കൊച്ചി: മോഹൻലാൽ ചിത്രങ്ങളായ ‘കീർത്തിചക്ര’,’കുരുക്ഷേത്ര’ എന്നിവയുടെ സാമ്പത്തിക വിജയത്തെക്കുറിച്ചും സിനിമാ നിർമ്മാണവേളയിൽ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട സമ്മർദ്ദങ്ങളെക്കുറിച്ചും ചലച്ചിത്ര സംവിധായകൻ മേജർ രവി കൗതുകകരമായ ചില വെളിപ്പെടുത്തലുകൾ നടത്തി.
‘കീർത്തിചക്ര’എന്ന സിനിമ 15 കോടി രൂപയുടെ ലാഭം നേടിയപ്പോൾ, ‘കുരുക്ഷേത്ര’യും ‘പിക്കറ്റ് 43’യും നാല് കോടി രൂപ വീതം ലാഭമുണ്ടാക്കിയ ചിത്രങ്ങളായിരുന്നു.

എന്നാൽ, താൻ സംവിധാനം ചെയ്ത മറ്റ് രണ്ട് സിനിമകൾക്ക് രണ്ട് കോടി രൂപ വീതം ലാഭം ലഭിച്ചിട്ടും അവയെ തനിക്ക് ഹിറ്റുകളായി കണക്കാക്കാൻ കഴിയില്ലെന്നും മേജർ രവി കൂട്ടിച്ചേർത്തു. കാരണം, നിർമ്മാതാക്കൾക്ക് പണം മാത്രമാണ് പ്രധാനം. എന്നാൽ ഒരു സംവിധായകനെ സംബന്ധിച്ച് സിനിമയുടെ കലാപരമായ നിലവാരവും വിജയത്തിന് പ്രധാനമാണ്.

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നിർമ്മാതാക്കളുടെ സമ്മർദ്ദത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. തന്‍റെ സിനിമകൾ പരാജയപ്പെട്ടതിന് പിന്നിൽ നിർമ്മാതാക്കളുടെ ഇടപെടലുകളും ചില സാങ്കേതിക പ്രശ്നങ്ങളും കാരണമായെന്ന് മേജർ രവി സൂചിപ്പിച്ചു.

‘കാണ്ഡഹാർ’ എന്ന സിനിമയിൽ നടൻ ഗണേഷ് വെങ്കട്ട്രാമനെ അഭിനയിപ്പിച്ചത് നിർമ്മാതാവിൻ്റെ നിർബന്ധം മൂലമായിരുന്നു. ആ കഥാപാത്രം നരേനെക്കൊണ്ട് ചെയ്യിക്കാമെന്ന് നിർദ്ദേശിച്ചെങ്കിലും നിർമ്മാതാവ് അത് അംഗീകരിച്ചില്ല. ഗണേഷിന് ഒരു കമാൻഡോ ലുക്ക് ഇല്ലെന്നും സ്ത്രൈണ ഭാവമാണെന്നും പറഞ്ഞിട്ടും നിർമ്മാതാവ് വഴങ്ങിയില്ല. ഈ തീരുമാനം സിനിമയുടെ വിജയത്തെ ബാധിച്ചു.
‘1971 ബിയോണ്ട് ബോർഡേഴ്‌സ്’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് നേരിട്ട വെല്ലുവിളികളും മേജർ രവി പങ്കുവെച്ചു. 10 കോടി രൂപ മുടക്കിയാണ് ചിത്രം നിർമ്മിച്ചത്. ഷൂട്ടിംഗിനായി ഒരു ടാങ്ക് ഒരു ദിവസം ഉപയോഗിക്കാൻ 20 ലക്ഷം രൂപ വാടക നൽകേണ്ടിയിരുന്നു.

എന്നാൽ, താൻ സൗജന്യമായി 20 ടാങ്കുകൾ സംഘടിപ്പിച്ചു. എന്നിട്ടും, സിനിമയുടെ ക്യാമറാമാൻ സഹകരിക്കാതിരുന്നതിനാൽ ചിത്രം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
36 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കാൻ നിർബന്ധിച്ചു, ഇത് ക്യാമറാമാന് ഇഷ്ടപ്പെട്ടില്ല. തുടർന്ന്, സിനിമ റിലീസ് ചെയ്തപ്പോൾ അതിന്‍റെ അവസാന ഭാഗം കറുത്ത നിറത്തിലായിരുന്നു.ഫസ്റ്റ് കോപ്പി കാണാതെയാണ് സിനിമ റിലീസ് ചെയ്തത്. ഇത് നിർമ്മാതാക്കളുടെ സമ്മർദ്ദം കാരണമായിരുന്നു. എല്ലാ സിനിമകളും വിജയിപ്പിക്കാൻ കഴിയില്ലെന്നും, ‘കാണ്ഡഹാർ’ പോലുള്ള വലിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടു പോലും തനിക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.































