വാഷ്ടിംഗ്ടൺ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ അതിരൂക്ഷമായ ആക്രമണത്തിൽ തളർന്ന ഇറാൻ സമാധാന ചർച്ചകൾക്ക് തയാറാണെന്ന് സൂചനകൾ. ഇതിനിടെ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങളിൽ അവർ ആക്രമണം തുടരുന്നുവെന്നാണ് റിപ്പോർട്ട്.
ഒമാൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാൻ ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചെന്നും ഇതിന് പിന്നാലെ താനും ചർച്ചകൾക്ക് സന്നദ്ധനാണെന്ന് അറിയിച്ചതായും അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
ഇറാനിലെ 48 ഉന്നത നേതാക്കളെ വധിച്ചതായി അദ്ദേഹം അറിയിച്ചു. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഉൾപ്പെടെയുള്ള ഇറാൻ ഭരണകൂടത്തിന്റെ തലപ്പത്തുള്ളവർ ഒരൊറ്റ നീക്കത്തിലൂടെ ഇല്ലാതായതായെന്നാണ് ട്രംപ് അവകാശപ്പെട്ടത്.
അതേസമയം ഖമനേയിയെ അടക്കം വധിച്ചതിനുള്ള തിരിച്ചടിയുടെ ഭാഗമായുള്ള ആക്രമണത്തിൽ തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടെന്ന് ആദ്യമായി അമേരിക്ക സ്ഥിരീകരിച്ചു. ഇറാൻ നടത്തിയ മിസൈൽ – ഡ്രോൺ ആക്രമണത്തിൽ തങ്ങളുടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
അഞ്ച് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം പടക്കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കൺ ആക്രമിക്കപ്പെട്ടെന്ന അവകാശവാദം സെൻട്രൽ കമാൻഡ് തള്ളി. ഇറാൻ്റെ 9 കപ്പലുകൾ തകർത്തുവെന്ന് ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്.































