ന്യൂഡൽഹി :ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്ക് വഹിച്ച, റഷ്യയിൽ നിർമിച്ച എസ്-400 പ്രതിരോധ സംവിധാനത്തിൻ്റെ കൂടുതൽ യൂണിററുകൾ വാങ്ങാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.
ഇന്ത്യയിൽ ‘സുദർശൻ ചക്ര’ എന്ന് അറിയപ്പെടുന്ന ലോകത്തിലെ തന്നെ ഏറ്റവും അത്യന്താധുനികമായ വ്യോമ പ്രതിരോധ സംവിധാനമാണിത്. 600 കിലോമീറ്റർ അകലെ വരെയുള്ള ലക്ഷ്യങ്ങളെ ഭേദിക്കാനും, 400 കിലോമീറ്റർ വരെ റേഞ്ചിൽ വഴി തിരിച്ചു വിടാനും എസ്-400ന് സാധിക്കും.
റഷ്യയുടെ എസ്-400 സംവിധാനം സൈന്യം ഏറെ വർഷങ്ങളായി ഉപയോഗിച്ചു വരുന്നുണ്ട്.പാകിസ്ഥാനൻ മിസൈലുകളുടെ ഗതിയിൽ മാറ്റം വരുത്താനും, അവയെ നിർവീര്യമാക്കാനും ഈ സംവിധാനത്തിന് സാധിക്കുന്നു. അതിർത്തിയിൽ വളരെ കൃത്യവും, കാര്യക്ഷമവുമായ പ്രകടനമാണ് ഇത് കാഴ്ച വെച്ചത്.
2018ൽ റഷ്യയുമായി 5.43 ബില്യൺ ഡോളറിന്റെ ഇടപാടിലൂടെയാണ് ഇന്ത്യ 5 എസ്-400 എയർ ഡിഫൻസ് സംവിധാനങ്ങൾ സ്വന്തമാക്കിയത്. പാകിസ്ഥാൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള വ്യോമഭീഷണി മറികടക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഈ ഇടപാട്.ഇതിൽ ആദ്യത്തേത് 2021ൽ പഞ്ചാബിലാണ് സ്ഥാപിച്ചത്.
നാല് തരം മിസൈലുകൾക്കെതിരെ പ്രവർത്തിക്കാൻ എസ്-400ന് സാധിക്കും, വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ തുടങ്ങിയവക്ക് എതിരെ നില കൊള്ളുന്ന കരുത്തുറ്റ കവചമാണ് ഈ സംവിധാനം.