കൊച്ചി: നിരോധിതസംഘടനയായ പോപ്പുലര്‍ ഫ്രണ്ടും രാഷ്ട്രീയപാര്‍ട്ടിയായ എസ്ഡിപിഐയുമായി ബന്ധപ്പെട്ട കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളിലുള്ള ഭൂമിയുള്‍പ്പെടെയുള്ള 67 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)കണ്ടുകെട്ടി.
മലപ്പുറത്തെ ഗ്രീന്‍വാലി അക്കാദമി അടക്കമുള്ള എട്ട് സ്വത്തുക്കളാണ് ഇതിൽ ഉൾപ്പെടുന്നത്. ഇസ്ലാമിക തീവ്രവാദി സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിൻ്റെ നിരോധനവുമായി ബന്ധപ്പെട്ട് ഇഡിയും എന്‍ഐഎയും രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ആണ് ഈ നടപടി.

മൊത്തം 129 കോടി രൂപയുടെ സ്വത്തുവകകള്‍ ഇതിനോടകം അന്വേഷണസംഘങ്ങള്‍ കണ്ടുകെട്ടിയിട്ടുണ്ട്. ഗ്രീന്‍വാലി ഫൗണ്ടേഷൻ്റെ ഭാഗമായുള്ള കെട്ടിടവും ഭൂമിയും, ആലപ്പുഴ സോഷ്യല്‍ കള്‍ച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍ ട്രസ്റ്റ്, പത്തനംതിട്ടയിലെ പന്തളം എജ്യൂക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റ്, വയനാട് ഇസ്ലാമിക് സെന്റര്‍ ,മലപ്പുറം ഹരിതം ഫൗണ്ടേഷന്‍ ,ആലുവ പെരിയാര്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റ് ,പാലക്കാട് വള്ളുവനാടന്‍ ട്രസ്റ്റ് , എസ്ഡിപിഐയുടെ തിരുവനന്തപുരത്തുള്ള ഭൂമി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചതായും ഹവാല ഇടപാടുകള്‍ നടത്തിയതായും വിദേശഫണ്ടുകള്‍ അനധികൃതമായി എത്തിച്ചതായും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഈ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തിയതായുമുള്ള ആരോപണങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരായി കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചിട്ടുള്ളത്. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐയ്ക്കുമെതിരെ അന്വേഷണം ആരംഭിച്ചത്.































