നാഗ്പുർ : ഞാനോ മറ്റാരെങ്കിലുമോ 75 വയസ്സാല്‍ വിരമിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് വ്യക്തമാക്കി.
75 വയസ്സായാല്‍ വിരമിക്കണമെന്ന പ്രസ്താവന തിരുത്തുകയായിരുന്നു അദ്ദേഹം. താന്‍ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും ആര്‍എസ്എസ് പറയുന്നതുപോലെയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു.
75 വയസ്സായാല്‍ വിരമിച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി വഴിമാറിക്കൊടുക്കണമെന്ന മോഹന്‍ ഭാഗവതിന്റെ പരാമർശം വൻ വിവാദമായിരുന്നു.
അദ്ദേഹം ഉദ്ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ ആണെന്ന് ചൂണ്ടിക്കാട്ടി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം രംഗത്ത് വന്നത് വിവാദത്തിന് തിരികൊളുത്തി.
നാഗ്പുരില്‍, ആര്‍എസ്എസ് നേതാവായിരുന്ന മോറോപന്ത് പിംഗ്ലയെ പറ്റിയുള്ള പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് പ്രായപരിധി പരാമര്‍ശം മോഹന്‍ ഭാഗവത് നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ സെപ്റ്റംബറില്‍ 75 വയസ്സ് തികയുന്ന പശ്ചാത്തലത്തിൽ പരാമര്‍ശത്തിന് രാഷ്ട്രീയ പ്രാധാന്യം കൈവരുകയും ചെയ്തു. നിങ്ങള്‍ക്ക് 75 വയസ്സ് തികഞ്ഞാല്‍ അതിനര്‍ത്ഥം നിങ്ങള്‍ നിര്‍ത്തി മറ്റുള്ളവര്‍ക്ക് വഴിയൊരുക്കണം, എന്നാണ് ഭാഗവത് പറഞ്ഞത്.
75 വയസ്സ് തികഞ്ഞ് ഷാള്‍ നല്‍കി ആദരിക്കുകയാണെങ്കില്‍, അതിനര്‍ഥം നിങ്ങള്‍ക്ക് വയസ്സായി മാറിക്കൊടുത്ത് മറ്റുള്ളവര്‍ക്ക് വഴിയൊരുക്കുക എന്ന് മോറോപന്ത് പിംഗ്ലെ പറഞ്ഞത് ഓര്‍മപ്പെടുത്തിയാണ് ഭാഗവതിന്റെ പരാമര്‍ശം.
രാഷ്ട്രസേവനത്തോടുള്ള സമര്‍പ്പണം ഉണ്ടായിരുന്നിട്ടും, പ്രായമായി എന്ന് തിരിച്ചറിഞ്ഞ് മാന്യമായി പിന്മാറണമെന്നതില്‍ മൊറോപാന്ത് വിശ്വസിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.































