കൊല്ലം: ശബരിമല ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിലെ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നിന്നും കണ്ടെത്തിയ പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞ വാജി വാഹനം പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി.
പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രി കണ്ഠരര് രാജീവര് കൈവശം വച്ചിരിക്കുകയായിരുന്നു. വർഷങ്ങൾ പഴക്കമുള്ള ശിൽപ്പമാണ് വാജിവാഹനം. 11കിലോ തൂക്കം വരുന്ന പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞതാണ് ഈ വിഗ്രഹം.
2017 ലാണ് ശബരിമലയില്‍ ഉണ്ടായിരുന്ന വളരെ മൂല്യമുള്ള വാജി വാഹനം തന്ത്രി വീട്ടിലേക്ക് കൊണ്ടുപോയത്.സ്വർണ്ണക്കൊള്ള വിവാദങ്ങളെ തുടർന്ന് വിഗ്രഹം തിരികെ നല്‍കാൻ തയ്യാറാണെന്ന് തന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. എന്നാൽ അത് ബോർഡ് സ്വീകരിച്ചില്ല.
കട്ടിളപ്പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതിന് ശേഷം പൊലീസ് സംഘം തന്ത്രിയുടെ വീട്ടില്‍ തിരച്ചിൽ നടത്തുകയും വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
ശബരിമല ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കോടതി അനുമതി നല്‍കിയിരുന്നു. തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്ന റിപ്പോർട്ട് അവർ കൊല്ലം വിജിലൻസ് കോടതിയിൽ നൽകി.
സ്വർണം ചെമ്പാക്കിയ വ്യാജ മഹസ്സറിൽ തന്ത്രി ഒപ്പിട്ട് ഗൂഡാലോചനയിൽ പങ്കാളിയായെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കട്ടിളപാളി കടത്തിയ കേസിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്.
തന്ത്രിയുടെ ജാമ്യാപേക്ഷ 19ലേക്ക് മാറ്റിയിട്ടുണ്ട്. മുൻ ദേവസ്വം പ്രസിഡൻറ് എ.പത്മകുമാറിൻെറ റിമാൻഡ് കാലാവധിയും നീട്ടി. ഈ മാസം 27വരെയാണ് റിമാന്‍ഡ് നീട്ടിയത്.































