March 7, 2026 10:39 am

പോലീസിനെതിരെ നിയമപോരാട്ടം; നീതി തേടി വ്യവസായി

തൃശൂർ: മകനെയും സ്ഥാപനത്തിലെ ജീവനക്കാരെയും കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കാൻ ശ്രമിച്ച പോലീസുകാർക്കെതിരെ നിയമപോരാട്ടം നടത്തി വിജയം കണ്ടതിൻ്റെ ആത്മവിശ്വാസത്തിലാണ് പട്ടിക്കാട്ടെ പ്രമുഖ വ്യവസായിയും ലാലീസ് ഗ്രൂപ്പ് ഉടമയുമായ കെ.പി.ഔസേഫ്.

പോലീസിൻ്റെ അധികാര ദുർവിനിയോഗത്തിനും പ്രതികാര നടപടികൾക്കും ഇരയായ ഒരു സാധാരണക്കാരൻ്റെ പോരാട്ടമാണിത്. പോലീസിൻ്റെ അതേ നിയമങ്ങളുടെ വഴിയെ സഞ്ചരിച്ചാണ് ഔസേഫ് ഈ നിർണായകമായ വിജയം നേടിയത്.

അടുത്തിടെ കുന്നംകുളം പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഔസേഫിൻ്റെ പോരാട്ടത്തിലൂടെ പീച്ചി പോലീസ് സ്റ്റേഷനിലെ മർദ്ദനത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നത്.ഔസേപ്പിൻ്റെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരും ജീവനക്കാരും തമ്മിലുണ്ടായ ചെറിയ വാക്കുതർക്കമാണ് ഒടുവിൽ മർദ്ദനത്തിലേക്കും പിന്നീട് നിയമയുദ്ധത്തിലേക്കും വഴിമാറിയത്.

സംഭവങ്ങളുടെ തുടക്കം 2023 മേയ് 24-നാണ്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് പാലക്കാട് വണ്ടാഴി സ്വദേശിയായ ദിനേഷും സഹോദരിയുടെ മകനും പട്ടിക്കാട്ടെ ലാലീസ് ഫുഡ് ആൻഡ് ഫൺ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത്. ബിരിയാണി ഓർഡർ ചെയ്ത ശേഷം, സഹോദരിയുടെ മകന് ഭക്ഷണം ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് ഇവർ ജീവനക്കാരുമായി തർക്കത്തിലായി.

ഒടുവിൽ ബാക്കിവന്ന ബിരിയാണി പാഴ്സലായി നൽകാൻ ആവശ്യപ്പെട്ടപ്പോൾ തർക്കം മൂർച്ഛിച്ചു. ഹോട്ടൽ മാനേജർ റോണി ജോണി, ഇടപെട്ടതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ഒടുവിൽ റോണി പോലീസിനെ വിളിച്ചറിയിച്ചു. എന്നാൽ, പോലീസ് സ്ഥലത്തെത്തിയില്ല.

തുടർന്ന്, റോണി പരാതി ഇ മെയിലായി അയച്ചു. പരാതിയുടെ പകർപ്പ് നൽകാനായി വൈകുന്നേരം അഞ്ചുമണിയോടെ റോണിയും ഡ്രൈവർ ലിതിൻ ഫിലിപ്പും പീച്ചി പോലീസ് സ്റ്റേഷനിലെത്തി. അതേസമയം, ഹോട്ടൽ ജീവനക്കാർ തന്നെ മർദ്ദിച്ചെന്നും ബിരിയാണി ദേഹത്തേക്ക് എറിഞ്ഞുവെന്നും ആരോപിച്ച് ദിനേഷും സ്റ്റേഷനിലെത്തിയിരുന്നു.

ഇതോടെ, റോണിയെയും ലിതിനെയും എസ്.എച്ച്.ഒ: പി.എം. രതീഷ് തടഞ്ഞുവെച്ചു. അവർക്കെതിരെ കള്ളക്കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞാണ് ഔസേഫ് മകൻ പോൾ ജോസഫിനൊപ്പം സ്റ്റേഷനിലെത്തുന്നത്.

