കൊച്ചി: കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് മറിഞ്ഞതിന് പിന്നാലെ അറബിക്കടലില്‍ അപകടത്തില്‍പെട്ട എംഎസ്സി എല്‍സ 3 കപ്പല്‍ പൂര്‍ണമായും മുങ്ങി.
വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പല്‍ കൊച്ചി പുറങ്കടലില്‍ അപകടത്തിൽ പെടുകയായിരുന്നു. കപ്പലിനെ നിവര്‍ത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് കപ്പല്‍ കടലില്‍ താഴ്ന്നത്.
കൊച്ചിയിലേക്കു വന്ന എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പലാണു തീരത്തു നിന്നു 70.3 കിലോമീറ്റര്‍ അകലെ തെക്കു പടിഞ്ഞാറായി ചെരിഞ്ഞത്.
കപ്പലില്‍ ബാക്കിയുണ്ടായിരുന്ന ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ ജീവനക്കാരെ നേരത്തെ ഐഎന്‍എസ് സുജാത രക്ഷപ്പെടുത്തിയിരുന്നു. ഇന്നലെ തന്നെ 21 പേരെ രക്ഷപ്പെടുത്തിയിരുന്നു.
കപ്പല്‍ നിവര്‍ത്താനും കണ്ടെയ്‌നറുകള്‍ മാറ്റാനും മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പല്‍ ഉള്‍പ്പെടെ എത്തിച്ച് ശ്രമങ്ങള്‍ നടത്തിയിരുന്നു. കപ്പല്‍ കരയിലേക്ക് അടുപ്പിക്കാന്‍ കഴിയുമോ എന്നുള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ നാവിക സേനയും പരിശോധിച്ചിരുന്നു. എന്നാല്‍ കടല്‍ പ്രക്ഷുബ്ദമായത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി.
അതേസമയം, കടലില്‍ വീണ കണ്ടെയ്‌നറുകള്‍ എറണാകുളം, അലപ്പുഴ തീരത്ത് എത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. കണ്ടെയ്‌നര്‍ തീരത്ത് അടിഞ്ഞാലും ജനങ്ങള്‍ ഉള്‍പ്പെടെ അടുത്ത് ചെല്ലരുതെന്ന് നേരത്തെ തന്നെ അധികൃതര്‍ അറിയിച്ചിരുന്നു.
എന്നാല്‍ കണ്ടെയ്‌നറില്‍ എന്താണെന്ന് ഇതുവരെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സള്‍ഫര്‍ കലര്‍ന്ന ഇന്ധനമാണെന്ന് സൂചനയുണ്ട്