തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് സസ്പെൻ്റ് ചെയ്ത യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി.
കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നതു കൊണ്ട് അദ്ദേഹത്തിന് സഭയിൽ പ്രത്യേക ഇരിപ്പടമായിരുന്നു നൽകിയത്
കോണ്‍ഗ്രസ് നേതൃത്വത്തെ ധിക്കരിച്ചാണ് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തതെന്ന വാര്‍ത്തകള്‍ രാഹുൽ മാധ്യമങ്ങൾക്ക് മുന്നിൽ നിഷേധിച്ചു
ഒരു കാലത്തും നേതൃത്വത്തെ ധിക്കരിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം സസ്‌പെന്‍ഷനിലിരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
അതേസമയം ഏതെങ്കിലും നേതാക്കള്‍ രാഹുല്‍ നിയമസഭയിലേക്ക് വരരുതെന്ന് പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ല. ഉയര്‍ന്നുവന്ന ആരോപണങ്ങളെ കുറിച്ചും രാഹുല്‍ പ്രതികരിച്ചില്ല.
‘വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ യാഥാര്‍ത്ഥ്യത്തിൻ്റെ പരിസരം കൂടി വേണം. ഒരു കാലത്തും വ്യക്തിപരമായ അനുകൂലമായതോ പ്രതികൂലമായതോ ഉള്ള പാര്‍ട്ടി നേതൃത്വത്തിൻ്റെ തീരുമാനങ്ങളെ ധിക്കരിച്ചിട്ടുള്ള ആളല്ല ഞാന്‍. പരിപൂര്‍ണ്ണമായി പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്ന ആളാണ്. സസ്‌പെന്‍ഷനിലാണെങ്കില്‍പോലും അങ്ങനെയാണ്. ഒരു നേതാവിനെയും കാണാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. സസ്‌പെന്‍ഷന്‍ കാലയളില്‍ അങ്ങനെ ചെയ്യാന്‍ കഴിയില്ല’ രാഹുല്‍ പറഞ്ഞു.
ആരോപണത്തില്‍ എനിക്ക് പറയാനുള്ളതൊക്കെ ഞാന്‍ വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ആരോപണങ്ങളില്‍ മുങ്ങി നടക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണ്. ഒരു അന്വേഷണം നടക്കുകയാണ്. അതിന്റെ സാങ്കേതികത്വത്തിലേക്ക് കടക്കുന്നില്ല.
‘ഇടതുപക്ഷ സര്‍ക്കാരിനെതിരെ സമരം ചെയ്ത് 18-ാം വയസ്സില്‍ ജയിലില്‍ പോയിട്ടുണ്ട്. എനിക്കെതിരെ എന്തെങ്കിലും ഒന്ന് കിട്ടിയാല്‍ കൊന്ന് തിന്നാന്‍ നില്‍ക്കുന്ന സര്‍ക്കാരാണ് കേസ് അന്വേഷിക്കുന്നത്. അവര്‍ക്ക് വിശ്വാസമുള്ള ആളുകളാണ് അന്വേഷണ സംഘത്തിലുള്ളത്. അതുകൊണ്ട് യാതൊരു ആനുകൂല്യവും കിട്ടില്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാം. അത് ഞാന്‍ പ്രതീക്ഷിക്കുന്നുമില്ല’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ രാഹുലിനെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധവും ഉണ്ടായി.എംഎല്‍എ ഹോസ്റ്റലിന് സമീപത്തായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പോലീസ് പിടിച്ചുമാറ്റി.































