പാലക്കാട്: കേരള വിനോദ സഞ്ചാര വികസന കോർപ്പറേഷൻ (കെടിഡിസി) ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പി കെ ശശി നിയമസഭ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥിയായി മൽസരിക്കുമെന്ന് സൂചന.
പാര്‍ട്ടിയുമായി അകന്നു കഴിയുന്ന ശശി പോയാലും കുഴപ്പമില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു.ഈ പ്രസ്താവനയാണ് രാജിക്ക് ശശിയെ പ്രേരിപ്പിച്ചത്.
സിപിഎം ജില്ലാ നേതൃത്വവുമായി അദ്ദേഹം ദീര്‍ഘകാലമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു. കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ശശിയെ നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെടുകയും ചെയ്തിരുന്നു.ശശിയെ അനുകൂലിക്കുന്ന വിഭാഗം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു.
മണ്ണാര്‍ക്കാട്, കോങ്ങാട്, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളില്‍ ശശിക്ക് സ്വാധീനമുണ്ട്. ശശിക്കെതിരെ മണ്ണാര്‍ക്കാട്ടെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി പ്രസംഗം നടത്തിയതും പാര്‍ട്ടിയുമായി അകലുന്നതിന് കാരണമായിരുന്നു. അടുത്തിടെ ശശിയെ പരസ്യമായി തള്ളി സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവും രംഗത്തു വന്നിരുന്നു.
സിപിഎം വിട്ടാല്‍ ശശി കോണ്‍ഗ്രസില്‍ ചേരുമോ, അതോ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമോ എന്നതാണിപ്പോൾ രാഷ്ടീയ വൃത്തങ്ങളിലെ ചർച്ച. ഷൊര്‍ണൂരില്‍ മല്‍സരിച്ചാല്‍ ശശിക്ക് വിജയിക്കാനാകുമെന്നാണ് യുഡിഎഫ് കരുതുന്നത്. എന്നാല്‍ യാതൊരു സ്വാധീനവും ശശിക്ക് ഉണ്ടാക്കാനാവില്ലെന്നാണ് സിപിഎം പറയുന്നത്. കോൺഗ്രസ് നേതാവ് വി.കെ ശ്രീകണ്ഠന്‍ എം.പി ശശിയുമായി സംസാരിച്ചിരുന്നു.
മന്ത്രി എം ബി രാജേഷുമായുള്ള ശക്തമായ അഭിപ്രായവ്യത്യാസമാണ് ശശിയെ പാര്‍ട്ടിയുടെ നടപടിക്ക് വിധേയമാക്കിയത്. ലൈംഗികാരോപണത്തെക്കുറിച്ച് എകെ ബാലനും പികെ ശ്രീമതിയും നടത്തിയ അന്വേഷണത്തെതുടര്‍ന്നാണ് ശശിയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയത്. 2011-2016 കാലത്താണ് അദ്ദേഹം ഷൊര്‍ണൂര്‍ എംഎല്‍എ ആയിരുന്നത്. 2024 ഒക്ടോബറിലാണ് പാര്‍ട്ടിയുടെ നേതൃനിരയില്‍നിന്ന് ജില്ലാ കമ്മിറ്റിയംഗമായിരുന്ന ശശിയെ പാര്‍ട്ടി പുറത്താക്കിയത്































