ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സർക്കാർ നിയമം കൊണ്ടുവരുന്നു.വിമാനത്താവളത്തിന് തടസ്സമാകുന്ന നിര്‍മിതികള്‍ ഉള്‍പ്പെടെ നീക്കം ചെയ്യുന്ന നിലയില്‍ വ്യവസ്ഥകള്‍ പൊളിച്ചെഴുതും.
വിമാനത്താവളങ്ങള്‍ക്ക് സമീപമുള്ള നിര്‍മാണങ്ങള്‍ ഭാവിയില്‍ വിമാനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നതല്ലെന്ന് ഉറപ്പാക്കാനാണ് വ്യോമയാന മന്ത്രാലയത്തിൻ്റെ നീക്കം. സുരക്ഷയെ ബാധിക്കുമെന്ന് സംശയിക്കുന്ന കെട്ടിടങ്ങള്‍, മരങ്ങള്‍ എന്നിവ ഉടമകള്‍ പൊളിച്ചുമാറ്റുകയോ നിര്‍ദ്ദേശിച്ച പ്രകാരം അവയുടെ ഉയരം കുറയ്ക്കുകയോ ചെയ്യണമെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ നിലപാട്.
സിവില്‍ ഏവിയേഷന്‍ അധികൃതരില്‍ നിന്ന് നോട്ടീസ് ലഭിച്ച് 60 ദിവസത്തിനുള്ളില്‍ വിഷയത്തില്‍ നടപടി സ്വീകരിക്കമെന്നും പുതിയ നിര്‍ദേശങ്ങള്‍ പറയുന്നു. വിമാനം (കെട്ടിടങ്ങളും മരങ്ങളും മൂലമുണ്ടാകുന്ന തടസ്സങ്ങള്‍ പൊളിക്കല്‍) നിയമങ്ങള്‍ 2025 കരടിലാണ് നിര്‍ദേശങ്ങളുള്ളത്.
കരട് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരും. നിര്‍ദേശങ്ങളില്‍ എതിര്‍പ്പുള്ളവര്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 20 ദിവസത്തിനുള്ളില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ അറിയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
വിമാനത്താവളത്തിന് ഭീഷണിയെന്ന് കരുതുന്ന നിര്‍മാണങ്ങള്‍ സംബന്ധിച്ച് നല്‍കുന്ന നിര്‍ദേശം ഉടമകള്‍ പാലിക്കാത്ത പക്ഷം വിമാനത്താവളത്തിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ജില്ലാ കളക്ടറെ അറിയിക്കണം. ഇത് പ്രകാരം നടപടി എടുക്കേണ്ടത് ജില്ലാ കളക്ടറുടെ ഉത്തരവാദിത്തമാണെന്നും പുതിയ നിര്‍ദേശം പറയുന്നു. ഇത്തരത്തില്‍ പൊളിച്ചുമാറ്റപ്പെടുന്ന കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.
എന്നാല്‍ വിജ്ഞാപനത്തിന് ശേഷം നിര്‍മ്മിക്കുന്ന പുതിയ നിര്‍മ്മാണങ്ങള്‍ നഷ്ടപരിഹാരത്തിന് അര്‍ഹമല്ലെന്ന് കരട് വിജ്ഞാപനം പറയുന്നു.