ന്യൂഡൽഹി : ശ്രീലങ്കയിലും ബംഗ്ലാദേശിലും നടന്നതിന് സമാനമായ സംഭവങ്ങളാണ് ഇപ്പോൾ നേപ്പാളിലും അരങ്ങേറുന്നത്. വ്യക്തമായ നേതൃത്വമോ പ്രത്യയശാസ്ത്രപരമായ പിന്തുണയോ ഇല്ലാതെ ജനങ്ങൾ, പ്രത്യേകിച്ച് യുവാക്കൾ, തെരുവിലിറങ്ങി ഭരണകൂടത്തെ താഴെയിറക്കുന്നു.
ഈ മൂന്ന് രാജ്യങ്ങളിലും നടന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ ഇടപെടലുകൾ ഉണ്ടായതായി ആരോപണങ്ങളുണ്ട്. ശ്രീലങ്കയിലെ സമരങ്ങൾക്കും ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങൾക്കും പിന്നിൽ അമേരിക്കയുടെ ഇടപെടലുണ്ടെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആരോപിച്ചിരുന്നു.
നേപ്പാളിലെ പ്രതിഷേധങ്ങൾക്കും പിന്നിൽ വിദേശ ഇടപെടലുണ്ടെന്നാണ് ആരോപണം. നിലവിൽ ചൈനയോട് അടുപ്പം പുലർത്തുന്ന നേപ്പാൾ സർക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക ഈ പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകുന്നതായി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
എന്നാൽ, ഈ ആരോപണങ്ങൾക്കപ്പുറം ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ നേരിട്ട ജനങ്ങളുടെ കടുത്ത അതൃപ്തിയാണ് ഈ ഭരണമാറ്റങ്ങളുടെ പ്രധാന കാരണം. ഈ അതൃപ്തിയെ മറികടക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെട്ടതാണ് പ്രതിഷേധങ്ങൾ ആളിക്കത്താൻ കാരണമായത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യയുടെ അയൽരാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ നടന്ന ഭരണമാറ്റങ്ങൾക്ക് ഒരേ സ്വഭാവമാണുള്ളത്. മൂന്ന് രാജ്യങ്ങളിലും ജനകീയ പ്രക്ഷോഭങ്ങളെ തുടർന്നാണ് ഭരണാധികാരികൾക്ക് അധികാരം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നത്.
മൂന്നിടത്തും പ്രതിഷേധങ്ങൾ ആരംഭിക്കുന്നത് ചെറിയ രീതിയിലാണ്. എന്നാൽ, അഴിമതി, സ്വജനപക്ഷപാതം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിലുള്ള ജനങ്ങളുടെ അതൃപ്തി കാരണം ഈ പ്രതിഷേധങ്ങൾ അതിവേഗം വലിയ ജനകീയ പ്രക്ഷോഭങ്ങളായി മാറുന്നു.
തുടർന്ന്, അക്രമസംഭവങ്ങളും പൊതുമുതൽ നശിപ്പിക്കലും ഉണ്ടാകുന്നു. ഈ പ്രക്ഷോഭങ്ങളെല്ലാം ശക്തി പ്രാപിക്കുന്നതിൽ സമൂഹ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. അതുപോലെ, ഈ പ്രതിഷേധങ്ങൾ ആളിക്കത്തിക്കുന്നതിൽ ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും പ്രധാന കാരണമാണ്.

2022-ൽ ശ്രീലങ്കയിലെ രാജപക്‌സെ ഭരണകൂടം തകർന്നടിഞ്ഞത് ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ്. അമിതമായ പണപ്പെരുപ്പം, ഇന്ധനം, പാചകവാതകം, മറ്റ് അവശ്യസാധനങ്ങൾ എന്നിവയുടെ ക്ഷാമം, പതിവായ വൈദ്യുതി മുടക്കം എന്നിവ ജനജീവിതം ദുസ്സഹമാക്കി. ഇതിനുപുറമെ, രാജപക്‌സെ കുടുംബത്തിനെതിരെയുള്ള അഴിമതി ആരോപണങ്ങളും സ്വജനപക്ഷപാതവും ജനങ്ങളുടെ രോഷം വർദ്ധിപ്പിച്ചു.
