കൊച്ചി: ലയണൽ മെസ്സി കളിക്കുമെന്ന് അവകാശപ്പെട്ടിരുന്ന കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയം നവീകരണത്തിന് ശേഷം അതിന്റെ അവകാശം വേണമെന്ന് സ്പോൺസറായ റിപ്പോർട്ടർ ടി വി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ ആവശ്യപ്പെട്ടു .
അർജന്‍റീന മത്സരത്തിനു ശേഷവും സ്റ്റേഡിയത്തിൽ അവകാശം വേണമെന്ന ആവശ്യം വിശാല കൊച്ചി വികസന അതോറിറ്റി ( ജിസിഡിഎ) തള്ളി. ഒരു മത്സരത്തിന് മാത്രമാണ് സ്റ്റേഡിയം വിട്ടുനൽകിയതെന്നും മറ്റൊരു കരാറുമില്ലെന്നും ആർക്കും എന്തും ആവശ്യപ്പെടാമല്ലോയെന്നും എന്ന് ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻ പിള്ള പറഞ്ഞു.

വീണ്ടും മത്സരം കൊണ്ടുവന്നാൽ പരിഗണന മാത്രം നൽകാമെന്ന നിലപാടിലാണ് ജി സി ഡി എ . വിവിഐപി ഗാലറികൾ, ലൈറ്റിങ്, സ്റ്റേഡിയം ബലപ്പെടുത്തൽ, പുറമേയുള്ള അറ്റകുറ്റപ്പണികൾ എല്ലാം ഉടൻ പൂർത്തിയാക്കും, അർജൻറീനയുടെ മത്സരത്തിനുശേഷം മറ്റ് രാജ്യാന്തര മത്സരങ്ങൾക്കും സ്റ്റേഡിയം ഉപയോഗിക്കാം തുടങ്ങിയവയായിരുന്നു സ്പോൺസറുടെ അവകാശവാദങ്ങൾ.
എന്നാൽ സ്റ്റേഡിയത്തിൽ തുടർന്നും അവകാശം വേണമെന്ന ആവശ്യവും സ്പോൺസർ സർക്കാറിനു മുന്നിൽ വച്ചിരുന്നു. ജി സി ഡി എ അത് തള്ളുകയും ചെയ്തിരുന്നു.
നവംബറിൽ കളി നടക്കില്ലെന്ന് ഉറപ്പായതോടെ കലൂർ സ്റ്റേഡിയത്തിന്റെ നവീകരണവും താളം തെറ്റി. പ്രതിദിനം രണ്ടായിരം തൊഴിലാളികളെ വച്ച് നവീകരണം വേഗത്തിലാക്കും എന്നായിരുന്നു സ്പോൺസറുടെ പ്രഖ്യാപനമെങ്കിലും സ്റ്റേഡിയത്തിന് സമീപത്തെ മരം വെട്ടിയതും അരമതിലും മെറ്റൽ നിരത്തിയതുമാണ് നിലവിൽ പൂർത്തിയായ പണി.

റിപ്പോർട്ടർ ടി വി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ
നവംബറിൽ രാജ്യാന്തര സൗഹൃദമത്സരം കളിക്കാൻ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്കില്ലെന്ന് ഉറപ്പായിരുന്നു. നവംബറിലെ മത്സരം അംഗോളയിലാണു നടക്കുകയെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) സ്ഥിരീകരിച്ചു.
ലയണൽ മെസ്സി നായകനായ ടീം നവംബർ 17ന് ഓസ്ട്രേലിയയുമായി കൊച്ചി സ്റ്റേഡിയത്തിൽ സൗഹൃദമത്സരം കളിക്കുമെന്ന തരത്തിൽ സർക്കാരും സ്പോൺസറും നടത്തിവന്ന പ്രഖ്യാപനങ്ങളാണ് ഇതോടെ പൊളിഞ്ഞത്.
ഓസ്ട്രേലിയയുടെ നവംബറിലെ സൗഹൃദ മത്സരങ്ങൾ കൊളംബിയ, വെനസ്വേല ടീമുകൾക്കെതിരെ യുഎസിൽ നടക്കുമെന്ന് ഫുട്ബോൾ ഓസ്ട്രേലിയയും പ്രഖ്യാപിച്ചിട്ടുണ്ട്.
കൊച്ചി സ്റ്റേഡിയത്തിന് ഫിഫയുടെ അനുമതി ലഭിക്കാനുള്ള കാലതാമസമാണ് മത്സരം മാറ്റാനുള്ള കാരണമെന്ന് സ്പോൺസർ പറയുന്നു.































