ന്യൂയോർക്ക് : ശരീരത്തിലെ ഏതൊരു കോശവും പ്രത്യുത്‌പാദനത്തിന് പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് അമേരിക്കയിലെ ശാസ്‌ത്രജ്ഞര്‍ കണ്ടെത്തി.
പ്രായം,രോഗങ്ങള്‍ എന്നിവ മൂലം കുട്ടികളുണ്ടാകാത്തവർക്ക് ഇത് അനുഗ്രഹമാവും. ജനിതകപരമായി ബന്ധമുള്ള ഒരു കുട്ടി വേണമെന്ന ഒരേ ലിംഗത്തില്‍പ്പെട്ട പങ്കാളികളുടെ ആഗ്രഹത്തിനും പുതിയ കണ്ടെത്തല്‍ സഹായകമാകും.നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലിലാണ് ഈ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.
ചര്‍മ കോശത്തിലെ ന്യൂക്ലിയസ് എടുത്താണ് ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പരീക്ഷണം നടത്തിയത്. ഒരു ശരീരത്തെ കെട്ടിപ്പടുക്കാനുള്ള മുഴുവന്‍ ജനിതക കോഡിന്‍റെയും പകര്‍പ്പ് ഈ ന്യൂക്ലിയസ്സില്‍ അടങ്ങിയിരിക്കുന്നു. ഈ ന്യൂക്ലിയസിനെ ഒരു ദാതാവിന്‍റെ ജനിതക നിര്‍ദ്ദേശങ്ങളെല്ലാം നീക്കം ചെയ്യപ്പെട്ട അണ്ഡത്തിനുള്ളില്‍ നിക്ഷേപിച്ചാണ് ഭ്രൂണത്തിന് രൂപം നല്‍കിയത്.
പുരുഷന്‍റെ ബീജവും സ്‌ത്രീയുടെ അണ്ഡവും തമ്മില്‍ ചേരുമ്പോള്‍ മാത്രം ഭ്രൂണം രൂപപ്പെടുന്നത് പഴയകഥയാവുകയാണ്.നവസാങ്കേതിക വിദ്യയുടെ ഫലമായി ഈ പ്രക്രിയയില്‍ പല പുരോഗതികളും ഉണ്ടായിട്ടുണ്ടെങ്കിലും ബീജവും അണ്ഡവും പ്രത്യുത്‌പാദന പ്രക്രിയയില്‍ നിര്‍ബന്ധമായിരുന്നു.
ലോകത്തിലെ ആദ്യ ക്ലോണ്‍ ചെയ്‌ത സസ്‌തനിയായ ഡോളിയെന്ന ചെമ്മരിയാടിനെ നിര്‍മ്മിക്കാന്‍ 1996ല്‍ ഉപയോഗപ്പെടുത്തിയ സങ്കേതത്തിന് സമാനമായിരുന്നു ഈ പരീക്ഷണവും. എന്നാല്‍ ഇത് പരീക്ഷണഘട്ടത്തില്‍ മാത്രമാണ്. പ്രയോഗത്തിലേക്ക് വരണമെങ്കില്‍ വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ ആവശ്യമാണ്.
പുതിയ കണ്ടെത്തല്‍ ആവശ്യത്തിന് ബീജകോശങ്ങളില്ലാത്ത പുരുഷന്മാര്‍ക്കും പ്രത്യുത്‌പാദനക്ഷമമായ അണ്ഡകോശങ്ങളില്ലാത്ത പ്രായമായ സ്‌ത്രീകള്‍ക്കും അര്‍ബുദചികിത്സയുടെ ഫലമായി വന്ധ്യത സംഭവിച്ച രോഗികള്‍ക്കുമെല്ലാം കുഞ്ഞുങ്ങളുണ്ടാകാന്‍ സഹായിക്കും.































