ഇസ്ലാമാബാദ് : ഇന്ത്യയുടെ ആക്രമണം അവസാനിപ്പിക്കാൻ അമേരിക്കയെ മാത്രല്ല, സൗദി അറേബിയയേയും തങ്ങൾ സമീപിച്ചിരുന്നുവെന്ന് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ വെളിപ്പെടുത്തി.
ആക്രമണം നിർത്താനുള്ള പാകിസ്ഥാൻ്റെ സന്നദ്ധത, ഇന്ത്യയുടെവിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ അറിയിക്കട്ടെ എന്ന് സൗദി രാജകുമാരൻ ഫൈസൽ ബിൻ സൽമാൻ വ്യക്തിപരമായി അന്വേഷിച്ചതായി അദ്ദേഹം പറഞ്ഞു. അങ്ങനെ,വെടി നിർത്തലിലേക്ക് എത്തിയ നയതന്ത്ര നീക്കങ്ങളിൽ അണിയറയിൽ സൗദി അറേബ്യയും പങ്കാളിയായിരുന്നു. ജിയോ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാൻ പ്രത്യാക്രമണം നടത്താൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇന്ത്യയുടെ കൃത്യമായ ആക്രമണങ്ങൾ നൂർ ഖാൻ, ഷോർകോട്ട് വ്യോമതാവളങ്ങൾ ഉൾപ്പെടെയുള്ള പ്രധാന പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതെന്നും ദാർ സ്ഥിരീകരിച്ചു.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണ് ഉപപ്രധാനമന്ത്രിയുടെ വെളിപ്പെടുത്തലെന്നതാണ് ശ്രദ്ധേയം..
ജമ്മു കശ്മീരിലെ പഹൽഗാമിൽ അടുത്തിടെ നടന്ന ആക്രമണത്തിൽ പങ്കെടുത്ത ഭീകരരെ “സ്വാതന്ത്ര്യ സമര സേനാനികൾ” എന്ന് പ്രശംസിച്ചയാളാണ് ഇഷാഖ് ദാർ.