തിരുവനന്തപുരം: ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ സ്വർണക്കൊളള കേസിൽ തിരുവിതാകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടും മുൻ ദേവസ്വം കമ്മീഷണറുമായ എൻ വാസുവിനെ പോലീസ് അറസ്ററ് ചെയ്തു.
സി.പി.എം നേതാവായിരുന്ന വാസുവിനെ മൂന്നാം പ്രതിയാക്കി അന്വേഷണം തുടരുന്നതിനിടെയാണ് അറസ്റ്റ്. സ്വർണപാളി കേസിലാണ് നടപടി വാസുവിനെ കോടതിയിൽ ഹാജരാക്കും.
ശബരിമലയിലെ കട്ടിളപ്പാളി പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ എന്‍ വാസുവായിരുന്നു ദേവസ്വം കമ്മീഷണര്‍. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി പുറത്തേക്ക് കൊണ്ടുപോകുന്ന വേളയില്‍, ദേവസ്വം കമ്മീഷണര്‍ വാസുവിനും വാസുവിന്റെ ഓഫീസിനും വീഴ്ച സംഭവിച്ചിരുന്നതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. വാസുവിനെതിരെ എസ്‌ഐടിക്ക് മൊഴിയും ലഭിച്ചിരുന്നു.
മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിൽ 2019-ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്‍റെ പങ്ക് എസ്ഐടി വ്യക്തമാക്കിയിരുന്നു. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറില്‍ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിന്റെ ശുപാര്‍ശയിലാണ് എന്നാണ് എസ്‌ഐടി വ്യക്തമാക്കിയത്.
സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍ എന്ന ശുപാര്‍ശ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഓഫീസില്‍ നിന്നും എക്‌സിക്യൂട്ടീവ് ഓഫീസ് വഴി ദേവസ്വം കമ്മീഷണറുടെ ഓഫീസിലെത്തിയിരുന്നു. പിന്നീട് സ്വര്‍ണം പൂശിയത് വെറും ചെമ്പുപാളികളായി രേഖപ്പെടുത്തിയതില്‍ ദേവസ്വം കമ്മീഷണര്‍ക്ക് വീഴ്ചയുണ്ടെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. കേസിൽ വാസുവിനെ നേരത്തെ എസ്ഐടി ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യലിൽ, രേഖകളിൽ തിരുത്തൽ വരുത്തിയതിൽ വാസുവിന് മറുപടിയില്ല. ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നുo ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നുമാണ് വാസു ഉദ്യോഗസ്ഥരെ അറിയിച്ചത്.
2019 മാർച്ച് 18നാണ് വാസു കട്ടിള പാളികൾ ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തത്. തുടർന്ന് ഉദ്യോഗസ്ഥരുമായി ചേർന്ന് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തയക്കുകയായിരുന്നു. 409 ഗ്രാം സ്വർണമാണ് കട്ടിളപ്പാളികളിൽ നിന്ന് വേർതിരിച്ചത്.































