഷട്ട്ഡൗൺ നീണ്ടാൽ ഏറ്റവും ദൈർഘ്യമേറിയ ഷട്ട്ഡൗണായി ഇത് മാറും.































