March 7, 2026 10:34 am

അയ്യപ്പ സംഗമത്തിന് ആളില്ല; മുഖ്യമന്ത്രി പോയതോടെ കസേരകൾ കാലിയായി

പമ്പ: സർക്കാരും തിരുവിതാകൂർ ദേവസ്വം ബോർഡും കൊട്ടിഘോഷിച്ച് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്ത പ്രതിനിധികളുടെ പകുതി പോലും എത്തിയില്ല.

ഓൺലൈൻ വഴി 4245 പേർ റജിസ്റ്റർ ചെയ്ത പരിപാടിയിൽ ആയിരം പേർ പോലും വന്നില്ല. എന്നാൽ രണ്ടായിരത്തോളം പേർ പങ്കെടുത്തുവെന്നാണ് ദേവസ്വം ബോർഡ് അവകാശപ്പെടുന്നത്. ഓൺലൈൻ വഴി ആദ്യം റജിസ്റ്റർ ചെയ്യുന്ന 3000 പേരെ ക്ഷണിക്കും എന്നായിരുന്നു ബോർഡ് അറിയിച്ചിരുന്നത്.

എന്നാൽ ഇതിൽ ആയിരത്തിനു താഴെ പേർ മാത്രമാണ് ഓൺലൈൻ ആയി റജിസ്റ്റർ ചെയ്ത ശേഷം സംഗമത്തിന് എത്തിയത്. ദേവസ്വം ബോർഡ് അഞ്ഞൂറു പേരെ ക്ഷണിച്ചിരുന്നു. ഇവരെ കൂടി കൂട്ടിയാൽ ആയിരത്തി അഞ്ഞൂറിനു താഴെയാണ് പങ്കെടുത്തവരുടെ എണ്ണം. ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ടതോടെ കസേരകൾ കാലിയായി. പിന്നീട് നടന്ന സെമിനാറുകൾ എല്ലാം ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കിയാണ് നടന്നത്.

ആഗോള അയ്യപ്പ സംഗമം കൊണ്ട് എന്താണോ ലക്ഷ്യം വച്ചത് അത് അർഥപൂർണമാകുന്ന അവസ്ഥയിൽ എത്തിച്ചേർന്നുവെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ സമാപന സമ്മേളനത്തിൽ പറഞ്ഞു. മാസ്റ്റർപ്ലാൻ സംബന്ധിച്ച് നടന്ന ചർച്ചാ വേദിയിൽ 652 പേർ പങ്കെടുത്തുവെന്നാണ് മന്ത്രി പറയുന്നത്. ക്രൗഡ് മാനേജ്മെന്റുമായി ബന്ധപ്പെട്ട ചർച്ചയിൽ 250ലധികം ആളുകൾ പങ്കെടുത്തു. മൂന്നാമത്തെ സെഷനിൽ 300ലേറെ പേർ പങ്കെടുത്തുവെന്നും മന്ത്രി പറഞ്ഞു. അന്തിമ കണക്കുകൾ ദേവസ്വം ബോർഡ് പ്രസിദ്ധീകരിച്ചിട്ടില്ല.

കസേര കാലി, മുഖ്യമന്ത്രി വേദി വിട്ടതോടെ ആളില്ലാതായി; അയ്യപ്പ സംഗമത്തിന്  എത്തിയത് ആയിരത്തിൽ താഴെ പ്രതിനിധികൾ | മനോരമ ഓൺലൈൻ ന്യൂസ് - Global ...

മൂവായിരത്തിൽപ്പരം പ്രതിനിധികൾ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഉദ്ഘാടന സമയം വരെ എത്തിയത് വളരെ ചുരുക്കംപേരായിരുന്നു. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമത്തിന് തിരികൊളുത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, വേദിക്കുമുന്നിലെ ഒഴിഞ്ഞ കസേരകൾ കണ്ട് അമ്പരന്ന് സംഘാടകർ പത്തുമണിയിലേക്ക് മാറ്റി.ചടങ്ങിൽ പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും മൂന്നു ദേവസ്വം ബോർഡുകളിലെ ജീവനക്കാരും സിപിഎം, സിപിഐ പ്രവർത്തകരുമായിരുന്നു.

