തിരുവനന്തപുരം: ജനാഭിപ്രായം എതിരായതിനെ തുടർന്ന്, ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച ‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ട് കേസിൽ നിന്ന് സി പി എമ്മും സർക്കാരും തലയൂരുന്നു.
കേസുമായി മുന്നോട്ട് പോകേണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് എഡിജിപി നിർദ്ദേശം നൽകി. പാട്ടിൻെറ അണിയറ പ്രവർത്തകർക്കെതിരെ എടുത്ത കേസിലെ തുടർ നടപടി മരവിപ്പിക്കും. പാട്ട് നീക്കം ചെയ്യരുതെന്ന് മെറ്റയോട് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ഈ പാട്ടിനെതിരെ കേസെടുത്തതിൽ സർക്കാറിനെതിരെ ഉയർന്നത് വ്യാപക പ്രതിഷേധമാണ്. തിരുവാഭരണ പാത സംരക്ഷണ സമിതി ഭാരവാഹി നൽകിയ പരാതിയിൽ പാട്ടിന്‍റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുത്തത് ഇടതു മുന്നണി കേന്ദ്രങ്ങളെ പോലും അമ്പരപ്പിച്ചു.
ആദ്യ കേസിന് പിന്നാലെ പാട്ടിനെതിരെ വിവിധ ജില്ലകളിൽ സിപിഎം നേതാക്കൾ അടക്കം കൂട്ട പരാതി നൽകി. ആദ്യ കേസിൽ കൈ പൊള്ളിയതോടെ ഒടുവിൽ എല്ലാം കെട്ടിപ്പൂട്ടുകയാണ്.
ഇനി കേസ് വേണ്ടെന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കേസ് നിലനിൽക്കില്ല തിരിച്ചടിയാകുമെന്ന് ഉന്നത പൊലീസുദ്യോഗസ്ഥർ ഉള്‍പ്പെടെ മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ ഉന്നതങ്ങളിലെ ഇടപെടലാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസെടുക്കാൻ കാരണം. കോടതിയിൽ തിരിച്ചടി ഭയന്ന് അന്വേഷണ സംഘം ഒരടിപോലും മുന്നോട്ടുവച്ചില്ല. പാട്ടു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മെറ്റക്കും യൂട്യൂബിനും കത്ത് തയ്യാറാക്കി എങ്കിലും ഇതുവരെ അയച്ചില്ല.
പരാതിക്കാരൻെറ മൊഴി നാളെ രേഖപ്പെടുത്താനിരിക്കെയാണ് മെല്ലെപോയാൽ മതിയെന്നുള്ള തീരുമാനം. കേസിൽ മെല്ലെപ്പോയി അന്വേഷിച്ച് അവസാനിപ്പിക്കാനാണ് സാധ്യത.































