March 6, 2026 11:53 pm

സ്മാര്‍ട്ട് ഫോണുകളില്‍ സുരക്ഷാ ആപ്പുകള്‍ വേണമെന്ന് സർക്കാർ

ന്യൂഡല്‍ഹി: പുതിയ സ്മാര്‍ട്ട്ഫോണുകളിൽ ഒഴിവാക്കാന്‍ പറ്റാത്ത സര്‍ക്കാര്‍ സൈബര്‍ സുരക്ഷാ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ടെലികോം മന്ത്രാലയം ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആപ്പിള്‍ പോലുള്ള കമ്പനികളും സ്വകാര്യതാ പ്രവര്‍ത്തകരും എതിര്‍ക്കാനുള്ള സാധ്യതയുള്ള ഒരു തീരുമാനമാണെന്ന് നിരീക്ഷകര്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ വിപണികളിലൊന്നായ ഇന്ത്യയില്‍ 1.2 ബില്യണിലധികം മൊബൈല്‍ ഉപഭോക്താക്കളുണ്ട്. ജനുവരിയില്‍ ആരംഭിച്ച ഈ സര്‍ക്കാര്‍ ആപ്പിന്റെ സഹായത്തോടെ ഇതുവരെ ഏഴു ലക്ഷത്തിലധികം നഷ്ടപ്പെട്ട ഫോണുകള്‍ വീണ്ടെടുക്കാനായതായി സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒക്ടോബറില്‍പോലും 50,000 ഫോണുകള്‍ തിരിച്ചുപിടിക്കപ്പെട്ടിട്ടുണ്ട്.

മുമ്പ് സര്‍ക്കാര്‍ ആൻ്റി-സ്പാം മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ടെലികോം റഗുലേറ്ററുമായി തര്‍ക്കങ്ങളുണ്ടായിരുന്നു. ആപ്പിള്‍ ഉള്‍പ്പെടെ സാംസങ്ങ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയ കമ്പനികള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.

സപ്ലൈ ചെയിനിലുള്ള ഫോണുകളിലേക്ക് സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റുകള്‍ വഴി ഈ ആപ്പ് ഉപകരണങ്ങളിലേക്ക് പുഷ് ചെയ്യണമെന്നും മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇത് പൊതുവില്‍ പ്രസിദ്ധീകരിക്കാതെ തെരഞ്ഞെടുത്ത ചില കമ്പനികള്‍ക്ക് മാത്രമാണ് അയച്ചത്.

ഡ്യൂപ്ലിക്കേറ്റ് അല്ലെങ്കില്‍ സ്പൂഫ് ചെയ്ത ഐ എം ഇ ഐ നമ്പറുകള്‍ കാരണം ഉണ്ടാകുന്ന ഗൗരവമായ ‘സൈബര്‍ സുരക്ഷാ ഭീഷണികള്‍’ തടയാന്‍ ഈ ആപ്പ് നിര്‍ണായകമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ 2025 മധ്യത്തോടെ ഉപയോഗത്തിലിരിക്കുന്ന 735 മില്ല്യണ്‍ സ്മാര്‍ട്ട്ഫോണുകളില്‍ ഏകദേശം 4.5 ശതമാനം ഐഒഎസ് ഉപകരണങ്ങളാണ്. ബാക്കി എല്ലാം ആന്‍ഡ്രോയിഡ് ആയിരിക്കുമെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് വ്യക്തമാക്കുന്നു.

ആപ്പിള്‍ സ്വന്തം സ്വകാര്യ ആപ്പുകള്‍ മുമ്പുതന്നെ ഇന്‍സ്റ്റാള്‍ ചെയ്യുന്നുണ്ടെങ്കിലും ഒരു സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയ്ക്ക് മുന്‍പ് സര്‍ക്കാര്‍ അല്ലെങ്കില്‍ മൂന്നാം കക്ഷി ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് അവരുടെ അന്തര്‍നിര്‍മ്മിത നയങ്ങള്‍ വിലക്കുന്നുണ്ടെന്നാണ് വിവരം.

സര്‍ക്കാരുകളുടെ ഇത്തരത്തിലുള്ള അഭ്യര്‍ഥനകള്‍ ആപ്പിള്‍ ചരിത്രപരമായി നിരസിക്കാറാണെന്നും കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് ഡയറക്ടര്‍ തരുണ് പഥാക് പറയുന്നു.

പൂര്‍ണ്ണമായ നിര്‍ബന്ധിത ഇന്‍സ്റ്റാളേഷന് പകരം ഉപയോക്താക്കളെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന മാര്‍ഗം ആപ്പിള്‍ മുന്നോട്ടുവയ്ക്കാനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആപ്പിള്‍, ഗൂഗിള്‍, സാംസങ്ങ്, ഷവോമി എന്നിവര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെ ടെലികോം മന്ത്രാലയവും മൗനം പാലിക്കുന്നു.

ഒരു ഫോണിന് പ്രത്യേകമായി നല്‍കിയിരിക്കുന്ന 14 മുതല്‍ 17 വരെ അക്കങ്ങളുള്ള ഐഎംഇഐ നമ്പര്‍ സാധാരണയായി മോഷണം റിപ്പോര്‍ട്ട് ചെയ്ത ഉപകരണങ്ങളുടെ നെറ്റ്വര്‍ക്ക് ആക്‌സസ് തടയാനാണ് ഉപയോഗിക്കുന്നത്.

സര്‍ക്കാര്‍ ആപ്പ് ഉപയോക്താക്കള്‍ക്ക് സംശയാസ്പദമായ കോള്‍ റിപ്പോര്‍ട്ട് ചെയ്യാനും ഐഎംഇഐ പരിശോധിക്കാനും മോഷ്ടിക്കപ്പെട്ട ഫോണുകളെ കേന്ദ്ര രജിസ്ട്രി വഴി ബ്ലോക്ക് ചെയ്യാനുമുള്ള സൗകര്യം നല്‍കുന്നു.

ലോഞ്ച് ചെയ്തതുമുതല്‍ 50 ലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ നേടിയ ആപ്പ് ഇതുവരെ 37 ലക്ഷത്തിലധികം മോഷ്ടിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ സഹായിച്ചിട്ടുണ്ട്. കൂടാതെ മൂന്നു കോടി വ്യാജ കണക്ഷനുകളും അവസാനിപ്പിക്കപ്പെട്ടതായി സര്‍ക്കാര്‍ പറയുന്നു.

സൈബര്‍ ഭീഷണികളില്‍ നിന്ന് ഉപയോക്താക്കളെ രക്ഷപ്പെടുത്താനും മോഷ്ടിക്കപ്പെട്ട ഉപകരണങ്ങളെ കണ്ടെത്താനും തടയാനും ഇതിലൂടെ പൊലീസിന് അന്വേഷണത്തില്‍ സഹായിക്കാനുമുള്ള പ്രധാന ആയുധമാണിതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News