ന്യൂഡൽഹി : ശതകോടീശ്വരനായ അമേരിക്കൻ വ്യവസായി ഇലോൺ മസ്കിന്‍റെ ഉപഗ്രഹം വഴിയുള്ള ഇൻ്റർനെററ് കമ്പനിയായ സ്ററാർലിങ്കിന് ഇന്ത്യയിൽ അനുമതി ലഭിച്ചു.
വാണിജ്യ പ്രവർത്തനത്തിനുള്ള അനുമതിയാണിത്. സ്‌പേസ് റെഗുലേറ്റർ ഇൻസ്പേസ് ആണ് ഇത് അനുവദിച്ചത്. 2022 മുതൽ ലൈസൻസിനായി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു സ്റ്റാർലിങ്ക്.
ടെലികോം മന്ത്രാലയം കഴിഞ്ഞമാസം പച്ചക്കൊടി കാണിച്ചിരുന്നു. അഞ്ചുവർഷത്തേക്കാണ് ലൈസൻസ്. രാജ്യത്ത് ഇൻ സ്പേസിന്റെ അനുമതി കിട്ടുന്ന മൂന്നാമത്തെ കമ്പനിയാണ് സ്റ്റാർ ലിങ്ക്.
ഡൽഹി കേന്ദ്രീകരിച്ചുള്ള സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് സ്റ്റാര്‍ലിങ്ക് ജനറേഷൻ -ഒന്ന്. ഭൂമിക്ക് 540-നും 570-നും ഇടയിലുള്ള കിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്യുന്ന 4,408 ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന ഒരു ആഗോള കൂട്ടായ്മയാണ് ഇത്.
ഇനി സ്പെക്ട്രം കൂടി അനുവദിച്ച് കിട്ടിയാൽ സ്റ്റാര്‍ലിങ്കിന് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നൽകി തുടങ്ങാനാകും. സ്റ്റാർലിങ്കിന് ഒപ്പം എസ്ഇഎസിനും ഇൻസ്പെസ് അനുമതി നൽകി. എസ്ഇഎസുമായി ചേര്‍ന്നാണ് ജിയോ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ കൊണ്ടുവരുന്നത്.