ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ വ്യാജ മതപുരോഹിതന്മാർക്കും സന്യാസിമാർക്കുമെതിരെ സംസ്ഥാനവ്യാപകമായി നടത്തുന്ന ‘ഓപ്പറേഷൻ കാളനേമി’യിൽ ഇരുന്നൂറിലേറെ പേർ കുടുങ്ങി.
ഡെറാഡൂൺ പോലീസ് മാത്രം 111 വ്യാജ ബാബമാരെ അറസ്ററ് ചെയ്തു.’ദേവഭൂമി’ എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിൻ്റെ പവിത്രത സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം എന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.
വിശ്വാസത്തെ ചൂഷണം ചെയ്യുന്ന വ്യാജന്മാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനാണ് ഉത്തരവ്. അറസ്ററിലായ 20 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
വികാസ്നഗറിൽ പ്രാർത്ഥനയുടെ പേരിൽ ആളുകളെ പറ്റിച്ച അബ്ദുൾ റഹ്മാൻ എന്നയാളെ പിടികൂടി. സഹസ്പൂരിൽ, ദീർഘായുസ്സ് വാഗ്ദാനം ചെയ്ത് ആളുകളെ കബളിപ്പിച്ചിരുന്ന ഒരു ‘ചൗഡി ബാബ’യെ പിടികൂടി ജയിലിലടച്ചു.
ബംഗ്ലാദേശ് പൗരനായ റുക്ൻ രകം എന്ന ഷാ ആലത്തെ സഹസ്പൂരിൽ നിന്നാണ് പിടികൂടിയത്. വിദേശകാര്യ മന്ത്രാലയം ഇയാളുടെ പൗരത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ നടന്നുവരികയാണ്.
കൺവാർ യാത്രയുടെ സമയത്ത് തീർത്ഥാടകരുടെയും ആത്മീയ നേതാക്കളുടെയും എണ്ണം വർദ്ധിക്കുന്നതിനാൽ എല്ലാ പോലീസ് സ്റ്റേഷനുകളോടും വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ദേറാദൂൺ എസ്എസ്പി അജയ് സിംഗ് പറഞ്ഞു. ആൾക്കൂട്ടത്തിനിടയിൽ കുറ്റവാളികളായ ആരും ഒളിച്ചിരിപ്പില്ലെന്ന് ഉറപ്പാക്കാൻ പരിശോധനകൾ തുടരുകയാണ്.
ബദരീനാഥ് ധാമിൽ 600 സന്യാസിമാരുടെ വിവരങ്ങൾ പോലീസ് പരിശോധിച്ചു. ബംഗാളിൽ നിന്നുള്ള രണ്ട് പേരെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി. അവരുടെ രേഖകൾ പരിശോധിച്ചുവരികയുമാണ്.
തീർത്ഥാടന കേന്ദ്രത്തിൻ്റെ പവിത്രത നിലനിർത്തുന്നതിനായി പുതുതായി എത്തുന്നവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിവരങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് ബദരീനാഥ് പോലീസ് സ്റ്റേഷൻ ഇൻചാർജ് നവ്നീത് ഭണ്ഡാരി പറഞ്ഞു.
പുരാണങ്ങളിലെ കാളനേമി എന്ന രാക്ഷസനിൽ നിന്നാണ് പോലീസ് നടപടിക്ക് ഈ പേര് ലഭിച്ചത്. സഞ്ജീവനി കണ്ടെത്താനുള്ള ഹനുമാൻ്റെ യാത്രയിൽ ഒരു മുനിയുടെ വേഷത്തിൽ കാളനേമി, ഹനുമാനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ, നിരപരാധികളെ കബളിപ്പിക്കാനും വഞ്ചിക്കാനും മതവേഷം ധരിക്കുന്നവരെ തുറന്നുകാട്ടാനാണ് ‘ഓപ്പറേഷൻ കാളനേമി’ ലക്ഷ്യമിടുന്നതത്രെ.
അറസ്റ്റിലായ പലരും വ്യാജമായ ആചാരങ്ങളും ജ്യോതിഷ സേവനങ്ങളും ആത്മീയ ചികിത്സകളും വാഗ്ദാനം ചെയ്ത് സ്ത്രീകളെയും യുവാക്കളെയും ചൂഷണം ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ചിലർ ദാമ്പത്യ പ്രശ്‌നങ്ങൾ മാറ്റാനോ അസുഖങ്ങൾ ഭേദമാക്കാനോ മാന്ത്രിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല, യഥാർത്ഥ ആത്മീയ പ്രവർത്തകരുടെ സൽപ്പേരിന് കളങ്കം വരുത്തുകയും ചെയ്യുന്നുവെന്ന് പോലീസ് പറയുന്നു>
സംശയാസ്പദമായ പെരുമാറ്റങ്ങൾ റിപ്പോർട്ട് ചെയ്യാനും വ്യാജ വാഗ്ദാനങ്ങളിൽ വീഴാതിരിക്കാനും സർക്കാർ അഭ്യർത്ഥിച്ചു.