March 10, 2026 1:45 am

റാപ്പർ വേടനെതിരെ ഒരു പീഡനക്കേസ് കൂടി

കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ ഹിരൺദാസ് മുരളി എന്ന റാപ്പർ വേടനെതിരെ വീണ്ടും കേസ്.

ഗവേഷണ വിദ്യാർഥിനിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്.  നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയ രണ്ടു പരാതികളിൽ ഒന്നിലാണിത്. വേടൻ കൊച്ചി വൈറ്റിലയിലെ ഫ്ലാറ്റിലെത്തിച്ച് ലൈംഗികാതിക്രം നടത്തി എന്നാണ് പരാതി.

ഐപിസി 294(b),354,354A(1), കേരള പൊലീസ് ആക്ട് 119(a) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം, അശ്ലീല പദപ്രയോഗം, സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തും വിധം ലൈംഗിക ചേഷ്ടകള്‍ കാട്ടിയത് എന്നിവയാണ് കുറ്റങ്ങള്‍.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ യുവഗായിക നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. 2020 ഡിസംബറിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.

അതേസമയം, യുവ ഡോക്ടർ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ വേടൻ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യ ഹർജിയില്‍ കോടതി മറ്റന്നാള്‍ വിധി പറയും. ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാൻ ആകില്ലെന്നാണ് കോടതി ആവർത്തിച്ചത്.

ബന്ധത്തിൻ്റെ തുടക്കത്തില്‍ യുവതിയെ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും പിന്നീട് ബന്ധം വഷളാവുകയായിരുന്നുവെന്നും വേടൻ്റെ അഭിഭാഷകൻ കോടതയിൽ വാദിച്ചു. അതുകൊണ്ടു തന്നെ അവര്‍ക്കിടയില്‍ നടന്ന ലൈംഗിക ബന്ധം ബലാത്സംഗമാകുമോ എന്നായിരുന്നു പ്രതിഭാഗത്തിൻ്റെ ചോദ്യം.

രണ്ടു വര്‍ഷത്തിനു ശേഷമാണ് യുവതി പരാതി നല്‍കിയതെന്നു വേടന്‍ കോടതിയിൽ പറഞ്ഞു. അതുവരെ പരാതിയില്ല. സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നും വേടൻ്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. ഇന്‍ഫ്‌ളുവന്‍സറായതു കൊണ്ട് വേടൻ അന്വേഷണത്തെ സ്വാധീനിക്കുമെന്ന് പരാതിക്കാരിയും ആശങ്ക അറിയിച്ചു.

വിഷാദത്തിലായതിനാലാണ് പരാതി നൽകാൻ വൈകിയത് എന്നായിരുന്നു വേടൻ്റെ വാദങ്ങളോടുള്ള അതിജീവിതയുടെ മറുപടി. ഈ കാലയളവില്‍ ജോലി ചെയ്തിരുന്നുവോ എന്നു കോടതി ചോദിച്ചു. വിഷാദ രോഗത്തിലായിരുന്നു എന്നു പറയുന്ന കാലത്തും പരാതിക്കാരി ജോലി ചെയ്തിരുന്നുവെന്ന് വേടൻ്റെ അഭിഭാഷകൻ വാദിച്ചു.

എന്നാൽ നിയമ പ്രശ്‌നങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയെന്നു അതിജീവിതയുടെ അഭിഭാഷകയോടു കോടതി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വന്നതും ഫാന്‍സും പൊതുജനങ്ങളും പറയുന്നതും കോടതിയില്‍ പറയരുതെന്നും കോടതി പറഞ്ഞു.

വേടനെതിരെ പൊലീസ് പുതിയ എഫ്ഐആർ ഇട്ട കാര്യവും അതിജീവിതയുടെ അഭിഭാഷക കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇരുകൂട്ടരുടെയും വാദം പൂർത്തിയായതോടെ കേസിൽ വിധി പറയാൻ ബുധനാഴ്ച്ചയിലേക്ക് മാറ്റുകയായിരുന്നു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News