കൊച്ചി: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് തന്നെ പരാതി നല്‍കിയതില്‍ അസ്വാഭാവികതയുണ്ടെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകനായ ജോര്‍ജ് പൂന്തോട്ടം.
തദ്ദേശ തെരഞ്ഞെടുപ്പ് ആയതിനാല്‍ നടക്കുന്ന രാഷ്ടീയ നാടകമാണിത്. മുന്‍പ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സോളാര്‍ പദ്ധതി സംബന്ധിച്ച് പരാതി ഉണ്ടായതും ഇങ്ങനെയായിരുന്നു. പരാതി നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷന്‍ ആണോ ? അനുഭവ സമ്പത്തുള്ളവര്‍ അവിടെയുള്ളതുകൊണ്ടാണോ അവിടെ പരാതി നല്‍കിയതെന്നും ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ അദ്ദേഹം ചോദിച്ചു.
അഡ്വ. ജോര്‍ജ് പൂന്തോട്ടം
രാഹുലിനെതിരായ ആരോപണങ്ങള്‍ എല്ലാം ഒരു അജണ്ടയുടെ ഭാഗമാണ്. മൂന്ന് മാസമായി ചിലയാളുകള്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ്. അവര്‍ക്ക് അവരുടേതായ ലക്ഷ്യമുണ്ട്. മുഖ്യമന്ത്രിക്ക് തന്നെ പരാതി നല്‍കിയത് അതിൻ്റെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്‌റ്റേഷന്‍ ആണെന്ന് തനിക്ക് അറിയാവുന്ന നിയമത്തില്‍ ഇല്ല. ഒരു എംഎല്‍എക്ക് പോയി കാണാന്‍ പററാത്ത ആളാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയെ കാണാന്‍ എംഎല്‍എ ആയാൽ പോലും ദിവസങ്ങളോളം കാത്തിരിക്കണം.ആ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് യുവതി പരാതി നല്‍കിയത്.ഇതെല്ലാം ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് ആർക്കാണ് മനസ്സിലാവാത്തത്.
പരാതിയില്‍ അസ്വാഭാവികതയുണ്ട്. ചിലയാളുകള്‍ ചിലരുടെ പ്രീതി പിടിച്ചുപറ്റാന്‍ വേണ്ടി പറയുന്നതാണ് ഇതെല്ലാം. സി പി എം നേതാക്കളടക്കം അറസ്ററിലായ ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ള മറയ്ക്കാന്‍ ഏത് ഹീനമായ പ്രവൃത്തി ചെയ്യാനും ഈ സര്‍ക്കാര്‍ മടിക്കില്ലെന്നതാണ് പരാതിയിലെ നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്നത്. കേസിലേക്ക് കടന്നാല്‍ കേസിനെ കേസ് ആയി കൈകാര്യം ചെയ്യും.
രാഹുലിനെതിരെയുള്ള വാര്‍ത്തകള്‍ ഒരു ചാനലിന് മാത്രമല്ലേ ആദ്യം കിട്ടുന്നത്. അത് പിന്നീട് ബാക്കി മാധ്യമങ്ങള്‍ ഏററുപാടുകയാണ്. പുറത്തുവന്ന പരാതിയില്‍ എന്താണ് കുറ്റകൃത്യം ? ഒരു പെണ്‍കുട്ടിയുടെ ശബ്ദരേഖ കാണിക്കുന്നു. അത് ആരാണെന്ന് ആര്‍ക്കെങ്കിലും വ്യക്തമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.































