തിരുവനന്തപുരം: ഇ.കെ. നായനാർ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി. ജെ .ജോസഫ്, മന്ത്രിസഭ അറിയാതെ സംസ്ഥാനത്ത് ആദ്യമായി സ്വകാര്യ എൻജിനീയറിങ് കോളേജുകൾ അനുവദിച്ചത് പിൻവാതിലൂടെ ആയിരുന്നോ ? ആയിരുന്നു എന്നാണ് അന്നത്തെ വിദ്യാഭ്യാസ സെക്രട്ടറിയും പിന്നീട് കേന്ദ്ര മന്ത്രിയുമായ അൽഫോൻസ് കണ്ണന്താനത്തിൻ്റെ വെളിപ്പെടുത്തൽ. അത് കണ്ടില്ലെന്ന് നടിക്കുകയാണ് സി പി എം എന്ന് കേരള കൗമുദി പൊളിററിക്കൽ എഡിററർ ആയിരുന്ന ബി.പി. പവനൻ ഫേസ്ബുക്കിൽ കുറിപ്പിട്ടു.
ആ കുറിപ്പ് ഇങ്ങനെ:
കണ്ണന്താനം പറയാത്ത കഥ…
—–
നാഷണൽ ഹൈവേ പഞ്ചവടിപ്പാലമായി പൊളിഞ്ഞു വീഴുന്നതിൻ്റെ ബഹളത്തിനിടയിൽ എന്നെ രസിപ്പിച്ച ഒരു വാർത്ത പത്രങ്ങളിൽ വെണ്ടക്കാ ഹെഡ്ഡിംഗിൽ വന്നിരുന്നു. രണ്ടായിരത്തി ഒന്നിൽ, ഇ.കെ. നായനാരുടെ മന്ത്രിസഭാ കാലത്ത് സംസ്ഥാനത്ത് ആദ്യമായി സ്വകാര്യ എൻജിനീയറിങ് കോളേജുകൾ അനുവദിച്ചത് കള്ളക്കടത്തിലൂടെയായിരുന്നു എന്ന അൽഫോൻസ് കണ്ണന്താനത്തിൻ്റെ വെളിപ്പെടുത്തലാണ് അത്.
സത്യമാണ്. പരമമായ സത്യം. പക്ഷേ വെളിപ്പെടുത്തൽ എന്ന് പറയാനാവില്ല. അന്ന് വൻ വിവാദം സൃഷ്ടിക്കുകയ മന്ത്രിസഭയെ പിടിച്ചു കുലുക്കുകയും ചെയ്ത സംഭവം പുതിയ വെളിപ്പെടുത്തൽ അല്ലല്ലോ? ആ സംഭവത്തിൻ്റെ വിവരണം മാത്രമാണ് കണ്ണന്താനം ഇപ്പോൾ പുസ്തകത്തിൽ എഴുതുന്നത്.
എന്നാൽ കണ്ണന്താനം പറയാത്ത ഒരു അനുബന്ധ കഥയുണ്ട് അതിൽ. ഈ വിവാദത്തെ തുടർന്ന് അന്ന് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ വത്തിക്കാനായിരുന്ന പശ്ചിമ ബംഗാളിൽ സ്വകാര്യ മേഖലയിൽ എൻജിനീയറിംഗ് കോളേജുകൾ ഉണ്ടോ എന്ന് നേരിട്ട് അന്വേഷിച്ചറിയാൻ ഇടതു മുന്നണി ഘടക കക്ഷികളുടെ ഒരു പ്രതിനിധി സംഘത്തെ കൊൽക്കത്തക്ക് അയച്ചു എന്നതാണ് ആ കഥ.
ആ സംഘത്തിൻ്റെ നേതാവ് ആരായിരുന്നെന്ന് അറിയാമോ? ഇപ്പോഴത്തെ സി.പി.എം ജനറൽ സെക്രട്ടറി സാക്ഷാൽ എം.എ. ബേബി. മാത്രല്ല, ഇന്ന് യു.ഡി.എഫിൻ്റെ തീപ്പൊരി നേതാവായ എൻ.കെ. പ്രേമചന്ദ്രനും ഉണ്ടായിരുന്നു ആ സംഘത്തിൽ. അന്ന് പ്രേമൻ, വിപ്ലവകാരികളോടൊപ്പം ഇടതുമുന്നണിയിലായിരുന്നു.