വിവിധ ദേവസ്വം ബോർഡുകളിൽ നിന്നെത്തിയ ജീവനക്കാരുടെ കഴുത്തിലുണ്ടായിരുന്ന തിരിച്ചറിയൽ കാർഡ് ഇതിനു തെളിവായി. പുറത്തുനിന്ന് ധാരാളം ഭക്തർ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും തമിഴ്നാട്ടിൽ നിന്നുള്ള ചുരുക്കം ചിലർ മാത്രമേ സംഗമത്തിൽ പങ്കെടുത്തുള്ളൂ. പ്രവേശനം നിയന്ത്രിച്ചിരുന്നതുമൂലം മലചവിട്ടാനെത്തിയ അയ്യപ്പന്മാർ പന്തലിനുള്ളിലേക്ക് കടന്നതുമില്ല. പങ്കാളിത്തം കുറഞ്ഞതോടെ സംഘാടകർ ഉദ്ഘാടനച്ചടങ്ങ് പ്രതീക്ഷിച്ചതിലും നേരത്തേ അവസാനിപ്പിച്ചു.

കേരളത്തിനു പുറത്ത് തമിഴ്നാട്ടിൽ നിന്നു മാത്രമാണു സർക്കാർ പ്രതിനിധികളെത്തിയത്. തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബുവും ഐടി മന്ത്രി പളനിവേൽ ത്യാഗരാജനുമായിരുന്നു ഇവർ. പ്രസംഗിക്കാൻ ക്ഷണിക്കാൻ വൈകിയെന്ന കാരണത്താൽ പളനിവേൽ ത്യാഗരാജൻ വേദിയിൽ നിന്ന് ഇറങ്ങിപ്പോകാൻ തുടങ്ങിയത് കല്ലുകടിയുണ്ടാക്കി. എന്നാൽ, വൈകിട്ടു ദർശനം നടത്തേണ്ടതിനാൽ അദ്ദേഹം തിരക്കുകൂട്ടിയതാണെന്നാണു സംഘാടകരുടെ വിശദീകരണം.

ആഗോള അയ്യപ്പ സംഗമം സമ്പൂർണ പരാജയമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗ രമേശ് ചെന്നിത്തല പറഞ്ഞു.അയ്യപ്പന്‍റെ അനിഷ്ടം ഉണ്ടായി. കോടികൾ ചെലവഴിച്ചിട്ടും പരിപാടി പരാജയപ്പെട്ടു. 7 കോടി രൂപ ചെലവ് എന്നാണ് അവകാശപ്പെടുന്നത്. എത്ര കോടി ചെലവായി എന്ന് പറയണം. മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ പാർട്ടിക്കാരെ മാത്രമാണ് എത്തിച്ചത്. മുഖ്യമന്ത്രി പോയപ്പോൾ പാർട്ടിക്കാരും സ്ഥലം വിട്ടു. കസേരകൾ എല്ലാം ഒഴിഞ്ഞുകിടന്നു, ചർച്ച ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല.

ഭക്തജനങ്ങൾ പൂർണമായും അയ്യപ്പ സംഗമത്തെ തള്ളി പറഞ്ഞിരിക്കുന്നു. സുപ്രീംകോടതിയിൽ കൊടുത്ത സത്യവാങ്മൂലം തള്ളിപ്പറയാൻ സർക്കാർ തയ്യാറുണ്ടോ. നാമജപ ഘോഷയാത്ര നടത്തിയ ആൾക്കാരുടെ പേരിലുള്ള കേസുകൾ റദ്ദാക്കാൻ തയ്യാറുണ്ടോ?

ഇത് തെരഞ്ഞെടുപ്പ് നോക്കി നടത്തിയ അടവാണെന്ന് തെളിഞ്ഞു. സ്ത്രീപ്രവേശനത്തെ കുറിച്ച് വാദിച്ച മുഖ്യമന്ത്രി ഒരു വാക്ക് പോലും പറഞ്ഞില്ല. ഖേദം പ്രകടിപ്പിച്ചില്ല. പിണറായി ഭക്തനാണോ അല്ല.പിണറായി വിജയൻ ശബരിമലയിൽ സ്ത്രീകളെ കയറ്റിയതിൽ ഖേദിക്കുന്നു എന്നു പറയണം. അത് പറയാൻ മുഖ്യമന്ത്രി തയ്യാറാണോ?. ഭക്തരെ കബളിപ്പിക്കുന്ന ഇത്തരം ഏർപ്പാടുകൾ ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അയ്യപ്പ സംഗമം സമ്പൂർണ പരാജയമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.മുഖ്യമന്ത്രി പിണറായി വിജയന്‍റെ കാപട്യം തിരിച്ചറിഞ്ഞ് സംഗമം പരാജയപ്പെടുത്തിയ ഭക്തർക്ക് അഭിനന്ദനങ്ങളെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News