2022 മാർച്ചിൽ ആരംഭിച്ച പ്രതിഷേധങ്ങൾ ക്രമേണ അക്രമാസക്തമായി. ഭരണകൂടം ഏപ്രിൽ ഒന്നിന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധം തണുപ്പിച്ചില്ല. പ്രതിഷേധങ്ങൾ നിയന്ത്രിക്കാൻ സർക്കാർ സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത് കൂടുതൽ ജനരോഷത്തിന് കാരണമായി.
സ്ഥിതിഗതികൾ ശാന്തമാക്കാൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഒഴികെയുള്ള മന്ത്രിമാർ രാജിവച്ചു. എന്നാൽ, ഏപ്രിൽ 19-ന് രാംബുക്കാനയിൽ ഇന്ധനത്തിനായി കാത്തുനിന്ന പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പ്പിൽ ഒരാൾ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ ജനങ്ങളുടെ മനോഭാവം സർക്കാരിനെതിരെ കൂടുതൽ ശക്തമായി.
പ്രതിഷേധങ്ങൾ അതിരുകടന്നതോടെ മെയ് ഒമ്പതിന് മഹിന്ദ രാജപക്‌സെ രാജിവച്ചു. റനിൽ വിക്രമസിംഗെയെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചെങ്കിലും പ്രതിഷേധക്കാർ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് സമരം തുടർന്നു. പോലീസ് വെടിവയ്ക്കാൻ ഉത്തരവിട്ടെങ്കിലും ജനങ്ങൾ പിന്തിരിഞ്ഞില്ല. ഒടുവിൽ ജൂലൈ 13-ന് ജനക്കൂട്ടം കൊളംബോയിലെ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചുകയറി. ഇതേത്തുടർന്ന് ഗോതബയ രാജപക്‌സെ മാലിദ്വീപിലേക്കും പിന്നീട് സിംഗപ്പൂരിലേക്കും പലായനം ചെയ്തു.
2024-ൽ ബംഗ്ലാദേശിൽ വിദ്യാർത്ഥികൾ നടത്തിയ ശക്തമായ പ്രക്ഷോഭമാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണത്തിന് അന്ത്യം കുറിച്ചത്. സർക്കാർ ജോലികളിൽ സ്വാതന്ത്ര്യസമര സേനാനികളുടെ പിൻഗാമികൾക്ക് 30% ക്വാട്ടാ സമ്പ്രദായം പുനഃസ്ഥാപിച്ചതാണ് പ്രതിഷേധത്തിന് പ്രധാന കാരണം.
ഇത് മെറിറ്റ് അടിസ്ഥാനത്തിൽ ജോലി ലഭിക്കുന്ന വിദ്യാർത്ഥികളുടെ അവസരങ്ങൾ കുറയ്ക്കുന്നതായി അവർക്ക് തോന്നി. ഇതിനുപുറമെ, സാമ്പത്തിക പ്രതിസന്ധി, വ്യാപകമായ അഴിമതി, മനുഷ്യാവകാശ ലംഘനങ്ങൾ, സഭക്കാരന്‍റെ ഏകാധിപത്യപരമായ നയങ്ങൾ എന്നിവയും ജനങ്ങളിൽ അതൃപ്തി വർദ്ധിപ്പിച്ചു.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രതിഷേധക്കാരെ ‘റസാക്കർമാരുടെ കുട്ടികൾ’ എന്ന് വിശേഷിപ്പിച്ചത് ജനരോഷം ആളിക്കത്തിച്ചു. ഇതിന് മറുപടിയായി ‘റസാക്കർ, റസാക്കർ’ എന്ന മുദ്രാവാക്യം വിദ്യാർത്ഥികൾ ഏറ്റെടുത്തു. പ്രതിഷേധക്കാർക്കെതിരെ ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത് സ്ഥിതി കൂടുതൽ വഷളാക്കി. ജൂലൈ 19-ന് സർക്കാർ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. എന്നാൽ, പ്രതിഷേധം ശക്തമായി തുടർന്നതോടെ ഓഗസ്റ്റ് 4 മുതൽ നിസ്സഹകരണ സമരം ആരംഭിച്ചു.
സമരം അക്രമാസക്തമായപ്പോൾ ജനക്കൂട്ടം പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും വീടുകൾക്ക് തീയിട്ടു. സ്ഥിതിഗതികൾ നിയന്ത്രിക്കാനാകാതെ വന്നതോടെ ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഹസീനക്ക് അഭയം നൽകിയത് പിന്നീട് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് കാരണമായി.































