തിരുവനന്തപുരം : തിരഞ്ഞെടുപ്പ് കമ്മീഷന് എന്തോ മറയക്കാനുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ പത്രസമ്മേളനമെന്ന് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി.ആർ.പരമേശ്വരൻ അഭിപ്രായപ്പെടുന്നു.
അദ്ദേഹത്തിൻ്റെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ:
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭരണഘടനാസ്ഥാപനത്തിന്റെ ദയനീയാവസ്ഥയാണ് ഇലക്ഷൻ കമ്മീഷന്റെ ഇന്നത്തെ പത്രസമ്മേളനത്തിൽ കണ്ടത്.
വോട്ടേഴ്സ് ലിസ്റ്റിന്റെ ഡിജിറ്റൽ കോപ്പി നൽകാനും വോട്ടു ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നൽകാനും പറഞ്ഞപ്പോൾ കമ്മീഷൻ്റെ മറുപടി ‘അമ്മമാരും പെൺമക്കളും വോട്ട് ചെയ്യുന്ന ദൃശ്യം നൽകി അവരുടെ സ്വകാര്യത ഭംഗപ്പെടുത്തണോ’ എന്നാണ്.
എന്തൊരു ബാലിശമായ മറുപടിയാണിത് ! എന്തോ ഗുരുതരമായ കളവ് മറയ്ക്കാൻ ഉണ്ടെന്ന സംശയം ബലപ്പെടുകയാണ് അദ്ദേഹത്തിന്റെ ചമ്മിയ ശരീരഭാഷ വായിക്കുമ്പോൾ .
ചീഫ് ഇലക്ഷൻ കമ്മീഷണറുടെ പിന്നിൽ അദൃശ്യരായി നിൽക്കുന്ന ബി. ജെ. പി. യജമാനന്മാരുടെ സ്ത്രീ സുരക്ഷയിലുള്ള ശുഷ്‌കാന്തി ഗംഭീരമാണ്. അതിന്റെ ഉദാഹരണമാണ്, ധർമ്മസ്ഥലയിലെ പുരോഹിതവിടന്മാരുടെ ഇരകളായി മരിച്ചവരെ കുറിച്ചുള്ള എസ്.ഐ. ടി അന്വേഷണം അട്ടിമറിക്കാൻ വേണ്ടി കർണാടകത്തിലെ പല നഗരങ്ങളിലും പട്ടണങ്ങളിലും ബിജെപി ഇപ്പോൾ നടത്തുന്ന അക്രാമകമായ പ്രകടനങ്ങൾ.
കോൺഗ്രസ് അല്ലേ കർണാടകത്തിൽ ഇപ്പോൾ ഭരിക്കുന്ന കക്ഷി? അവർക്ക് ഇപ്പോൾ തന്നെ മുട്ടിടിച്ചു തുടങ്ങി. അവരും ഇക്കാര്യത്തിൽ ബിജെപി മുദ്രാവാക്യങ്ങൾ ഏറ്റു വിളിക്കാൻ തുടങ്ങി.പ്രമുഖ മന്ത്രിമാരായ ഡി. കെ. ശിവകുമാറും, ജി പരമേശ്വരയും, ദിനേഷ് ഗുണ്ടുറാവുവും അന്വേഷണത്തിനെതിരെ ശബ്ദപ്രകടനം നടത്തിത്തുടങ്ങി. അർദ്ധമനസ്സോടെ നടത്തപ്പെടുന്ന അന്വേഷണങ്ങളിൽ തന്നെ രണ്ട് അസ്ഥികൂടങ്ങൾ കിട്ടിക്കഴിഞ്ഞു.
എസ് ഐ ടി അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ നാല് ഇരകളുടെ വിശ്വസനീയതുള്ള ബന്ധുക്കളിൽ നിന്ന് പുതിയ പരാതി കൂടി ലഭിച്ചു കഴിഞ്ഞു. ബി.ജെ.പി ഭീഷണിയാൽ എസ് ഐ ടി പ്രവർത്തനം ഇപ്പോൾ മിക്കവാറും നിലച്ചു കഴിഞ്ഞു. ഇതാണ് ബിജെപിയുടെ സ്ത്രീസുരക്ഷാമാതൃക. ഇന്ത്യയ്ക്ക് കീർത്തി കൊണ്ടുവന്ന ഗുസ്തി താരങ്ങളെ പീഡിപ്പിച്ച ബ്രിജ്ഭൂഷൺ എന്ന് കുപ്രസിദ്ധ ബാഹുബലിയെ രക്ഷിച്ചെടുത്തത് മറ്റൊരു സ്ത്രീ സുരക്ഷാ ചരിത്രം.
തീർച്ചയായും ഇലക്ഷൻ കമ്മീഷന് എതിരെയും ബിജെപിക്ക് എതിരെയും ഉള്ള രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള campaign പിന്തുണയ്ക്കപ്പെടേണ്ടതുണ്ട്. ആ കുടുംബവാഴ്ചാപാർട്ടിക്കാരനോട് മദ്ധ്യവർഗ്ഗ സമൂഹത്തിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള വികാരമൂർച്ഛയോട് അടുത്ത പൊള്ളയായ ആരാധന ഞാൻ പങ്കുവെക്കുന്നത് കൊണ്ടല്ല ഇങ്ങനെ പറയുന്നത്.
തസ്കരപാർട്ടികൾ തമ്മിലുള്ള സംഘർഷത്തിലൂടെ അവരുടെ യഥാർത്ഥ അഴിമതിസ്വഭാവം വെളിപ്പെടുന്നത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം നല്ല കാര്യമാണ്. രാഷ്ട്രീയക്കാരുടെ ഇത്തരം മുഖംമൂടികൾ പറിച്ചു മാറ്റപ്പെടുമ്പോഴാണ് ഇന്ത്യ എത്ര ദാരുണമായ രാഷ്ട്രീയ ശൂന്യസ്ഥലത്താണ് (political vacuum ) എന്ന് ജനങ്ങൾക്ക് മനസ്സിലാവുകയുള്ളൂ
Post Views: 168































