വാഷിങ്ടണ്‍: അമേരിക്കയ്‌ക്കെതിരെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി രംഗത്തെത്തിയതിനു പിന്നാലെ, ഇറാനെ ആക്രമിക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി അമേരിക്കൻ പ്രസിഡണ്ട് ഡോഡോണള്‍ഡ് ട്രംപ്.
സാധ്യതയുണ്ടെന്നോ, ഇല്ലെന്നോ അദ്ദേഹം സൂചന നൽകിയില്ല. എന്നാൽ താനെന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കുമറിയില്ലെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇറാൻ്റെ ആണവ കേന്ദ്രങ്ങളെ ആക്രമിക്കുന്നതിലേക്ക് അമേരിക്ക കൂടുതല്‍ അടുക്കുകയാണോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘ എനിക്ക് അത് പറയാന്‍ പറ്റില്ല. ഞാന്‍ അത് ചെയ്യുമെന്ന് പോലും നിങ്ങള്‍ക്കറിയില്ല. ഞാന്‍ ചിലപ്പോള്‍ ചെയ്‌തേക്കാം, ചെയ്യാതിരിക്കാം. ഞാനെന്ത് ചെയ്യുമെന്ന് ആര്‍ക്കുമറിയില്ല’, ട്രംപ് പറഞ്ഞു.
ഇറാൻ ബുദ്ധിമുട്ടിലാണെന്നും, അവര്‍ ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
. ‘നിങ്ങള്‍ എന്തുകൊണ്ട് ഈ നാശം സംഭവിക്കുന്നതിന് മുമ്പ് എന്നോട് ചര്‍ച്ച നടത്തിയില്ലെന്ന് ഞാന്‍ ചോദിച്ചു. രണ്ടാഴ്ച മുമ്പ് എന്തുകൊണ്ട് ചര്‍ച്ച നടത്തിയില്ല? ട്രംപ് ചോദിച്ചു.
അതേസമയം ട്രംപിൻ്റെ ഭീഷണിയില്‍ ഇറാന്‍ പേടിക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പറഞ്ഞു. ഇറാനോട് കീഴടങ്ങാന്‍ ആവശ്യപ്പെടുന്നത് ബുദ്ധിയല്ലെന്നും അദ്ദേഹം പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു ഖമേനിയുടെ പ്രതികരണം.
‘അമേരിക്കന്‍ പ്രസിഡന്റ് ഞങ്ങളെ ഭീഷണിപ്പെടുത്തി. അദ്ദേഹത്തിൻ്റെ സ്ഥിരം മോശം വാക്കുകള്‍ ഉപയോഗിച്ച് ഇറാനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തിയാല്‍ പേടിക്കുന്നവരെ അവര്‍ ഭീഷണിപ്പെടുത്തണം. ഇത്തരം ഭീഷണികളില്‍ ഇറാന്‍ പേടിക്കില്ല. ഇറാന്‍ രാജ്യത്തോട് കീഴടങ്ങാന്‍ ആവശ്യപ്പെടുന്നത് ബുദ്ധിയല്ല’, ഖമേനി പറഞ്ഞു.
ഇസ്രയേലുമായുള്ള സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെടുന്നത് 100 ശതമാനവും അവരുടെ നാശത്തിന് വേണ്ടിയാണ്.’ഈ സംഘര്‍ഷത്തില്‍ അമേരിക്ക സൈനികമായി ഇടപെട്ടാല്‍ നികത്താനാകാത്ത നഷ്ടം അവര്‍ നേരിടേണ്ടി വരും.
ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ അമേരിക്കയുമായി പരോക്ഷമായുള്ള ചര്‍ച്ചകള്‍ നടത്തിവരുമ്പോഴാണ് സയണിസ്റ്റ് ഭരണകൂടം നമ്മുടെ രാജ്യത്തെ ആക്രമിച്ചത്. ഇറാൻ്റെ ഭാഗത്ത് നിന്ന് സൈനിക നടപടിയെക്കുറിച്ചുള്ള ഒരു സൂചനയും നല്‍കിയിട്ടില്ല.
ഇസ്രായേൽ നടത്തിയ ഈ നീക്കത്തില്‍ അമേരിക്കയുടെ ഒത്താശയുണ്ടായിരുന്നുവെന്ന്
നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. എന്നാല്‍ ദിനം പ്രതിയുള്ള അവരുടെ പ്രതികരണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ സംശയം വര്‍ധിക്കുന്നു’, ഖമേനി പറഞ്ഞു.