ന്യൂഡല്‍ഹി: സൈബര്‍ കുറ്റകൃത്യങ്ങളില്‍ വൻ വർദ്ധനയെന്ന് റിപ്പോർട്ട്.ഇതുമൂലം 2024ല്‍ 22,842 കോടി രൂപ ജനങ്ങളൂടെ കീശയിൽ നിന്ന് ചോർന്നു.
ഡല്‍ഹി ആസ്ഥാനമായുള്ള മീഡിയ, ടെക് കമ്പനിയായ ഡാറ്റാലീഡ്‌സ് ആണ് ഈ വിവരം പുറത്ത് കൊണ്ടുവന്നത്.
ഈ വര്‍ഷം 1.2 ലക്ഷം കോടിയിലധികം രൂപ നഷ്ടപ്പെടുമെന്നും ഇന്ത്യന്‍ സൈബര്‍ക്രൈം കോഓര്‍ഡിനേഷന്‍ സെന്‍റര്‍ 14സി മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ വര്‍ഷം ഡിജിറ്റല്‍ കുറ്റവാളികൾ മോഷ്ടിച്ച തുക 2023ലെ 7,465 കോടി രൂപയേക്കാള്‍ ഏകദേശം മൂന്നിരട്ടി കൂടുതലും 2022ലെ 2,306 രൂപയേക്കാള്‍ ഏകദേശം 10 മടങ്ങുമാണെന്നു ഡാറ്റാലീഡ്‌സ് പറയുന്നു.
പരാതികളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. 2024ല്‍ ഏകദേശം 20 ലക്ഷം പേര്‍ പരാതി നല്‍കി. 2023ല്‍ ഇത് 15.6 ലക്ഷമായിരുന്നു.
സ്മാര്‍ട്ട് ഫോണ്‍ അധിഷ്ഠിത സേവനങ്ങളായ ഡിജിറ്റല്‍ പേയ്‌മെന്‍റിന്‍റെ വര്‍ധിച്ചുവരുന്ന ഉപയോഗവും വാട്‌സ്ആപ്പ്, ടെലിഗ്രാം പോലുള്ള മെസേജിങ് പ്ലാറ്റ്‌ഫോം വഴി സാമ്പത്തിക വിവരങ്ങള്‍ ഓണ്‍ലൈനില്‍ പങ്കിടുന്നതുമാണ് കുറ്റകൃത്യങ്ങളില്‍ വര്‍ധനയുണ്ടാകാനുള്ള പ്രധാന കാരണം.
സര്‍ക്കാര്‍ കണക്ക്പ്രകാരം 2025 ജൂണില്‍ മാത്രം 190 ലക്ഷത്തിലധികം യുപിഐ പേയ്‌മെന്‍റ് വഴിയുള്ള ഇടപാടുകള്‍ നടത്തിയെന്നാണ്. ഇത് 24.03 ലക്ഷം കോടി രൂപ മൂല്യം വരുന്നതാണ്.
ഡിജിറ്റല്‍ പേയ്മെന്‍റുകളുടെ മൂല്യം 2013 ല്‍ ഏകദേശം 162 കോടി രൂപയായിരുന്നു. ഇതില്‍ നിന്ന് 2025 ജനുവരിയില്‍ 18,120.82 കോടി രൂപയായി വളര്‍ന്നു.
ലോകമെമ്പാടുമുള്ള ഡിജിറ്റല്‍ പേയ്‌മെന്‍റുകളുടെ പകുതിയും ഇന്ത്യയിലാണു നടക്കുന്നത്. 2019 ആയപ്പോഴേക്കും രാജ്യത്ത് 440 ദശലക്ഷം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുണ്ടായിരുന്നു.
ഡാറ്റാ നിരക്കുകള്‍ ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ ഒന്നുമായിരുന്നു ഇന്ത്യയില്‍.ഡിജിറ്റല്‍ തട്ടിപ്പുകാര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ എഐ പോലുള്ള സാങ്കേതിക വിദ്യയിലും വൈദഗ്ധ്യമുണ്ട്.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകാര്‍ ബാങ്കിങ് മുതല്‍ ഇന്‍ഷ്വറന്‍സ് വരെയും ആരോഗ്യ സംരക്ഷണം മുതല്‍ റീട്ടെയില്‍ വരെയുമായി മുഴുവന്‍ മേഖലകളെയും ലക്ഷ്യം വയ്ക്കുന്നുണ്ട്. ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ ഗണ്യമായി വര്‍ദ്ധിച്ചു.
2025/26 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം എട്ട് മടങ്ങ് വര്‍ദ്ധനയുണ്ടായതായി റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 2,623 കോടി രൂപ മുതല്‍ 21,367 കോടി രൂപ വരെയാണ് ഇത്തരത്തില്‍ നഷ്ടപ്പെട്ടത്.
പൊതുമേഖലാ ബാങ്കുകളിലെ ഉപഭോക്താക്കളാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. അവര്‍ക്ക് ആകെ 25,667 കോടി രൂപ നഷ്ടപ്പെട്ടതായി കണക്കുകള്‍ പറയുന്നു.