കഥ ഇങ്ങനെ: സ്വകാര്യ മേഖലയിൽ എൻജിനീയറിംഗ് കോളേജുകളോ മെഡിക്കൽ കോളേജുകളോ ആരംഭിച്ചാൽ ആകാശം പൊട്ടിപ്പൊളിഞ്ഞ് വീഴുമെന്ന് കമ്യൂണിസ്റ്റുകാരും ഇടതുപക്ഷ ബുദ്ധിജീവികളും വിശ്വസിച്ചിരുന്ന കാലം. വിദ്യാഭ്യാസ കച്ചവടത്തോട് കഠിനമായ വിരോധമുണ്ടായിരുന്നതിനാലാണത്.
അന്ന് കേരളത്തിൽ ആകെ ഉണ്ടായിരുന്നത് മൂന്നോ നാലോ മെഡിക്കൽ കോളേജുകളും പതിമൂന്ന് എൻജിനീയറിംഗ് കോളേജുകളും മാത്രം. അത് ആർക്ക് തികയാനാണ്.?പിള്ളാർക്ക് മെഡിസി നോ എൻജിനീയറിംഗോ പഠിക്കണമെങ്കിൽ തമിഴ്നാട്ടിലേക്കോ കർണ്ണാടകത്തിലേക്കോ പോകണം. അവിടങ്ങളിലാകട്ടെ കേരളത്തിൻ്റെ അതിർത്തിയോട് ചേർന്ന് പെട്ടിക്കടകൾ പോലെ നൂറുകണക്കിനാണ് സ്വകാര്യ എൻജിനീയറിംഗ് കോളേജുകൾ തുറന്നു വച്ചിരുന്നത്. മലയാളി കുട്ടികളെ പിടിക്കാൻ.
ലക്ഷക്കണക്കിന് കുട്ടികളായിരുന്നു അന്ന് അങ്ങോട്ട് ഒഴുകിയിരുന്നത്. അങ്ങനെ കേരളത്തിൽ നിന്ന് കുട്ടികൾ അന്യനാട്ടിൽ പോയി വിദ്യാഭ്യാസ കച്ചവടത്തിൽ ഏർപ്പെടുന്നതിനോട് നമുക്ക് എതിർപ്പില്ലായിരുന്നു. കച്ചവടം കഴിഞ്ഞ് സർട്ടിഫിക്കറ്റുമായി തിരിച്ചു വന്നാൽ ഇവിടെ സർക്കാരിൽ തന്നെ നല്ല ജോലിയും കൊടുക്കുമായിരുന്നു. അതിനൊന്നും ഒരു കുഴപ്പവുമില്ല. പക്ഷേ ഇവിടെ, കേരളത്തിൻ്റെ മണ്ണിൽ കച്ചവടം പാടില്ല. അതായിരുന്നു നിർബന്ധം.
അതേ സമയം നഴ്സറി മുതൽ പ്ലസ്ടു വരെ സ്വകാര്യ മേഖല പടർന്ന് പന്തലിച്ച് പൂവും കായുമായി കേരളത്തിൽ നിൽപ്പുണ്ടായിരുന്നു. അവിടെ നല്ല ഒന്നാന്തരം കച്ചവടവുമുണ്ട്. അതിലും നമുക്ക് കുഴപ്പമില്ല. പ്രൊഫഷണൽ മേഖലയിൽ പാടില്ല. കട്ടായം.
അങ്ങനെയിരിക്കെയാണ് വിപ്ലവ കൂടാരത്തിലെ വിപ്ലവകാരി അല്ലാത്ത പി.ജെ. ജോസഫ് പണി പറ്റിച്ചത്. രഹസ്യമായി 32 എഞ്ചിനീയറിംഗ് കോളേജുകൾക്ക് എൻ.ഒ.സി നൽകി. കണ്ണന്താനം പറയുന്നു അദ്ദേഹമാണ് ചെയ്തതെന്ന്. ഏതായാലും നടന്നു. അന്ന് ഇന്നത്തെപ്പോലെ അല്ല.
ഇടതുപക്ഷ ഏകോപന സമിതി എന്നൊന്ന് ഉണ്ടായിരുന്ന കാലം. പക്ഷേ അവരറിഞ്ഞില്ല. ഘടക കക്ഷികൾ അറിഞ്ഞില്ല. മന്ത്രിസഭ അറിഞ്ഞില്ല. മുഖ്യമന്ത്രി അറിഞ്ഞില്ല. മുന്നണിയെ നയിക്കുന്ന സി.പി.എമ്മും അറിഞ്ഞില്ല. (മുഖ്യമന്ത്രിയെ പാർട്ടി നിയന്ത്രിക്കുന്ന കാലമായിരുന്നു അത്. എന്നിട്ടും അറിഞ്ഞില്ല.) അതായിരുന്നു പി.ജെ. ജോസഫിൻ്റെ വിപ്ലവം.
