തിരുവനന്തപുരം: ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ സ്വർണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡണ്ടും മുന്‍ ദേവസ്വം കമ്മീഷണറുമായ എന്‍ വാസു മൂന്നാം പ്രതിയായി. സി പി എം സഹയാത്രികനാണ് ഇദ്ദേഹം.
കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിലാണ് മുൻ ദേവസ്വം കമ്മീഷണറുടെ പങ്ക് വ്യക്തമാക്കുന്നത്. കട്ടിള പാളി കേസിൽ മൂന്നാം പ്രതി സ്ഥാനത്തുള്ളത് വാസുവിന്‍റെ പേരാണ്.
19.03.2019 ൽ മുൻ ദേവസ്വം കമ്മീഷണറുടെ ശുപാർശയിൽ സ്വർണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വ്യക്തമാക്കുന്നത്. ഈ കാലയളവിൽ എൻ വാസുവാണ് കമ്മീഷണർ.
കേസിൽ രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം ബുധനാഴ്ച സമർപ്പിക്കും. തട്ടിപ്പിൽ ഉന്നതരുടെ കൂടുതൽ ഇടപെടൽ അടക്കം റിപ്പോർട്ടിലുണ്ടാകും..
ശബരിമല സ്വർണ തട്ടിപ്പിൽ ഇതേവരെ അറസ്റ്റ് ചെയ്തത് മൂന്നു പേരെ. ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, സുധീഷ് കുമാർ . ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ടാമത്തെ കേസിൽ അറസ്റ്റ് ചെയ്ത് ഇപ്പോള്‍ കസ്റ്റഡിയിലാണ്. എൻ വാസുവിന്‍റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
തട്ടിപ്പിൻെറ അന്വേഷണം ഉന്നതങ്ങളിലേക്ക് നീങ്ങുമ്പോഴാണ് അന്വഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കുന്നത്. സ്വർണം ചെമ്പായി രേഖപ്പെടുത്തിയതിലും സ്വർണം വിൽപ്പന നടത്തിയതിലും അടക്കം ബോർഡിലുണ്ടായിരുന്ന ആർക്കൊക്കെ അറിവുണ്ടായിരുന്നുവെന്നതിൽ എസ്ഐടിക്ക് വ്യക്തത വന്നിട്ടുണ്ട്.
ഇതിനിടെ ചെന്നൈ, ഹൈദരാബാദ് എന്നിവടങ്ങിളിൽ കൊണ്ടുപോയി പോറ്റിയുടെ തെളിവെടുപ്പ് കഴിഞ്ഞു. കാണാതായതിന് സമാനമായ അളവിലെ സ്വർണ്ണം കണ്ടെടുത്തിട്ടുണ്ട്. സ്വർണം വേർതിരിച്ചെടുത്ത ശേഷം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റിരുന്നു.
ബാക്കി വന്ന സ്വർണ്ണം നിർധനയായ പെണ്‍കുട്ടിയുടെ വിവാഹം നടത്താൻ ഉപയോഗിക്കാൻ അനുമതി തേടി പോറ്റി കത്തെഴുതുമ്പോള്‍ പ്രസിഡൻറ് .വാസുവായിരുന്നു. ഈ കത്ത് വാസു തുടർ നടപടിക്കായി അയക്കുന്നത് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനാണ്.
ഇതേ സുധീഷ് കുമാർ, പിന്നീട് വാസുവിൻെറ പിഎയായി മാറി. ബാക്കി സ്വർണം എന്തു ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ കത്തിൽ തുടർനടപടികള്‍ എന്തായെന്ന് അറിയില്ലെന്നാണ് വാസു പറയുന്നത്. പക്ഷെ ഇക്കാര്യത്തിൽ സുധീഷ് കുമാർ നൽകിയ മൊഴി നിർണായകമാണ്.































