ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിനു പിന്നാലെ ഡൽഹി ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, വിജയശില്പിയായ മുഖ്യമന്ത്രി നിതീഷ് കുമാറിനെപ്പററി ഒരക്ഷരം മിണ്ടിയില്ല. അത് നേതാക്കളെയും പ്രവർത്തകരെയും അൽഭുതപ്പെടുത്തി.
എൻഡിഎ സർക്കാരിലുള്ള വിശ്വാസം ബിഹാറിലെ ജനങ്ങൾ ഉയർത്തിപ്പിടിച്ചെനന്ന് അദ്ദേഹം പറഞ്ഞു. മഹിള, യൂത്ത് ഫോർമുലയാണ് (എംവൈ ഫോർമുല) ബിഹാറിൽ വിജയം സമ്മാനിച്ചത്. സ്ത്രീകളും യുവാക്കളും ജംഗിൾ രാജിനെ തള്ളിക്കളഞ്ഞുവെന്നും ജനാധിപത്യത്തിന്റെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.
സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്. ഒരിടത്തും റീപോളിങ് വേണ്ടി വന്നില്ല എന്നതും നേട്ടമാണ്. എസ്ഐആറിനേയും ജനം ഇരുകൈയും നീട്ടി സ്വീകരിച്ചു. കള്ളം പറയുന്നവർ ഇത്തവണയും പരാജയപ്പെട്ടു. ജാമ്യത്തിൽ ഇറങ്ങി നടക്കുന്നവർക്കൊപ്പവും ജനം നിന്നില്ല.
ജനത്തിനു വേണ്ടത് വേഗത്തിലുള്ള വികസം മാത്രമാണ്. ജംഗിൾ രാജിനെ ജനം ഒരിക്കൽ കൂടി തള്ളി. വനിതകളുടെ തീരുമാനമാണ് ഇതിനു കാരണം. അവരാണ് ഏറ്റവും കൂടുതൽ അനുഭവിച്ചത്. കോൺഗ്രസും മാവോയിസ്റ്റുകളും ബിഹാറിൽ വികസനം മുടക്കി. റെഡ് കോറിഡോർ ഇപ്പോൾ ചരിത്രമായെന്നും ബിഹാർ വികസനത്തിൽ കുതിക്കുകയാണ്.
ബിജെപി ഒരു തെരഞ്ഞെടുപ്പിൽ നേടിയ സീറ്റ് ആറ് തെരഞ്ഞെടുപ്പിലും കൂടി കോൺഗ്രസ് നേടിയില്ലെന്നു മോദി പരിഹസിച്ചു. നാല് സംസ്ഥാനങ്ങളിലായി പതിറ്റാണ്ടുകളായി കോൺഗ്രസ് അധികാരത്തിനു പുറത്താണ്. കോൺഗ്രസിന്റെ ആദർശം നെഗറ്റീവ് പൊളിറ്റിക്സാണ്. ഇവിഎമ്മിനേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും കുറ്റം പറഞ്ഞുകൊണ്ടിരിക്കുകയാണ്. കോൺഗ്രസ് ഇപ്പോൾ മുസ്ലീം ലീഗ്, മാവോവാദി കോൺഗ്രസ് ആയി മാറി.
കോൺഗ്രസിനെ നയിക്കുന്ന നേതാവ് മറ്റുള്ളവരെ കൂടി നെഗറ്റീവ് രാഷ്ട്രീയത്തിലൂടെ പരാജയപ്പെടുത്തുകയാണെന്നു പറഞ്ഞ് അദ്ദേഹം രാഹുൽ ഗാന്ധിയേയും പരോക്ഷമായി വിമർശിച്ചു. കേരളത്തിലടക്കം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള ഊർജം ബിഹാർ നൽകുന്നുവെന്നും കോൺഗ്രസ് പരാദ പാർട്ടിയാണെന്നും ആർജെഡി ബിഹാറിൽ തകർന്നെന്നും മോദി പറഞ്ഞു.
ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രിയെ ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജെപി നദ്ദ സ്വീകരിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും മോദിക്കൊപ്പം വേദിയിലെത്തി.