ഒടുവിൽ സംഗതി ലീക്കായതോടെ ഭൂകമ്പമായി. മന്ത്രിസഭ യോഗം ചേർന്നു. പനി എന്ന് പറഞ്ഞു പി.ജെ. ജോസഫ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തില്ലെന്നാണ് ഓർമ്മ. പകരം ഭീഷണി ചെന്നു. എൻ.ഒ.സി റദ്ദാക്കിയാൽ പി.ജെ. ജോസഫ് രാജി വയ്ക്കും.. അദ്ദേഹത്തിൻ്റെ കേരള കോൺഗ്രസ് മുന്നണി വിട്ടെന്നും വരും. അത്രയൊന്നും താങ്ങാൻ ഇടതു മുന്നണിക്ക് കഴിയുമായിരുന്നില്ല. തിരഞ്ഞെടുപ്പാണ് തൊട്ടു മുന്നിൽ.
പി.ജെ. ജോസഫ്
അതോടൊപ്പം പി.ജെ. ജോസഫ് മറ്റൊരു വെടി കൂടി പൊട്ടിച്ചു. പശ്ചിമ ബംഗാളിൽ സ്വകാര്യ എൻജിനീയറിംഗ് കോളേജുകൾ ഉണ്ട്. പിന്നെ എന്തുകൊണ്ട് കേരളത്തിൽ പാടില്ല?
മർമ്മത്തേറ്റ അടിയായിരുന്നു അത്. സി.പി.എമ്മിൻ്റെയും ഇടതുപക്ഷത്തിൻ്റെയും ഹെഡ് ഓഫീസായിരുന്നല്ലോ അന്ന് പശ്ചിമ ബംഗാൾ. അവിടെ ഉണ്ടെങ്കിൽ പിന്നെ അപ്പീലില്ല. പക്ഷേ പി.ജെ. ജോസഫ് പറയുന്നത് വിശ്വസിക്കാൻ കേരളത്തിലെ സി.പി.എമ്മുകാർക്ക് കഴിഞ്ഞില്ല.
നമ്മുടെ സ്വന്തം പശ്ചിമ ബംഗാളിൽ അങ്ങനെ വരാൻ ഒരു വഴിയുമില്ലെന്നായിരുന്നു നേതാക്കളുടെ വാദം. ഇന്നത്തെ താരങ്ങളായ അന്നത്തെ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് പുത്തലത്ത് ദിനേശൻ, സെക്രട്ടറി എൻ.ബി. രാജേഷ് തുടങ്ങിയവരും പശ്ചിമ ബംഗാളിൽ സ്വകാര്യ എൻജിനീയറിംഗ് കോളേജ് ഇല്ല എന്നാണ് വാദിച്ചത്. തർക്കം മുറുകിയതോടെയാണ് നേരിട്ട് അവിടെ പോയി നോക്കാൻ ഇടതു മുന്നണി ഘടക കക്ഷികളുടെ കമ്മറ്റിയെ നിയോഗിച്ചത്. എം.എ. ബേബിയെ അതിൻ്റെ തലവനാക്കുകയു ചെയ്തു.
ബി.വി. പവനൻ
ഇന്ന് ഓർക്കുമ്പോൾ ചിരിക്കാതെ എന്താ ചെയ്യുക ? വെറുതെ കൊൽക്കത്തയ്ക്ക് ഒന്ന് ഫോൺ ചെയ്താൽ കിട്ടുന്ന വിവരത്തിന് വേണ്ടിയാണ് ഒരു കമ്മറ്റി’ രൂപീകരിച്ച് വിമാനം കയറ്റി വിട്ടത്. കമ്മറ്റി കൊൽക്കത്തയ്ക്ക് പോയതായി ഓർമ്മയുണ്ട്. റിപ്പോർട്ട് എന്താണെന്ന് അറിയില്ല. അതിന് മുൻപ് തിരഞ്ഞെടുപ്പു വന്നു. ആ റിപ്പോർട്ട് എന്തായാലും കേരളത്തിൽ സ്വകാര്യ മേഖലയിൽ പ്രൊഫഷണൽ കോളേജുകൾ പിന്നീട് യാഥാർത്ഥ്യമായി. പശ്ചിമ ബംഗാളിൽ സി. പി.എം തകർന്നടിയുകയും ചെയ്തു.
ചരിത്രത്തിൽ കമ്യൂണിസ്ററുകാരൂം ഇടതുമുന്നണിയും കാണിച്ചു കൂട്ടിയ വിഡ്ഡിത്തരങ്ങളിൽ ഒന്നു മാത്രമായി ഈ സംഭവം നില നിൽക്കുന്നു.