March 9, 2026 11:45 pm

കന്യാസ്ത്രീകള്‍ക്ക് ജാമ്യം: കേസ് ഡയറിയിൽ മതിയായ തെളിവില്ല

റായ്പുർ: ഛത്തിസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്കെതിരെ തെളിവു കണ്ടെത്താനായില്ലെന്ന് എന്‍ഐഎ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു ഈ നിരീക്ഷണം.

വൈകീട്ട് നാല് മണിയോടെ കന്യാസ്ത്രീകള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി.കര്‍ശന വ്യവസ്ഥകളോടെ ആയിരുന്നു മലയാളി കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്കും കൂടെ ഉണ്ടായിരുന്ന ആദിവാസി യുവാവ് സുകമാന്‍ മാണ്ഡവിക്കും പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സിറാജുദ്ദീന്‍ ഖുറേഷി ജാമ്യം അനുവദിച്ചത്.

പാസ്പോര്‍ട്ട് കെട്ടിവയ്ക്കണം, രാജ്യം വിട്ടു പോവരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയാണ് വ്യവസ്ഥകൾ. 50,000 രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണം. രണ്ട് ആള്‍ ജാമ്യവും വേണം. കസ്റ്റഡി ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നില്ല.

ദുര്‍ഗ് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ജൂലൈ 25ന് റെയില്‍വേ പൊലീസാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്. നാരായണ്‍പുരില്‍ നിന്നുള്ള മൂന്നു പെണ്‍കുട്ടികളെ നിര്‍ബന്ധപൂര്‍വം മതംമാറ്റി കടത്താന്‍ ശ്രമിക്കുന്നുവെന്ന, ബജരംഗ്ദള്‍ നേതാവിന്റെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

കേസ് ഡയറിയിൽനിന്ന് തെളിവു കണ്ടെത്താനായില്ലെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾക്കു തെളിവു കണ്ടെത്താത്തതിനാൽ ജാമ്യം അനുവദിക്കുന്നുവെന്നാണ് ഛത്തിസ്ഗഡിലെ ബിലാസ്പുരിലുള്ള എൻഐഎ കോടതി വിധിപ്പകർപ്പിൽ വ്യക്തമാക്കിയത്.

പെൺകുട്ടികൾ സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും നിർബന്ധിത മതപരിവർത്തനം ഉണ്ടായിട്ടില്ലെന്നും വിധിപ്പകർപ്പിൽ പറയുന്നു. വിധിപ്പകർപ്പിന്റെ ആദ്യ ഭാഗത്ത് ഇരുകൂട്ടരുടെയും വാദം ചേർത്തിട്ടുണ്ട്.

കന്യാസ്ത്രീകൾക്കും ആദിവാസി യുവാവിനും ജാമ്യം ലഭിക്കാൻ അർഹതയുണ്ടോയെന്നാണു കോടതി പരിശോധിച്ചത്. കുറ്റം ചെയ്തുവെന്നതിലല്ല, കുറ്റം ചെയ്തുവെന്ന സംശയത്തിലാണ് അറസ്റ്റ്.

ആരോപണം നേരിടുന്ന യുവതികൾ ക്രിസ്ത്യാനികളാണെന്നും അതുകൊണ്ടുതന്നെ നിർബന്ധിത മതപരിവർത്തനം എന്നത് പറയാനാകില്ലെന്നും കോടതി പറഞ്ഞു. കുട്ടിക്കാലം മുതലേ ക്രിസ്ത്യാനികളാണെന്നു പെൺകുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. കന്യാസ്ത്രീകൾ ക്രിമിനൽ പശ്ചാത്തലമുള്ളവരല്ല, മുൻപ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളവരല്ല. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് ഇവരുടെ മാതാപിതാക്കളുടെ മൊഴിയും വിധിപ്പകർപ്പിലുണ്ട്.

ഇതിന്റെ പശ്ചാത്തലത്തിൽ കന്യാസ്ത്രീകൾക്ക് ജാമ്യത്തിന് അർഹതയുണ്ടെന്ന് കോടതി കണ്ടെത്തുകയായിരുന്നു. അതേസമയം, ഇപ്പോൾ ഈ കേസിന്റെ മെറിറ്റിലേക്കു കടക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

 

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News