ഔസേപ്പിൻ്റെ വാക്കുകൾ ഇങ്ങനെ:

“സ്റ്റേഷനിലെത്തിയപ്പോൾ ഞാനും രതീഷും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് റോണിയെയും ലിതിനെയും മകൻ പോളിനെയും ലോക്കപ്പിലടച്ചു. കേസ് ഒത്തുതീർപ്പാക്കാൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ദിനേഷിൻ്റെ സഹോദരിയുടെ പ്രായപൂർത്തിയാകാത്ത മകനെ ഉപദ്രവിച്ചതിന് പോക്സോ കേസെടുക്കുമെന്നും വധശ്രമത്തിന് കേസെടുത്ത് ജാമ്യം കിട്ടാതെ അകത്തിടുമെന്നും ഭീഷണിപ്പെടുത്തി. പോക്സോ ചുമത്തിയാൽ മൂന്നു മാസത്തിനു ശേഷമേ ജാമ്യം ലഭിക്കൂ എന്നും, അതുകൊണ്ട് എത്രയും പെട്ടെന്ന് പരാതിക്കാരനുമായി സംസാരിച്ച് ഒത്തുതീർപ്പാക്കണമെന്നും രതീഷ് ഭീഷണിപ്പെടുത്തി.”

ദിനേഷിൻ്റെ ആവശ്യങ്ങൾ പോലീസിൻ്റെ ഒത്താശയോടെയായിരുന്നെന്ന് ഔസേഫ് ആരോപിക്കുന്നു.അഞ്ചു ലക്ഷം രൂപ നൽകിയാൽ മാത്രമേ പരാതി പിൻവലിക്കൂ എന്ന നിലപാടിലായിരുന്നു ദിനേഷ്. ഇതിൽ മൂന്നു ലക്ഷം രൂപ പോലീസുദ്യോഗസ്ഥർക്കും ബാക്കി രണ്ടു ലക്ഷം രൂപ തനിക്കുമാണെന്ന് ദിനേഷ് പറഞ്ഞതായും ഔസേഫ് പറയുന്നു.

ഈ ആവശ്യം അംഗീകരിച്ച ഔസേഫ് ദിനേഷിനെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ ദിനേഷിന് നാലു ലക്ഷം രൂപ കൈമാറി. എന്നാൽ ദിനേഷ് അഞ്ചു ലക്ഷം രൂപ തന്നെ വേണമെന്ന് നിർബന്ധം പിടിച്ചു. തൻ്റെ സഹോദരി ആശുപത്രിയിലാണെന്നും അതുകൊണ്ട് പണം അത്യാവശ്യമാണെന്നും ദിനേഷ് അറിയിച്ചു. തുടർന്ന് ഒരു ലക്ഷം രൂപ കൂടി നൽകി. വീട്ടിലെ സിസിടിവി ക്യാമറയുടെ മുന്നിൽ വെച്ചാണ് ഔസേഫ് പണം കൈമാറിയത്.

പണം കൈപ്പറ്റിയതിന് ശേഷം ദിനേഷ് സ്റ്റേഷനിലെത്തി പരാതി പിൻവലിച്ചു. ഇതിനു ശേഷമാണ് റോണിയെയും ലിതിനെയും പോളിനെയും അരമണിക്കൂറിന് ശേഷം ലോക്കപ്പിൽ നിന്ന് വിട്ടയച്ചത്.

പിറ്റേദിവസം തന്നെ പോലീസ് അതിക്രമങ്ങളെക്കുറിച്ച് മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി എന്നിവർക്ക് ഔസേഫ് പരാതി നൽകി. എന്നാൽ, നടപടിയുണ്ടാകാത്തതിനെ തുടർന്ന് അദ്ദേഹം സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിച്ചു.

കമ്മീഷൻ്റെ ഉത്തരവിനെ തുടർന്നാണ് ഏകദേശം ഒരു വർഷം മുൻപ് സ്റ്റേഷനകത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സി.ജി.എം. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഈ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുന്നംകുളം സ്റ്റേഷനിലെ മർദ്ദനദൃശ്യങ്ങൾ പുറത്തുവരുന്നത്. സമാനമായ ദുരനുഭവം നേരിട്ടതിൻ്റെ പശ്ചാത്തലത്തിൽ ഔസേഫും തൻ്റെ കൈവശമുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടു. എസ്.എച്ച്.ഒ രതീഷ് കുറ്റക്കാരനാണെന്ന് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടുണ്ടായിട്ടും ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ഔസേഫ് വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News