ന്യൂഡൽഹി : തിരഞ്ഞെടുപ്പ് കൃത്രിമങ്ങൾ സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിൽ പരാതി സമർപ്പിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പാർലമെൻ്റിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. എന്നാൽ അതിന് തയാറല്ലെന്നും, ഉന്നയിക്കുന്ന ആരോപണങ്ങൾ കളവാണെങ്കിൽ നടപടിയെടുക്കട്ടെ എന്നും രാഹുൽ ഗാന്ധി.
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ കമ്മീഷൻ തള്ളി.വോട്ടർപട്ടികയിൽ പരാതിയുണ്ടെങ്കിൽ പ്രതിജ്ഞാ പത്രത്തോടൊപ്പം അത് രേഖാമൂലം നൽകാൻ കഴിയും.കള്ളവിവരം നൽകുന്നെങ്കിൽ നടപടി എടുക്കാം എന്ന ചട്ടമുള്ളപ്പോൾ ഇതിന് രാഹുൽ ഗാന്ധി തയ്യാറാണോ എന്നാണ് കമ്മീഷൻ ഉന്നയിക്കുന്ന ചോദ്യം.
എന്നാൽ പ്രതിജ്ഞാപത്രം നൽകില്ലെന്നും പൊതുപ്രവർത്തകനായ താൻ പരസ്യമായി പറയുന്നത് കളവാണെങ്കിൽ കമ്മീഷൻ നടപടി എടുക്കട്ടെ എന്നും രാഹുൽ ഗാന്ധി തിരിച്ചടിച്ചു.
തെരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടിച്ചുവെന്നും മഹാരാഷ്ട്രയിലും ഹരിയാനയിലും ഇത് കണ്ടുവെന്നും രാഹുൽ ഗാന്ധി പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു.കമ്മീഷൻ്റെ ഒത്താശയോടെ ബി ജെ പി വോട്ടുമോഷണം നടത്തിയെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന ആരോപണം.
മഹാരാഷ്ട്രയിൽ അഞ്ചുവർഷത്തിൽ ചേർത്തവരെക്കാൾ കൂടുതൽ അഞ്ചുമാസം കൊണ്ട് ചേർത്തു. ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിലും സംശയം ഉണ്ട്. മഹാരാഷ്ട്രയിൽ 5 മണിക്ക് ശേഷം പോളിങ് നിരക്ക് കുതിച്ചുയർന്നു.
വോട്ടർ പട്ടിക നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചു. മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാർ വന്നു. സിസിടിവി ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമങ്ങൾ മാറ്റിയെന്നും സിസിടിവി ദൃശങ്ങൾ 45 ദിവസം കഴിയുമ്പോൾ നശിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചതായും രാഹുൽ ഗാന്ധി പറഞ്ഞു.
ഇലക്ട്രോണിക് വോട്ടർ പട്ടിക കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകാതിരുന്നത് പരിശോധനകൾ ബുദ്ധിമുട്ടാക്കി. കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുന്നുവെന്ന് വ്യക്തമാണ്. ഇത് പഠിക്കാൻ ടീമിനെ വച്ചു. വോട്ടർ പട്ടികയിലെ ഓരോ ചിത്രവും പേരും വിവരങ്ങളും വിശദമായി പരിശോധിച്ചു.
സോഫ്ട് കോപ്പി തരാത്തതിനാൽ കടലാസ് രേഖകൾ പരിശോധിച്ചുവെന്നും സെക്കന്റുകൾ കൊണ്ട് രേഖ പരിശോധിക്കുന്നത് ആറുമാസം വേണ്ടിവന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗുരുതര ആരോപണങ്ങളാണ് കണക്കുകൾ നിരത്തി രാഹുൽ ഗാന്ധി വിശദീകരിച്ചത്.































