ടെൽ അവീവ്: ഗാസയിലെ വെടിനിർത്തൽ കരാർ അംഗീകരിച്ചതിനു പിന്നാലെ ബന്ദികളാക്കിയിരുന്ന മുഴുവൻ ഇസ്രയേലികളെയും കൈമാറി ഹമാസ്.
ആദ്യഘട്ടത്തിൽ 7 പേരും പിന്നീട് 13 പേരും അടങ്ങുന്ന സംഘങ്ങളെയാണ് ഹമാസ് റെഡ് ക്രോസ് വഴി മോചിപ്പിച്ചത്. ഇസ്രയേൽ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മോചിപ്പിച്ചവരെ ഗാസയിലെ രഹസ്യ താവളത്തിലെത്തിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
തൊട്ടു പിന്നാലെ ഇസ്രയേൽ പലസ്തീൻ തടവുകാരെയും റെഡ് ക്രോസിനു കൈമാറി. 1900 തടവുകാരെ മോചിപ്പിക്കാനാണ് ഇസ്രയേൽ ഒരുങ്ങുന്നത്. ഹമാസ് ബന്ദികളെ കൈമാറിയതിനു പിന്നാലെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇസ്രയേലിലെത്തി. യുഎസ് മുന്നോട്ടു വച്ച വെടിനിർത്തൽ ഉടമ്പടിക്കരാരാണ് ഗാസയിലെ യുദ്ധം അവസാനിപ്പിച്ചതെന്നാണ് ട്രംപിന്‍റെ അവകാശവാദം. ട്രംപിനു മുൻപിൽ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഇസ്രയേൽ പാർലമെന്‍റ് നന്ദി അറിയിച്ചത്.
അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിൽ സമാധാന കരാര്‍ ഒപ്പുവെച്ചതോടെ യുദ്ധം അവസാനിച്ചിട്ടുണ്ട്. ഉച്ചകോടിയിൽ നിന്ന് നെതന്യാഹു അവസാന നിമിഷം പിന്മാറി എന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ഇസ്രയേലിലെത്തിയ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് യുദ്ധം അവസാനിച്ചത് ഇസ്രയേൽ പാർലമെന്റായ കനെസ്സറ്റിൽ പ്രഖ്യാപിച്ചിരുന്നു.
ഗാസയിലെ സമാധാന നീക്കം ചർച്ച ചെയ്യാൻ അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തുന്ന ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യസഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ആണ് പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശനിയാഴ്ച പ്രസിഡൻറ് ഡോണൾഡ് ട്രംപും ഈജിപ്ത് പ്രസിഡൻറ് അബ്ദെൽ ഫത്ത അൽസിസിയും ഉച്ചകോടിക്ക് ക്ഷണം നല്കിയിരുന്നു.
എന്നാൽ പാാകിസ്ഥാനും ക്ഷണം നല്കിയ സാഹചര്യത്തിലാണ് നരേന്ദ്ര മോദി പങ്കെടുക്കേണ്ട എന്ന് നിശ്ചയിച്ചതെന്നാണ് സൂചന. ട്രംപിനെയും ബഞ്ചമിൻ നെതന്യാഹുവിനെയും ടെലിഫോണിൽ വിളിച്ച് നരേന്ദ്ര മോദി ഗാസ സമാധാന നീക്കത്തിൽ ഐക്യദാർഢ്യം അറിയിച്ചിരുന്നു.































